ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും കുടുംബത്തിനും നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി വനിതാ കമീഷൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
''പ്രിയപ്പെട്ട വിരാട്...
അവർ വെറുപ്പ് ഉള്ളിൽ നിറഞ്ഞവരാണ്. കാരണം ആരും അവർക്ക് സ്നേഹം സ്നേഹം നൽകുന്നില്ല. മാപ്പുനൽകിയേക്കൂ. നിങ്ങൾ ടീമിനെ സംരക്ഷിച്ചാൽ മതി'' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനോട് തോറ്റതിന് പിന്നാലെ പേസർ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഷമിയെ അനുകൂലിച്ചതിനെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിൽ കോഹ്ലിക്കും കുടുംബത്തിനും അധിക്ഷേപം നേരിടേണ്ടി വന്നത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനെക്കുറിച്ചുള്ള കോഹ്ലിയുടെ അഭിപ്രായത്തിനെതിരെയും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ സൈബർ ആക്രമണം നടത്തിയത്.
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം അതീവ ഗുരുതരമാണെന്നും ഉടനടി ശ്രദ്ധ നൽകേണ്ടതാണെന്നും വനിതാ കമീഷൻ അഭിപ്രായപ്പെട്ടു. സംഭവം ലജ്ജാകരമാണെന്നും പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കമീഷൻ അധ്യക്ഷ സ്വാതി മാലിവാൾ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ, തിരിച്ചറിയപ്പെട്ടവരുടെയും അറസ്റ്റ് ചെയ്ത കുറ്റവാളികളുടെയും വിവരങ്ങൾ, സ്വീകരിച്ച നടപടികൾ എന്നിവ നവംബർ എട്ടിന് മുമ്പ് കമീഷനെ അറിയിക്കണമെന്നതാണ് ഡൽഹി പൊലീസിന് നൽകിയ നോട്ടീസിലെ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങൾ. നോട്ടീസിന്‍റെ പകർപ്പ് കമീഷൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
കോഹ്ലി ഷമിയെ അനുകൂലിച്ചതിന് ശേഷം ഇന്ത്യ ന്യൂസിലൻഡിനെതിരെയും തോറ്റിരുന്നു. തോൽവിയോടെ ഇന്ത്യയുടെ സെമി സാധ്യതകളും മങ്ങി. ഇതോടെ ആരാധകരുടെ രോഷപ്രകടനം അതിരു കടന്ന് ഭീഷണിയായും കോഹ്ലി-അനുഷ്ക ശർമ ദമ്പതികളുടെ ഒമ്പതുമാസം പ്രായമുള്ള മകൾ വാമികയെ ബലാത്സംഗം ചെയ്യുമെന്ന തരത്തിൽ ആക്രോശങ്ങൾ ഉയർന്നിരുന്നു. ഈ ട്വീറ്റുകൾ ഇപ്പോൾ നിർജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.