നീലയിൽ തിളങ്ങി നെയ്മർ; സൂപ്പർതാരത്തെ ആരാധകർക്കു മുമ്പിൽ അവതരിപ്പിച്ച് അൽ ഹിലാൽ

റിയാദ്: സൂപ്പർതാരം നെയ്മർ ഇനി സൗദി ക്ലബ് അൽ ഹിലാലിന് സ്വന്തം. ബ്രസീലിയൻ താരത്തെ ആരാധകർക്കു മുമ്പിൽ അവതരിപ്പിച്ച് സൗദി പ്രോ ലീഗിലെ അൽ ഹിലാൽ ക്ലബ്.

റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് 7.15ന് നടന്ന വർണാഭമായ ചടങ്ങിലാണ് താരത്തെ അവതരിപ്പിച്ചത്. സ്റ്റേഡിയവും ആരാധകരും ക്ലബിന്‍റെ ഔദ്യോഗിക നിറമായ നീലയണിഞ്ഞാണ് താരത്തെ വരവേറ്റത്. അൽഹിലാൽ ടീമംഗങ്ങളും ക്ലബ് മാനേജ്മെന്‍റും ഇരുപക്ഷത്തും അണിനിരന്ന് പ്രത്യേകമായി അലങ്കരിച്ച പാതയിലൂടെ നെയ്മറിനെ സ്റ്റേഡിയത്തിനു നടുവിൽ ഒരുക്കിയ വേദിയിലേക്ക് ആനയിക്കുകയായിരുന്നു. നെയ്മർ വേദിയിലെത്തിയതും ആരാധകരുടെ ആവേശം ഉച്ചിയിലെത്തി.

പിന്നാലെ നെയ്മർ കൈയുയർത്തി എല്ലാവരെയും അഭിവാദ്യം ചെയ്തു. 15 മിനിറ്റ് മാത്രമാണ് താരം വേദിയിൽ ചെലവഴിച്ചത്. ഗാലറിയും സ്റ്റേഡിയവും നീല നിറത്തിൽ തിളങ്ങി. ആരാധകർ മുഴുവൻ നീല ടീഷർട്ട് ധരിച്ചാണ് എത്തിയത്. സ്റ്റേഡിയത്തിനുള്ളിൽനിന്ന് നീലവെളിച്ചം തുറന്ന മേൽക്കൂരയിലൂടെ ആകാശത്തേക്ക് നീല ധൂമം പോലെ ഉയർന്ന് പൊങ്ങി. അൽഹിലാൽ ക്ലബിന്‍റെ ജഴ്സിയുടെ നിറം സൂചിപ്പിച്ച് ‘നെയ്മർ ഇനി നീല’ എന്ന് ലേസർ രശ്മികളാൽ ആകാശത്ത് എഴുതി കാണിച്ചു.

ഒപ്പം അൽ ഹിലാലിന്‍റെ ലോഗോയും പേരും തെളിഞ്ഞു. അതിന് മുമ്പ് ആകാശത്ത് നെയ്മറുടെ അർധകായ ചിത്രം ലേസർ രശ്മികൾ വരച്ചിട്ടിരുന്നു. നെയ്മർ മൈതാന നടുവിൽ നിന്ന് ഗാലറികളിലേക്ക് സ്നേഹ ചുംബനങ്ങൾ പറത്തി. തിരിച്ച് ആരാധകരുടെയും. അവർ ആർത്തുവിളിച്ചു. ഇനി ഞാൻ അൽ ഹിലാലി എന്ന് നെയ്മർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ ഗാലറികൾ ഇളകിമറിഞ്ഞു.

ശനിയാഴ്ച ഉച്ചക്ക് മുതൽ ആരാധകർ റിയാദ് നഗരത്തിന്‍റെ കിഴക്കുഭാഗത്തെ ബഗ്ലഫിലേക്ക് കിങ് ഫഹദ് സ്റ്റേഡിയം ലക്ഷ്യമാക്കി പ്രവഹിച്ചു തുടങ്ങിയിരുന്നു. വൈകീട്ട് അഞ്ചോടെ തന്നെ ഗാലറികൾ നിറഞ്ഞുകവിഞ്ഞു. പി.എസ്.ജി വിട്ട താരം രണ്ട് വർഷത്തേക്കാണ് അൽ ഹിലാലുമായി കരാറൊപ്പിട്ടത്. 2,664 കോടി രൂപയാണ് പ്രതിഫലം. വെള്ളിയാഴ്ച രാത്രിയിലാണ് നെയ്മർ റിയാദിലെത്തിയത്.

Tags:    
News Summary - Al Hilal introduced the superstar Neymar to the fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT