ബാഴ്സലോണ: സ്പെയിൻ - ഈജിപ്ത് രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ കാണികളിൽ ഒരു വിഭാഗം ഉയർത്തിയ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ തുറന്നടിച്ച് സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. ബാഴ്സലോണയിലെ ആർ.സി.ഡി.ഇ സ്റ്റേഡിയത്തിൽ ഈജിപ്തിനെതിരെ നടന്ന മത്സരത്തിനിടയായിരുന്നു സംഭവം.
സംഭവം ഈജിപ്ഷ്യൻ ടീമിനെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും മുസ്ലിം വിശ്വാസിയായ തന്നെ ഇത് ഏറെ വേദനിപ്പിച്ചെന്ന് 18-കാരനായ യമാൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 'ഞാൻ ഒരു മുസ്ലിമാണ്, അൽഹംദുലില്ലാഹ്. എതിർ ടീമിനെ ഉദ്ദേശിച്ചാണെങ്കിലും മതത്തെ പരിഹസിക്കുന്നത് തികഞ്ഞ അജ്ഞതയും വംശീയതയുമാണ്. ഫുട്ബോൾ ആസ്വദിക്കാനുള്ളതാണ്, മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കാനുള്ളതല്ല' - താരം വ്യക്തമാക്കി. മൊറോക്കോ വംശജനായ പിതാവിനും ഇക്വറ്റോറിയൽ ഗിനിയ സ്വദേശിയായ മാതാവിനും സ്പെയിനിൽ ജനിച്ച യമാൽ, നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്.
മത്സരത്തിന് മുന്നോടിയായി ഈജിപ്തിന്റെ ദേശീയ ഗാനം ആലപിച്ചപ്പോഴും കാണികൾ കൂക്കിവിളിച്ചിരുന്നു. ഇടവേള സമയത്ത് ഈജിപ്ഷ്യൻ താരങ്ങൾ മൈതാനത്ത് പ്രാർത്ഥന നടത്തിയപ്പോഴും ഗാലറിയിൽ നിന്ന് അധിക്ഷേപമുയർന്നു. സംഭവത്തിൽ കറ്റാലൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്കിനെ കറ്റാലൻ കായിക മന്ത്രി ബെർണി അൽവാരസ് വിമർശിച്ചു. ആദ്യ മുദ്രാവാക്യം ഉയർന്നപ്പോൾ തന്നെ കളി തടയേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വംശീയ അധിക്ഷേപത്തെ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ ശക്തമായി അപലപിച്ചു. സംഭവത്തിൽ സ്പെയിനെതിരെ ഫിഫയുടെ അച്ചടക്ക നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.