അണ്ടർ 19 ലോകകപ്പ് ഫൈനൽ: ഇന്ത്യക്ക് കൂട്ടത്തകർച്ച; എട്ട് വിക്കറ്റ് നഷ്ടം

ബെനോനി (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയഭീതിയിൽ. 254 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 32 ഓവർ പിന്നിടുമ്പോൾ എട്ടിന് 122 റൺസെന്ന ദയനീയ നിലയിലാണ്. അർഷിൻ കുൽക്കർണി (3), ആദർശ് സിങ് (47), മുഷീർ ഖാൻ (22), ക്യാപ്റ്റൻ ഉദയ് സഹ്റാൻ (8), സച്ചിൻ ദാസ് (9), പ്രിയാൻഷു മോലിയ (9), ആരവെല്ലി അവാനിഷ് (0), രാജ് ലിംബാനി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 17 റൺസുമായി മുരുകൻ അഭിഷേകും റൺസൊന്നുമെടുക്കാതെ നമൻ തിവാരിയുമാണ് ക്രീസിൽ. ആസ്ട്രേലിയക്കായി മഹ്‍ലി ബിയേർഡ്മാൻ, റാഫ് മാക്മില്ലൻ എന്നിവർ മൂന്ന് വീതവും കല്ലം വിഡ്‍ലർ, ചാർലി ആൻഡേഴ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു. 

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 253 റൺസ് അടിച്ചെടുത്തത്. 64 പന്തിൽ 55 റൺസ് നേടിയ ഹർജസ് സിങ് ആണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർ. സ്കോർ ബോർഡിൽ 16 റൺസുള്ളപ്പോഴാണ് ആസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഓപണർ സാം കോൺസ്റ്റസിനെ രാജ് ലിംബാനി ക്ലീൻ ബൗൾഡാക്കുമ്പോൾ എട്ട് പന്ത് നേരിട്ടിരുന്നെങ്കിലും സ്കോർ ബോർഡിലേക്ക് സംഭാവനയൊന്നും ഉണ്ടായിരുന്നില്ല. തുടർന്നെത്തിയ ക്യാപ്റ്റൻ ഹ്യൂ വെയ്ബ്ജെൻ ഓപണർ ഹാരി ഡിക്സണൊപ്പം കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ, 48 റൺസെടുത്ത നായകനെ നമൻ തിവാരി മുഷീർ ഖാന്റെ കൈയിലെത്തിച്ചു. സ്കോർ ബോർഡിൽ അഞ്ച് റൺസ് കൂടി ചേർത്തപ്പോഴേക്കും ഹാരി ഡിക്സണും (42) പുറത്തായി. നമൻ തിവാരിയുടെ പന്തിൽ മുരുകൻ അഭിഷേകിന് പിടികൊടുത്തായിരുന്നു മടക്കം.

തുടർന്ന് ഹർജസ് സിങ് മികച്ച ബാറ്റിങ്ങുമായി മുന്നേറുന്നതിനിടെ മറുവശത്ത് റ്യാൻ ഹിക്ക്സും (20) വീണു. ലിംബാനിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഹർജസ് സിങ്ങിനെ സൗമി പാണ്ഡെ എൽ.ബി. ഡബ്ലുവിയിൽ കുടുക്കിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. വൈകാതെ റാഫ് മാക്മില്ലനെ (2) മുഷീർ ഖാൻ സ്വന്തം ബാളിൽ പിടികൂടി. ചാർലി ആൻഡേഴ്സണെ (13) ലിംബാനി വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ആസ്ട്രേലിയ ഏഴിന് 221 എന്ന നിലയിലേക്ക് വീണു. ഒരുവശത്ത് പിടിച്ചുനിന്ന ഒലിവർ പീക് (43 പന്തിൽ പുറത്താകാതെ 46) ആണ് സ്കോർ 250 കടത്തിയത്. എട്ട് റൺസുമായി ടോം സ്ട്രാക്കർ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി രാജ് ലിംബാനി പത്തോവറിൽ 38 റൺസ് വഴങ്ങി മൂന്ന് പേരെ മടക്കിയപ്പോൾ നമൻ തിവാരി രണ്ടും സൗമി പാണ്ഡെ, മുഷീർ ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി.

Tags:    
News Summary - U-19 World Cup Final: India lost by three wickets against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.