ലണ്ടൻ: യു.കെ പര്യടനത്തിൽ തുടർച്ചയായ പരാജയങ്ങളിൽ വലയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിനെതിരെ മൂന്നാം ട്വന്റി20 മത്സരത്തിന് ഇറങ്ങുന്നു. പരമ്പര നിലനിർത്താനും പര്യടനത്തിലെ ആദ്യ വിജയം സ്വന്തമാക്കാനുമുള്ള കടുത്ത സമ്മർദ്ദത്തിലാണ് ടീം ഇന്ത്യ. പുതിയ നായകൻ ശ്രേയസ് അയ്യരിന്റെ കീഴിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിൽ അയർലൻഡിനെതിരായ 0-2 ന്റെ പരമ്പര നഷ്ടവും ഉൾപ്പെടുന്നു.
ഇന്നത്തെ മത്സരത്തിൽ ടീം ലൈനപ്പിൽ നിർണായക മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ച ലെഗ് സ്പിന്നർ രവി ബിഷ്ണോയിയെ അന്തിമ ഇലവനിൽ നിന്ന് ഒഴിവാക്കിയേക്കും. മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം ട്വന്റി20യിൽ 4 ഓവറിൽ 60 റൺസ് വഴങ്ങിയ ബിഷ്ണോയിയുടെ പ്രകടനം ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു. അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നീ സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ ടീമിലുള്ളപ്പോൾ മൂന്നാമതൊരു സ്പിന്നറെ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ട്രെന്റ് ബ്രിഡ്ജിലെ പിച്ചിന്റെ അവസ്ഥ കണക്കിലെടുത്ത് ബിഷ്ണോയിക്ക് പകരം ഒരു അധിക പേസറെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. പ്രസീദ്ധ് കൃഷ്ണയേക്കാൾ, സ്വിങ് ചെയ്യിക്കാൻ ശേഷിയുള്ള പ്രിൻസ് യാദവിന് അരങ്ങേറ്റത്തിന് നറുക്കുവീഴാനാണ് സാധ്യത കൂടുതൽ കല്പിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും, ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക് അദ്ദേഹത്തിന്റെ ഓവറിൽ അടിച്ചുകൂട്ടിയ 27 റൺസ് മത്സരത്തിൽ നിർണായകമായിരുന്നു.
അതേസമയം, മാഞ്ചസ്റ്ററിലെ രണ്ടാം മത്സരത്തിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച യുവ പ്രതിഭ വൈഭവ് സൂര്യവംശിക്ക് ആദ്യ മത്സരത്തിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ സാധിച്ചിരുന്നില്ല. എങ്കിലും സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഇടം നേടിയിട്ടുള്ള ഈ യുവതാരത്തിൽ നിന്ന് ഇന്ന് ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇതോടൊപ്പം മലയാളി താരം സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിനുള്ള അന്തിമ ഇലവനിൽ ഇടംപിടിക്കുമോ എന്നതിലും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിനെ പുറത്തിരുത്തുകയായിരുന്നു. ഇന്ന് ഇംഗ്ലണ്ടിനെതിരെ തന്റെ ക്ലാസ് തെളിയിക്കാൻ ഈ മലയാളി താരത്തിന് ടീം മാനേജ്‌മെന്റ് വീണ്ടുമൊരു അവസരം നൽകുമോ എന്നറിയാനുള്ള ആകാംഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
ബാറ്റിംഗിൽ അഭിഷേക് ശർമ്മ മികച്ച ഫോം തുടരുന്നത് ഇന്ത്യക്ക് ആശ്വാസമേകുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 24 പന്തുകളിൽ നിന്ന് യഥാക്രമം 59, 43 റൺസ് വീതം നേടി അഭിഷേക് മികച്ച തുടക്കമാണ് നൽകിയത്. യുവതാരം വൈഭവ് സൂര്യവംശിയും ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ, നായകൻ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവരടങ്ങുന്ന മധ്യനിരയ്ക്ക് ഇംഗ്ലീഷ് ബൗളിംഗ് നിരയെ കൃത്യമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ 189, 190 എന്നിങ്ങനെ മികച്ച സ്കോറുകൾ ഉയർത്തിയെങ്കിലും, പ്രതിരോധിക്കുന്നതിൽ ബൗളർമാർ പരാജയപ്പെടുകയായിരുന്നു. ട്രെന്റ് ബ്രിഡ്ജിലെ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് നേടുന്നതും മത്സരത്തിൽ നിർണായക പങ്ക് വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.