ലാഹോർ: കൊളംബോയിൽ നടന്ന ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയോട് 61 റൺസിന് തോറ്റതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മുതിർന്ന താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻതാരം ഷാഹിദ് അഫ്രീദി രംഗത്ത്. സ്വന്തം മരുമകൻ കൂടിയായ ഷഹീൻ ഷാ അഫ്രീദി, സീനിയർ താരവും മുൻ ക്യാപ്റ്റനുമായ ബാബർ അസം, ഷദാബ് ഖാൻ എന്നിവരെ ടീമിൽനിന്ന് മാറ്റിനിർത്തണമെന്നാണ് അഫ്രീദിയുടെ ആവശ്യം. സ്വകാര്യ ടിവി ചാനലിലെ ചർച്ചയ്ക്കിടെയാണ് അഫ്രീദി തന്റെ രോഷം പ്രകടിപ്പിച്ചത്.
“ഷഹീനെയും ബാബറിനെയും ഷദാബിനെയും ടീമിൽ നിന്ന് ഒഴിവാക്കൂ. പകരം പുതിയ മുഖങ്ങളെ പരീക്ഷിക്കണം. ഇവർക്ക് കഴിവ് തെളിയിക്കാൻ ആവശ്യത്തിന് അവസരങ്ങൾ ലഭിച്ചു. എന്നാൽ നിർണായക മത്സരങ്ങളിൽ പരാജയപ്പെടുകയാണ്. സീനിയർ താരങ്ങളിൽനിന്ന് പ്രതീക്ഷിച്ച പ്രകടനം ലഭിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് അവരെ കളിപ്പിക്കുന്നത്? ബെഞ്ചിലിരിക്കുന്ന ജൂനിയർ താരങ്ങൾക്ക് അവസരം നൽകണം” -അഫ്രീദി ആവശ്യപ്പെട്ടു.
സൂപ്പർ എട്ടിലേക്ക് കടക്കാൻ നമീബിയക്കെതിരായ അടുത്ത മത്സരത്തിൽ പാകിസ്താന് വിജയം അനിവാര്യമാണ്. ഈ മത്സരത്തിൽ യുവതാരങ്ങളെ കളിപ്പിച്ച് അവർക്ക് ആത്മവിശ്വാസം നൽകണമെന്നാണ് അഫ്രീദിയുടെ നിർദേശം. പാക് ക്രിക്കറ്റിലെ എക്കാലത്തെയും ശ്രദ്ധേയ താരങ്ങളിലൊരാളായ ഷാഹിദ് അഫ്രീദി സ്വന്തം മരുമകനെപ്പോലും ഒഴിവാക്കണമെന്ന് പരസ്യമായി പറഞ്ഞത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
ഞായറാഴ്ച നടന്ന മത്സരത്തിൽ, ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറിൽ 175 റൺസെടുത്തപ്പോൾ, പാകിസ്താന്റെ പോരാട്ടം 18 ഓവറിൽ 114 റൺസിൽ അവസാനിച്ചു. 61 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടീമിന്റെ പരാജയം അംഗീകരിച്ച പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ, സ്പിന്നർമാർക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നും ബാറ്റിങ്ങിൽ പവർപ്ലേ ഓവറുകളിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.