സഞ്ജു സാംസൺ, ശുഭ്മൻ ഗിൽ
മുംബൈ: ട്വന്‍റി20 മത്സരങ്ങളിൽ സ്ഥിരമായി രപരാജയപ്പെടുന്ന ഉപനായകൻ ശുഭ്മൻ ഗില്ലിനെ, ദക്ഷിണാഫ്രിക്കക്കെതിരെ ശേഷിക്കുന്ന മത്സരങ്ങളിൽ പുറത്തിരുത്തണമെന്ന് ഇന്ത്യയുടെ മുൻതാരം മുഹമ്മദ് കൈഫ്. പരമ്പരയിൽ അവശഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് അവസരം നൽകണമെന്നും കൈഫ് പറഞ്ഞു.
“കാര്യങ്ങൾ നിയന്ത്രണത്തിലാക്കാൻ ഗില്ലിനെ ഒഴിവാക്കിയെന്ന് നിങ്ങൾ പറയേണ്ട, പകരം വിശ്രമം നൽകിയെന്നോ അതല്ലെങ്കിൽ വേറൊരാളെ പരീക്ഷിച്ചെന്നോ പറയാം. എന്തായാലും അടുത്ത രണ്ട് മത്സരങ്ങളിൽ മറ്റൊരാൾക്ക് അവസരം നൽകണം. അയാൾക്ക് അതിനുള്ള അർഹതയും അവകാശവുമുണ്ട്. ഗിൽ ഒരു വർഷമായി കളിക്കുന്നുവെന്നും, രണ്ടോ മൂന്നോ മോശം ഇന്നിങ്സ് കളിച്ചാൽ താൻ പുറത്താകുന്നുവെന്നും അയാൾ കരുതുന്നുണ്ടാകണം. സഞ്ജു സാംസണാണ് ആ താരം” -തന്‍റെ യൂട്യൂബ് ചാനലിൽ കൈഫ് പറഞ്ഞു.
ഇടവേളക്ക് ശേഷം ടീമിലെത്തിയ ഗില്ലിന് ആവശ്യത്തിലേറെ അവസരം നൽകിയെന്നും ഇനി വേണ്ടിവന്നാൽ മാറ്റിനിർത്തി മറ്റുള്ളവർക്ക് അവസരം നൽകണമെന്നും കൈഫ് പറയുന്നു. “ചില താരങ്ങൾക്ക് കൂടുതൽ അവസരം നൽകേണ്ടി വന്നേക്കാം. എന്നാലിപ്പോൾ ഗില്ലിന് എത്ര അവസരം നൽകിയെന്ന് നോക്കൂ. എന്തെങ്കിലും തീരുമാനം സ്വീകരിക്കാൻ ഇനിയും വൈകുന്നതിൽ അർഥമില്ല” -കൈഫ് കൂട്ടിച്ചേർത്തു. നേരത്തെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തുകയാണെങ്കിൽ ഗില്ലിനെ പുറത്തിരുത്തി സഞ്ജുവിനെ തിരികെ എത്തിക്കാനുള്ള തീരുമാനം സ്വീകരിക്കാൻ മാനേജ്മെന്‍റ് തയാറാകണമെന്ന് ഇന്ത്യയുടെ മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും അഭിപ്രായപ്പെട്ടിരുന്നു.
“ഇക്കാര്യത്തിൽ എനിക്ക് അൽപം ആശങ്കയുണ്ട്. ശുഭ്മൻ ഗിൽ ഓപണർ മാത്രമല്ല, ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയാണ്. ഉപനായകനെ എങ്ങനെ പുറത്തിരുത്തും? അത് ബുദ്ധിമുട്ടേറിയ ഒരു തീരുമാനമാണ്. എന്നാൽ അത്തരത്തിലൊന്ന് സ്വീകരിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിൽ, കടുത്ത തീരുമാനം സ്വീകരിക്കണം. ട്വന്‍റി20 ലോകകപ്പിന് മികച്ച സ്ക്വാഡിനെ തന്നെ അണിനിരത്തണം. ഗില്ലിന് റൺ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ പകരം സഞ്ജുവിനെ ഇറക്കാൻ മാനേജ്മെന്‍റ് തയാറാകണം. ഗില്ലിന്‍റെ സ്ട്രൈക് റേറ്റ് ഏറെ കുറവാണെന്ന കാര്യവും പരിഗണിക്കണം. പരമ്പരക്കിടയിൽ സഞ്ജുവിനെ തിരികെ ഇലവനിൽ എത്തിക്കണമെന്ന് പറയുന്നില്ല. വൈസ് ക്യാപ്റ്റനെ മാറ്റിനിർത്തുന്നത് ശരിയല്ലല്ലോ” -അശ്വിൻ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെ ബുധനാഴ്ചയും വെള്ളിയാഴ്ചയുമാണ് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങൾ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ 0, 4, 28 എന്നിങ്ങനെയാണ് ഗില്ലിന്‍റെ സ്കോർ. ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് ഒരുവർഷത്തോളം മാറിനിന്ന ഗിൽ, കഴിഞ്ഞ ഏഷ്യകപ്പിനു മുന്നോടിയായാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഓപണിങ് റോളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന സഞ്ജു സാംസണെ ബെഞ്ചിലിരുത്തുന്നതിനും ഗില്ലിന്‍റെ വരവ് കാരണമായി. തുടക്കത്തിൽ മധ്യനിരയിലേക്ക് താഴ്ത്തിയ സഞ്ജു, ജിതേഷ് ശർമ വിക്കറ്റിനു പിന്നിൽ എത്തിയതോടെ ഇലവനിൽനിന്ന് പുറത്താകുകയായിരുന്നു. ജനുവരിയിൽ ന്യൂസിലൻഡിനെതിരെയാണ് അടുത്ത പരമ്പര. ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന ലോകകപ്പ് ഫെബ്രുവരിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.