മുല്ലൻപുർ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. മഹാരാഷ്ട്ര 40 റൺസിനാണ് കേരളത്തെ തോൽപിച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ കേരളത്തിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. നായകൻ സഞ്ജു സാംസൺ മൂന്നു റൺസിന് പുറത്തായി. ഓപ്പണര്‍ രോഹൻ എസ്. കുന്നുമ്മൽ അർധ സെഞ്ച്വറി നേടി. 44 പന്തിൽ ഒരു സിക്സും ഏഴു ഫോറുകളുമടക്കം രോഹൻ 58 റൺസെടുത്തു.
വിഷ്ണു വിനോദ് (10 റൺസ്), സിജോമോൻ ജോസഫ് (പുറത്താകാതെ 18 റൺസ്) എന്നിവർ മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. കേരളത്തിനായി സിജോമോൻ ജോസഫ് മൂന്നു വിക്കറ്റും കെ.എം. ആസിഫ് ഒരു വിക്കറ്റും സ്വന്തമാക്കി. നായകൻ ഋതുരാജ് ഗെയ്‍ക്‌വാദിന്‍റെ സെഞ്ച്വറി പ്രകടനമാണ് മഹാരാഷ്ട്രക്ക് കരുത്തായത്. 68 പന്തിൽനിന്ന് 114 റൺസാണ് താരം നേടിയത്.
ഏഴു സിക്സറുകളും എട്ട് ഫോറുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. ഓപ്പണർ പൃഥ്വി ഷാ 29 പന്തിൽനിന്ന് 31 റൺസെടുത്തു. മഹാരാഷ്ട്രക്കായി സത്യജീത് ബച്ചാവ് മൂന്നു വിക്കറ്റും അസിം കാസിം രണ്ടു വിക്കറ്റും നേടി. ആദ്യ മൂന്നു മത്സരങ്ങൾ ജയിച്ച കേരളം കഴിഞ്ഞ മത്സരത്തിൽ സർവീസസിനോട് 12 റൺസിനു തോറ്റിരുന്നു. ഹരിയാന, കർണാടക, അരുണാചൽ ടീമുകളെയാണ് കേരളം തോൽപിച്ചത്.
20ന് ജമ്മു-കശ്മീരുമായും 22ന് മേഘാലയയുമായാണ് കേരളത്തിന്‍റെ ഇനിയുള്ള മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.