ഹാർദിക് പാണ്ഡ്യ
മുംബൈ: മുംബൈ ഇന്ത്യൻസ് കാപ്റ്റൻ ഹാർദിക് പാണ്ഡ്യ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. കളിക്കളത്തിലെ പ്രകടനത്തേക്കാൾ പാണ്ഡ്യയുടെ ആഡംബര ഭ്രമവും സഹായ മനസ്സുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. വെറും 35 ദിവസത്തിനിടെ 17 കോടിയിലധികം രൂപയാണ് ആഡംബര കാറുകൾക്കും സമ്മാനങ്ങൾക്കുമായി താരം ചെലവാക്കിയത്.
ഫെബ്രുവരി 22ന് തന്റെ അഞ്ചു വയസ്സുകാരൻ മകൻ അഗസ്ത്യക്ക് 4 കോടി രൂപ വിലമതിക്കുന്ന ലാൻഡ് റോവർ ഡിഫെൻഡർ സമ്മാനിച്ചുകൊണ്ടാണ് പാണ്ഡ്യ തുടങ്ങിയത്. പിന്നാലെ മാർച്ച് 15ന് 12 കോടി രൂപയുടെ ഫെരാരി 12 സിലിണ്ടറി എന്ന സൂപ്പർ കാറും താരം വാങ്ങി.
ഇതുകൊണ്ടും തീർന്നില്ല പാണ്ഡ്യയുടെ ആഡംബരക്കൊതി. മാർച്ച് 29ന് തന്റെ സുഹൃത്ത് മഹേക ശർമക്ക് 1.7 കോടി രൂപ വിലയുള്ള മെഴ്സിഡസ് ബെൻസ് വി-ക്ലാസ് താരം സമ്മാനമായി നൽകി. രണ്ടാഴ്ചക്കിടെ മഹേകക്ക് നൽകുന്ന രണ്ടാമത്തെ ആഡംബര സമ്മാനമാണിതെന്ന പ്രത്യേകതയുമുണ്ട്.
കോടികൾ ആഡംബരത്തിനായി ചെലവാക്കുമ്പോഴും ക്രിക്കറ്റിലെ അദൃശ്യ ഹീറോകളെ പാണ്ഡ്യ മറന്നില്ല. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപയുടെ ചെക്ക് താരം കൈമാറി. പാണ്ഡ്യയുടെ ഈ ലളിതമായ ഇടപെടൽ വലിയ രീതിയിലുള്ള പ്രശംസക്കും ഇടയാക്കിയിട്ടുണ്ട്.
ബി.സി.സി.ഐ കരാറുകൾ, ഐ.പി.എൽ പ്രതിഫലം, ബ്രാൻഡ് പരസ്യങ്ങൾ എന്നിവയിലൂടെ പാണ്ഡ്യയുടെ ആകെ ആസ്തി 120 കോടി രൂപ കടന്നതായാണ് റിപ്പോർട്ടുകൾ. പാണ്ഡ്യയുടെ കാർ ശേഖരത്തിന്റെ മാത്രം മൂല്യം ഏകദേശം 40 കോടി രൂപ വരും. റോൾസ് റോയ്സ് ഫാന്റം, ലംബോർഗിനി ഉറൂസ്, മെഴ്സിഡസ്-എ.എം.ജി ജി63 തുടങ്ങി പ്രമീഖ ബ്രാൻഡുകളുടെ കാറുകളെല്ലാം താരത്തിന്റെ ഗാരേജിലുണ്ട്.
കളിക്കളത്തിലെ വിമർശനങ്ങൾക്കിടയിലും തന്റെ ജീവിതശൈലി കൊണ്ടും സഹായമനസ്കത കൊണ്ടും ഈ സീസനിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന താരമായി പാണ്ഡ്യ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.