ചെന്നൈ: കോമൺവെൽത്ത് ഗെയിംസ് യോഗ്യത ലക്ഷ്യമിട്ട് ഒളിമ്പ്യന്മാരുൾപ്പെടെ പങ്കെടുക്കുന്ന 61ാമത് നാഷനൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ് വെള്ളിയാഴ്ച മുതൽ ജൂൺ 14 വരെ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ദേശീയ റെക്കോഡ് ജേതാക്കളായ മലയാളി താരം എം. ശ്രീശങ്കർ (ലോങ് ജമ്പ്), ജ്യോതി യാരാജി (100 മീ. ഹർഡ്ൽസ്), അമിയ കുമാർ മല്ലിക്ക് (100 മീ.) തുടങ്ങിയവർ ഇറങ്ങും.
ഏഷ്യൻ ഗെയിംസ് സ്വർണ ജേത്രി സുധാ സിങ്ങും വെങ്കലം നേടിയ പരുൾ ചൗധരിയും തമ്മിലാവും വനിത 3000 മീറ്റർ സ്റ്റീപ്ൾ ചേസിലെ പ്രധാന പോരാട്ടം. സ്പ്രിന്റ് ഇനങ്ങളിലും തീപ്പാറും. വനിതകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദും ഹിമാദാസുമുണ്ട്. 200ൽ ഹിമക്ക് പുറമെ പ്രിയ മോഹൻ, ധനലക്ഷ്മി ശേഖർ, ഐശ്വര്യ കൈലാശ് മിശ്ര തുടങ്ങിയവരും.
400 മീറ്ററിൽ രുപാലി ചൗധരിക്ക് ധനലക്ഷ്മി ഭീഷണിയാവുമോയെന്ന് കണ്ടറിയണം. പുരുഷന്മാരുടെ 400 മീറ്ററിൽ ഒളിമ്പ്യന്മാരായ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ്, അരോക്യ രാജീവ് എന്നിവർ രംഗത്തുണ്ട്. 100 മീറ്ററിൽ അമിയകുമാർ മല്ലിക്കിന് അംലന്ഡ ബൊർഗോഹൈൻ കനത്ത ഭീഷണിയാണ്. ലോങ് ജമ്പിൽ ശ്രീശങ്കറും ജെസ്വിൻ ആൽഡ്രിനുമാണ് പ്രധാനികൾ. വനിത ലോങ് ജമ്പിൽ അണ്ടർ 20 ലോക മീറ്റ് വെള്ളി മെഡൽ ജേത്രി ശൈലി സിങ്ങാണ് ഫേവറിറ്റ്. അതേസമയം, ഒളിമ്പിക് ജാവലിൻ ത്രോ സ്വർണ ജേതാവ് നീരജ് ചോപ്ര, 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ദേശീയ റെക്കോഡുകാരൻ അവിനാശ് സാബ് ലേ തുടങ്ങിയവർ പങ്കെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.