ചെമ്പടയെ വീഴ്ത്തി ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗിലേക്ക്; ലിവർപൂൾ കാത്തിരിക്കണം

വില്ല പാർക്ക്: അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ച് ആസ്റ്റൺ വില്ല. വില്ല പാർക്കിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശപോരിൽ ചാമ്പ്യന്മാരായ ലീവർപൂളിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വില്ല തരിപ്പണമാക്കിയത്.

ഇസ്താംബൂളിൽ ഫ്രെയ്ബർഗിനെതിരെ ബുധനാഴ്ച അർധരാത്രി നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിനായി ഉനായ് എമറിക്കും സംഘത്തിനും ഇനി അത്മവിശ്വാസത്തോടെ യാത്ര തിരിക്കാം. 30 വർഷത്തിനിടയിലെ തങ്ങളുടെ ഒരു സുപ്രധാന കിരീടത്തിനായാണ് ടീം കാത്തിരിക്കുന്നത്. ഒലീ വാറ്റ്കിൻസ് ഇരട്ട ഗോളുകളുമായി (57, 73 മിനിറ്റുകളിൽ) തിളങ്ങി. മോർഗൻ റോജേഴ്സ് (42), ജോൺ മക്ഗിൻ (89) എന്നിവരും വില്ലക്കായി വലകുലുക്കി. വെർജിൽ വാൻ ഡെയ്ക്കിന്‍റെ വകയായിരുന്നു ലിവർപൂളിന്‍റെ രണ്ടു ഗോളുകളും. 52, 90+2 മിനിറ്റുകളിലായിരുന്നു ഗോളുകൾ. പ്രീമിയർ ലീഗിൽനിന്ന് നാലു ടീമുകളാണ് ഇതിനകം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയത്. ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവരാണ് മറ്റു ടീമുകൾ. 37 മത്സരങ്ങളിൽനിന്ന് 62 പോയന്‍റാണ് വില്ലക്ക്. അഞ്ചു ടീമുകളാണ് യോഗ്യത നേടുക. 37 മത്സരങ്ങളിൽനിന്ന് 59 പോയന്‍റുള്ള ലിവർപൂർ ലീഗിലെ അവസാന മത്സരം ജയിച്ചാൽ യോഗ്യത നേടും.

ചെമ്പടയെ ഞെട്ടിച്ച് മോർഗൻ റോജേഴ്സിലൂടെ വില്ലയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. ഒരു കോർണറിൽനിന്നുള്ള മനോഹരമായ സെറ്റ് പീസാണ് ഗോളിലെത്തിയത്.

ഫ്രഞ്ച് താരം ലൂകാസ് ഡിഗ്നെ ബോക്സിനുള്ളിലേക്ക് നൽകിയ പന്താണ് റോജേഴ്സ് വലയിലാക്കിയത്. സീസണിലെ താരത്തിന്‍റെ പത്താം ഗോൾ. ഇടവേളക്കു തൊട്ടുപിന്നാലെ ലിവർപൂൾ ഒരു സെറ്റ് പീസിലൂടെത്തന്നെ മത്സരത്തിൽ ഒപ്പമെത്തി. സൊബോസ്ലായിയുടെ ഫ്രീ കിക്കിന് വെർജിൽ വാൻ ഡെയ്ക്കിന്‍റെ കൃത്യതയുള്ള ഹെഡ്ഡർ. ലിവർപൂളിന്‍റെ പിഴവാണ് വില്ലയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. സോബോസ്ലായി തെന്നിവീണതോടെ പന്ത് തട്ടിയെടുത്ത റോജേഴ്സ് ബോക്സിനുള്ളിലേക്ക് നീട്ടി നൽകിയ പാസ്സ്, വാറ്റ്കിൻസ് ലക്ഷ്യത്തിലെത്തിച്ചു.

പരിശീലകൻ ആർനെ സ്ലോട്ട് പകരക്കാരുടെ ബെഞ്ചിൽ നിന്ന് ഫ്ലോറിയൻ വിർട്സിനെയും ഫെഡറിക്കോ കിയേസയെയും കളത്തിലിറക്കി. എമിലിയാനോ ബുവെൻഡിയയുടെ മികച്ചൊരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. പിന്നാലെ പൗ ടോറസിന്റെ ഷോട്ട് ലിവർപൂൾ ഗോൾകീപ്പർ മാമർദാഷ്‌വിലി തടുത്തിട്ടെങ്കിലും റീബൗണ്ട് പന്ത് വാറ്റ്കിൻസ് ക്ലോസ് റേഞ്ചിൽനിന്ന് പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. കോഡി ഗാക്പോക്കു പകരം മുഹമ്മദ് സലാഹിനെ ഇറക്കിയെങ്കിലും രക്ഷയില്ല. ബോക്സിന് പുറത്ത് നിന്നുള്ള സ്ട്രൈക്കിലൂടെ മക്ഗിൻ വില്ലയൂട നാലാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഇൻജുറി ടൈമിൽ മറ്റൊരു ഹെഡ്ഡർ ഗോളിലൂടെ വാൻ ഡെയ്ക്ക് ലിവർപൂളിന്‍റെ തോൽവി ഭാരം കുറച്ചു. സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ലിവർപൂളിന്‍റെ 19ാം തോൽവിയാണിത്.

നിലവിൽ ബ്രൈറ്റൺ, ബേൺമൗത്ത് ടീമുകളാണ് പോയന്‍റ് പട്ടികയിൽ ആറും ഏഴും സ്ഥാനങ്ങളിൽ. യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയ അതേ ടീമിനെത്തന്നെയാണ് എമറി കളത്തിലിറക്കിയത്.

എഫ്.എ കപ്പ്: സിറ്റി-ചെൽസി ഫൈനൽ ഇന്ന്

ലണ്ടൻ: എഫ്.എ കപ്പ് കിരീടത്തിനായി ഇംഗ്ലണ്ടിലെ അതികായർ തമ്മിൽ ശനിയാഴ്ച നേർക്കുനേർ. വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി നേരിടും. കരബാവോ കപ്പ് കിരീടം നേടുകയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളാവാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സിറ്റിക്ക് എഫ്.എ കപ്പ് ചാമ്പ്യന്മാരുമാവാനായാൽ സീസൺ മോശമില്ലാതെ അവസാനിപ്പിക്കാം.

കഴിഞ്ഞ വർഷം ക്ലബ് ലോകകപ്പ് കിരീടം നേടിയതിൽപ്പിന്നെ ചെൽസിയുടെ ഗ്രാഫ് താഴോട്ടാണ്. പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ ആദ്യ അഞ്ചിൽപ്പെടാനാവാത്തതിനാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുമില്ല. എഫ്.എ കപ്പെങ്കിലും നേടി ആശ്വസിക്കാനാണ് നീലപ്പടയുടെ ശ്രമം.

Tags:    
News Summary - Aston Villa swept aside Liverpool to secure Champions League football next season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.