ഇന്ദോർ: ജയിച്ചാൽ മൂന്നാം മത്സരത്തിന് കാത്ത് നിൽക്കാതെ പരമ്പര സ്വന്തമാക്കാം, ലോകകപ്പിന് മുമ്പൊരു തൂത്തുവാരൽ...ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് ടീം ഇന്ത്യ ഞായറാഴ്ച ഇറങ്ങുമ്പോൾ ലക്ഷ്യമിതാണ്. ആദ്യ കളിയിൽ ക്ലിനിക്കൽ പെർഫോമൻസിലൂടെ ഓസീസിനെ അഞ്ച് വിക്കറ്റിന് തകർത്ത ആതിഥേയർ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്.
ഏകദിന റാങ്കിങ്ങിലും ഒന്നാം സ്ഥാനം നേടിയതിന്റെ ത്രില്ലിലാണ് കെ.എൽ. രാഹുലും സംഘവും. ലോകകപ്പ് പടിവാതിലിൽ നിൽക്കെ സന്ദർശകർക്കും ഒരു പരമ്പര നഷ്ടം ക്ഷീണം ചെയ്യും. അഞ്ച് വിക്കറ്റ് നേട്ടവുമായി കസറിയ പേസർ മുഹമ്മദ് ഷമിയുടെ മികവിൽ ഓസീസിനെ 276 റൺസിലൊതുക്കിയ ഇന്ത്യ ശുഭ്മൻ ഗില്ലിന്റെയും ഋതുരാജ് ഗെയ്ക് വാദിന്റെയും കെ.എൽ. രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും അർധ ശതകങ്ങളുടെ അകമ്പടിയിൽ അനായാസം ലക്ഷ്യം കണ്ടു.
രോഹിത് ശർമ, വിരാട് കോഹ് ലി തുടങ്ങിയ സീനിയർ താരങ്ങളുടെ അഭാവത്തിൽ അവസരം ലഭിക്കുന്നവർക്ക് തിളങ്ങാനുള്ള അവസരം കൂടിയാണിത്. ആദ്യ മത്സരത്തിൽ ബാറ്റർമാർ ഉദ്ദേശിച്ച രീതിയിൽ സ്കോർ ചെയ്യാതെ പോയതാണ് ഓസീസിന് തിരിച്ചടിയായത്. ജനുവരിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇന്ദോറിൽ ഏകദിനത്തിനിറങ്ങിയപ്പോൾ റണ്ണൊഴുകിയിരുന്നു. രോഹിതിന്റെയും ഗില്ലിന്റെയും സെഞ്ച്വറിയിൽ അടിച്ചുകൂട്ടിയത് 385 റൺസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.