അഹ്മദാബാദ്: ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക സൂപ്പർ 8 റൗണ്ടിൽ തങ്ങളുടെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു. 176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 17 പന്തുകൾ ശേഷിക്കെ വിജയം കുറിച്ചു. പ്രോട്ടീസിനായി മാർക്കോ യാൻസൻ ബൗളിങ്ങിലും എയ്ഡൻ മർക്രം ബാറ്റിങ്ങിലും തിളങ്ങി. തുടർച്ചയായി മൂന്നാം മത്സരവും ജയിച്ചതോടെ, വമ്പൻ അട്ടിമറികൾ നടന്നില്ലെങ്കിൽ സൂപ്പർ എട്ടിലേക്ക് ദക്ഷിണാഫ്രിക്ക കടക്കുമെന്ന് ഉറപ്പായി. സ്കോർ: ന്യൂസിലൻഡ് -20 ഓവറിൽ ഏഴിന് 175, ദക്ഷിണാഫ്രിക്ക- 17.1 ഓവറിൽ മൂന്നിന് 178.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഐഡൻ മർക്രം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡിനായി മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ (32 റൺസ്), ഫിൻ അല്ലൻ (31 റൺസ്) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും വലിയൊരു സ്കോറിലേക്ക് എത്താൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അനുവദിച്ചില്ല. 26 പന്തിൽ 48 റൺസെടുത്ത മാർക് ചാപ്മാനാണ് ടോപ് സ്കോറർ. പ്രോട്ടീസ് ബൗളർമാരിൽ മാർകോ യാൻസെൻ നാല് വിക്കറ്റ് വീഴ്ത്തി.
ഓപണർമാരായ ടിം സീഫെർട്ട് ഒമ്പത് പന്തിൽ 13ഉം ഫിൻ അലൻ 17 പന്തിൽ 31ഉം റൺസ് നേടി മടങ്ങി. എട്ട് പന്തിൽ 13 റൺസായിരുന്നു രചിൻ രവീന്ദ്രയുടെ സംഭാവന. ഗ്ലെൻ ഫിലിപ്സും (1) ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും (4) പരാജയമായി. ജെയിംസ് നീഷം 15 പന്തിൽ 23ഉം മാറ്റ് ഹെൻട്രി എട്ട് പന്തിൽ ഒമ്പതും റൺസുമായി പുറത്താവാതെനിന്നു. യാൻസൺ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് (4/40) അഹ്മദാബാദിൽ കാഴ്ചവെച്ചത്. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് കിവികൾ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപണർമാരായ എയ്ഡൻ മർക്രമും ക്വിന്റൺ ഡികോക്കും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറുകളിൽ ദക്ഷിണാഫ്രിക്ക 83 റൺസ് അടിച്ചെടുത്തു. 44 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയ മർക്രം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 19 പന്തിൽ നിന്നാണ് മർക്രം തന്റെ അർധ ശതകം പൂർത്തിയാക്കിയത്. ടി20 ലോകകപ്പിൽ ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണിത്. ഡേവിഡ് മില്ലർ പുറത്താകാതെ 24 റൺസ് നേടി മർക്രമിന് മികച്ച പിന്തുണ നൽകി. 18-ാം ഓവറിൽ സിക്സറിലൂടെ മില്ലറാണ് വിജയം കുറിച്ചത്.
17.1 ഓവറിൽ തന്നെ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു. മാർക്കോ യാൻസൻ ആണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ജയത്തോടെ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ടി20 ലോകകപ്പുകളിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫ്രിക്ക നേടുന്ന തുടർച്ചയായ അഞ്ചാം വിജയമാണിത്. അതേസമയം, മോശം ഫീൽഡിംഗും കൃത്യതയില്ലാത്ത ബൗളിങ്ങും ന്യൂസിലൻഡിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.