വളർന്നുവരുന്ന യുവതാരം സിദ്ധാർഥ ശർമ അന്തരിച്ചു. രണ്ടാഴ്ചയായി ഗുജറാത്തിലെ വഡോദരയിൽ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ബറോഡക്കെതിരായ രഞ്ജി മത്സരത്തിനായി ഗുജറാത്തിലെത്തിയ താരത്തിന് പെട്ടെന്ന് രോഗബാധ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
ഈ സീസൺ രഞ്ജിയിൽ ഹിമാചൽ പ്രദേശിനായി ആദ്യ രണ്ടു മത്സരങ്ങളിൽ ഇറങ്ങി മികച്ച പ്രകടനം നടത്തിയ 28കാരന്റെ അപ്രതീക്ഷിത വിയോഗം കായിക ലോകത്തെ ഞെട്ടലിലാഴ്ത്തി.
ബറോഡക്കെതിരായ മത്സരത്തിന് മുമ്പ് പെട്ടെന്ന് രോഗബാധിതനായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ക്രിയാറ്റിൻ അളവ് തീരെ കുറവാണെന്ന് സ്ഥിരീകരിച്ചു. വൃക്കകളെയും മറ്റു അവയവങ്ങളെയും ഗുരുതരമായി ബാധിച്ചതായും കണ്ടെത്തി. ഇടക്ക് ശരീരം മെച്ചപ്പെടുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
2017-18 സീസണിലാണ് സിദ്ധാർഥ് ആദ്യമായി ഹിമാചലിനായി അരങ്ങേറുന്നത്. ഇതുവരെ രഞ്ജിയിൽ 25 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഈ സീസണിലെ രണ്ടു മത്സരങ്ങളിൽ മാത്രം 12 വിക്കറ്റുകൾ നേടി. അഞ്ചു വിക്കറ്റ് പ്രകടനവുമായി കരുത്തുകാട്ടിയ താരം ബറോഡക്കെതിരെയും ഇറങ്ങാനിരിക്കെയായിരുന്നു ദുരന്തം.
കഴിഞ്ഞ സീസൺ വിജയ് ഹസാരെ ട്രോഫിയിലും ഇറങ്ങിയ താരം ആറു കളികളിൽ എട്ടു വിക്കറ്റ് വീഴ്ത്തി. വിജയ്ഹസാരെ ട്രോഫിയിലും ടീമിന്റെ ബൗളിങ് കുന്തമുനയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.