ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിട്ടാണ് 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെത്തുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തി താരം ഐ.പി.എൽ കരിയറിന് വെടിക്കെട്ട് തുടക്കം തന്നെ നൽകി. എല്ലാ ബൗളും അറ്റാക്ക് ചെയ്ത് കളിക്കണമെന്ന മനോഭാവത്തിലാണ് യുവതാരം കളത്തിലിറങ്ങുന്നത്. രണ്ടാം മത്സരത്തിലും അറ്റാക്ക് ചെയ്ത കളിക്കാനായിരുന്നു കുട്ടിതാരത്തിന്‍റെ ശ്രമം.
എന്നാൽ താരം ഈ അപ്രോച്ച് ഒന്ന് ശ്രദ്ധിക്കണമെന്നും കളിയെ ദീർഘവീക്ഷണത്തോടെ സമീപിക്കണമെന്നും പറയുകയാണ് മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റർ വിരേന്ദർ സെവാഗ്. . വൈഭവ് വിരാട് കോഹ്ലിയെ മാതൃകയാക്കാൻ ശ്രമിക്കണമെന്നും 20 വർഷത്തോളം ക്രിക്കറ്റിൽ സജീവമായി തുടരണമെന്നും സേവാഗ് പറഞ്ഞു.
'മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ ആളുകൾ പ്രശംസിക്കുമെന്നും മോശം പ്രകടനങ്ങളിൽ വിമർശിക്കുമെന്നും മനസിലാക്കിയാൽ നിങ്ങൾക്ക് ഉറച്ചുനിൽക്കാനും തുടർന്നുപോകാനും സാധിക്കും.
ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ പ്രശസ്തനാകുകയും എന്നാൽ തുടർന്നങ്ങോട്ട് ഒന്നും ചെയ്യാനാകാതെ പോവുകയും ചെയ്ത പല താരങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്. കാരണം തങ്ങളൊരു താരമായെന്ന് അവർ ചിന്തിക്കാൻ തുടങ്ങുന്നു, ' സേവാഗ് പറഞ്ഞു.
'സൂര്യവംശി ഐ.പി.എല്ലിൽ 20 വർഷമെങ്കിലും കളിക്കാൻ ശ്രമിക്കണം. വിരാട് കോഹ്ലിയെ നോക്കൂ, 19 വയസുള്ളപ്പോഴാണ് ഐ.പി.എൽ കളിക്കാൻ ആരംഭിച്ചത്. ഇപ്പോൾ അവൻ ഐ.പി.എല്ലിൻ്റെ 18 സീസണുകളും കളിച്ചിരിക്കുകയാണ്. ഇതായിരിക്കണം അവൻ അനുകരിക്കാൻ ശ്രമിക്കേണ്ടത്. പക്ഷേ, അവൻ ഈ ഐ.പി.എല്ലിൽ സന്തോഷവാനാണെങ്കിൽ, ഇപ്പോൾ ഞാനൊരു കോടീശ്വരനാണെന്ന് കരുതുന്നുണ്ടെങ്കിൽ, ഒരു മികച്ച തുടക്കം ലഭിച്ചു, ആദ്യ പന്തിൽ തന്നെ സിക്‌സർ നേടി എന്നെല്ലാം കരുതുന്നുണ്ടെങ്കിൽ ഒരുപക്ഷേ അടുത്ത ഐ.പി.എല്ലിൽ നമുക്ക് അവനെ കാണാൻ സാധിക്കില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.