നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ റെക്കോർഡ് തോൽവിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ട്രെന്റ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 202 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ വെറും 76 റൺസിന് കൂടാരം കയറി. 125 റൺസിന്റെ പരാജയത്തോടെ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയെന്ന നാണക്കേടാണ് ശ്രേയസ് അയ്യരും സംഘവും ഏറ്റുവാങ്ങിയത്. 2019-ൽ വെല്ലിങ്ടണിൽ ന്യൂസിലൻഡിനോട് 80 റൺസിന് തോറ്റ റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലോക ഒന്നാം നമ്പറുകാരുടെ പ്രകടനം തീർത്തും നിരാശാജനകമായിരുന്നു. വെറും 11.4 ഓവറിൽ ഇംഗ്ലീഷ് ബൗളർമാർ ഇന്ത്യൻ നിരയെ ചുരുട്ടിക്കെട്ടി. അഞ്ച് പന്തിൽ 13 റൺസെടുത്ത വൈഭവ് സൂര്യവംശിയും ഒൻപത് പന്തിൽ 13 റൺസെടുത്ത ഇഷാൻ കിഷനുമാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർമാർ. ഓപ്പണർ അഭിഷേക് ശർമ (10), അക്സർ പട്ടേൽ (10) എന്നിവർ മാത്രമാണ് മറ്റ് രണ്ടക്കം കടന്ന ബാറ്റർമാർ. നായകൻ ശ്രേയസ് അയ്യർ (5), തിലക് വർമ (3), ശിവം ദുബെ (2) തുടങ്ങി പേരുകേട്ട ബാറ്റിങ് നിര അക്ഷരാർഥത്തിൽ തകരുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട ജോഷ് ടങ്ങ് നാല് വിക്കറ്റുകളെടുത്തു. 145 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചറും കൂടി ചേർന്നതോടെ ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിഞ്ഞു. ആദിൽ റഷീദ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസ് അടിച്ചെടുത്തത്. തുടക്കത്തിൽ തന്നെ ജോസ് ബട്‌ലർ (21 പന്തിൽ 36) ആഞ്ഞടിച്ചെങ്കിലും, ഹാരി ബ്രൂക്കിനെ (16) പുറത്താക്കി പ്രിൻസ് യാദവ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നീട് 12-ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ജേക്കബ് ബെഥൽ, ടോം ബാന്റൺ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഹർഷിത് റാണയും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഫിൽ സാൾട്ടും സാം കറനും ചേർന്ന് കളി മാറ്റിയെഴുതുകയായിരുന്നു. 44 പന്തിൽ നിന്ന് 70 റൺസെടുത്ത ഫിൽ സാൾട്ടിന്റെയും, അവസാന അഞ്ച് ഓവറിൽ 58 റൺസ് വാരിക്കൂട്ടി വെടിക്കെട്ട് തീർത്ത സാം കറന്റെയും (24 പന്തിൽ പുറത്താകാതെ 41) ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലെത്തിയത്. ഇന്ത്യയ്ക്കായി പ്രിൻസ് യാദവ്, ഹർഷിത് റാണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ ഒരു വിക്കറ്റെടുത്തു.
റെക്കോർഡ് തോൽവിക്ക് പുറമെ മറ്റ് പല നാണക്കേടുകളും ഈ മത്സരത്തോടെ ഇന്ത്യൻ ടീമിനെ തേടിയെത്തിയിട്ടുണ്ട്. 2008ൽ മെൽബണിൽ ഓസ്ട്രേലിയയ്ക്കെതിരെ 74 റൺസിന് പുറത്തായതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ചെറിയ ടി20 സ്കോറാണിത്. കൂടാതെ, ടി20 ചരിത്രത്തിലാദ്യമായാണ് ഇന്ത്യ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ജയമറിയാതെ പോകുന്നത്. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ടോസ് ഭാഗ്യം തുണയ്ക്കുന്നുണ്ടെങ്കിലും ശ്രേയസ് അയ്യർക്ക് ഇതുവരെ ഒരു വിജയം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. പരമ്പര കൈവിട്ടു പോകാതിരിക്കാൻ വ്യാഴാഴ്ച ബ്രെസ്റ്റോളിൽ നടക്കുന്ന നാലാം മത്സരത്തിലും, തുടർന്ന് സതാംപ്ടണിൽ നടക്കുന്ന അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.