കൊളംബോ: സ്പിൻ ബൗളിങ്ങിൽ ലോകം ജയിച്ച ഇതിഹാസ താരം മുത്തയ്യക്കു മുന്നിൽ കീഴടങ്ങാത്ത റെക്കോഡുകളില്ല. 133 ടെസ്റ്റുകൾ മാത്രം കളിച്ച് 800 വിക്കറ്റുകൾ സ്വന്തം പേരിൽ കുറിച്ച താരം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ്. ഏകദിനത്തിൽ 534 വിക്കറ്റുകളും സ്വന്തമാക്കിയ മുരളീധരനല്ല, മകൻ നരേനാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം.
വട്ടം ചുഴറ്റി എറിഞ്ഞ പന്തുകൾ പ്രതിരോധിക്കാനാവാതെ വീണ ബാറ്റ്സ്മാന്മാരുടെ കഥകൾ കേട്ടുവളർന്ന മകൻ ആക്ഷൻ അണുഅളവ് തെറ്റിക്കാതെ പിതാവാകാനുള്ള ശ്രമത്തിലാണ്. ഓട്ടത്തിലും കൈകളുടെ ചലനത്തിലും നേരിയ വ്യത്യാസം പോലുമില്ലാതെയാണ് മകൻ നെറ്റ്സിൽ പന്തെറിയുന്നത്. വിക്കറ്റ് വീഴ്ച കാണാൻ ഇനിയും നാളുകൾ ബാക്കിയെന്നതു കൊണ്ടാകണം അതുമാത്രം വിഡിയോയിൽ കാണാനില്ല.
അതിവേഗം വിഡിയോ ഏറ്റെടുത്ത സമൂഹ മാധ്യമങ്ങൾ മുരളിയുടെ മകൻ പ്രഫഷനൽ ക്രിക്കറ്റിൽ പന്തെറിയുന്നത് കാണാനുള്ള കാത്തിരിപ്പിലാണ്. അടുത്തായി കളിച്ചുതുടങ്ങിയ നരേന്‍റെ കളിത്തികവ് വൈകാതെ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സഹായകമാകുമെന്നാണ് സൂചന.
മുരളീധരൻ തന്നെയാണ് മകനും താനും തമ്മിൽ ബൗളിങ്ങിെല സാമ്യം കൃത്യമായി പങ്കുവെക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിലിട്ടത്. ആരാധകർ ഏറ്റെടുത്തതോടെ വൈറലാകുകയും ചെയ്തു.
2011ൽ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ ലോകകപ്പ് ഫൈനൽ കളിച്ച് അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ട മുരളി ബൗളിങ് കോച്ചായി വിവിധ ക്ലബുകൾക്ക് വേണ്ടി സേവനം ചെയ്തുവരികയാണ്. നിലവിൽ ഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിങ് കോച്ചാണ്. 1996ൽ ശ്രീലങ്ക ആദ്യമായി ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.