തോറ്റ ഇന്ത്യൻ താരങ്ങളെ ട്രോളിയ പാക് ആരാധകന് ഷമി മറുപടി നൽകുന്ന വിഡിയോ വൈറൽ

ദുബൈ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിന്‍റെ എല്ലാ പഴിയും കേട്ടത് പേസർ മുഹമ്മദ് ഷമിക്കായിരുന്നു. തോൽവിയിൽ ടീമിന് മൊത്തം ഉത്തരവാദിത്തം ഉണ്ടായിരുന്നിട്ടും ഷമിക്ക് നേരെ മാത്രമായിരുന്നു സൈബർ ആക്രമണം. ഷമിയെ രാജ്യദ്രോഹി എന്ന തരത്തിൽ ചിത്രീകരിക്കുന്ന ട്രോളുകൾ ചിലർ സോഷ്യൽ മീഡിയയിൽ പടച്ചുവിട്ടു.

ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാക് ഓപണർമാർ അടിച്ചെടുക്കുകയായിരുന്നു. 3.5 ഓവറിൽ 44 റൺസ് വഴങ്ങി ഷമി നിറംമങ്ങിയ ദിനമായിരുന്നു ഞായറാഴ്ച.

ടീം ഒന്നടങ്കം ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തതെങ്കിലും ട്രോളൻമാർ ലക്ഷ്യം വെച്ചത് ഷമിയെയായിരുന്നു. എന്നാൽ വിദ്വേഷ പോസ്റ്റുകൾ വന്നതിന് പിന്നാലെ നിരവധി ആരാധകരും സചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ്, ഇർഫാൻ പത്താൻ, ഹർഭജൻ സിങ് എന്നിവരടക്കമുള്ള താരങ്ങളും ഷമിക്ക് പിന്തുണയുമായെത്തി.

2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനെതിരെ തോറ്റ് ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന ഇന്ത്യൻ കളിക്കാരെ കളിയാക്കിയ പാക് ആരാധകന് ഷമി മറുപടി നൽകുന്ന വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ലണ്ടനിലെ ഓവലിലെ തോൽവിയുടെ നിരാശയിൽ ഇന്ത്യൻ കളിക്കാർ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ആ സമയം ഇന്ത്യൻ താരങ്ങളെ പാക് ആരാധകൻ കളിയാക്കുന്നത് കണ്ട് ഷമി അസ്വസ്ഥനായി. 'എല്ലാവർക്കും ഒരു മോശം ദിവസമുണ്ട് കുറച്ച് വിവേകവും ദയയും കാണിക്കുക' -പടികൾ ഇറങ്ങിയെത്തിയ ഷമി പറഞ്ഞു. എം.എസ്.ധോണി ഇടപെട്ടാണ് ഷമിയെ അനുനയിപ്പിച്ചത്.

അന്ന് ഫഖർ സമാന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ പാകിസ്താൻ 50 ഓവറിൽ നാലുവിക്കറ്റിന് 338 റൺസെടുത്തു. എന്നാൽ ഇന്ത്യ 158ന് പുറത്താവുകയായിരുന്നു. 

Tags:    
News Summary - Mohammed Shami stood up to a Pakistan fan who trolled India after Champions Trophy 2017 defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.