ക്രിക്കറ്റ് ബാറ്റര്‍മാരുടേത് മാത്രമാണോ? 'സ്വിച്ച് ഹിറ്റ്' അത്ര സുഖമുള്ള ഹിറ്റല്ല!

ബൗളര്‍ ഫീല്‍ഡിങ്ങിന് അനുസൃതമായി പന്തെറിയുമ്പോള്‍ ബാറ്റര്‍ നിന്നനില്‍പ്പിന് ലെഫ്റ്റ് ഹാന്‍ഡറോ റൈറ്റ് ഹാന്‍ഡറോ ആയി മാറും! അതെ, സ്വിച്ച് ഹിറ്റ് എന്ന് ക്രിക്കറ്റ് ലോകം ഓമനിക്കുന്ന ഈ കലാപരിപാടി അത്ര ശരിയല്ലെന്ന അഭിപ്രായമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ സ്‌കോട് സ്‌റ്റൈറിസിന്. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ സ്വിച് ഹിറ്റിനെതിരെ കഴിഞ്ഞ ദിവസം അഭിപ്രായം പറഞ്ഞത് പിന്തുടര്‍ന്നാണ് സ്റ്റൈറിസും രംഗത്ത് വന്നത്. സ്വിച്ച് ഹിറ്റ് ചെയ്യുന്ന ബാറ്റര്‍ക്കെതിരെ എല്‍.ബി.ഡബ്ല്യു പ്രയോഗിക്കണമെന്നും പരമ്പരാഗത ക്രിക്കറ്റ് ചട്ടങ്ങള്‍ നിലനിര്‍ത്താന്‍ കര്‍ശന നടപടികളുണ്ടാകണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, അശ്വിന്റെ എല്ലാ ആവശ്യങ്ങളോടും യോജിപ്പില്ലെങ്കിലും സ്വിച്ച് ഹിറ്റില്‍ യോജിക്കുന്നുവെന്ന് സ്‌റ്റൈറിസ് പറഞ്ഞു. പൂര്‍ണമായും ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കേണ്ടതാണത്. ക്രിക്കറ്റ് പഴയത് പോലെയല്ല. ആകെ മാറിയിരിക്കുന്നു. ബാറ്റര്‍മാരാണ് ഓരോ ദിവസവും പരീക്ഷണങ്ങള്‍ കൊണ്ടുവരുന്നത്. സ്വിച്ച് ഹിറ്റൊക്കെ അങ്ങനെ കടന്നു വന്നതാണെന്നും മുന്‍ കിവീസ് താരം അഭിപ്രായപ്പെട്ടു. വലംകൈയന്‍ ബാറ്റര്‍ പൊടുന്നനെ കൈപ്പിടി മാറ്റി ഇടംകൈയന്‍ ബാറ്ററായി മാറുന്നതും തിരിച്ചും സംഭവിക്കുന്നത് ക്രിക്കറ്റിന് ഉള്‍ക്കൊള്ളാം. റിവേഴ്‌സ് സ്വീപ്പും റിവേഴ്‌സ് ഹിറ്റും. എന്നാല്‍, കൈപ്പിടി മാറ്റുന്നതിനൊപ്പം കാല്‍ച്ചുവടുകളും മാറ്റുന്നത് അംഗീകരിക്കാന്‍ പറ്റില്ല -സ്റ്റൈറിസ് പറഞ്ഞു.

ഇങ്ങനെ ബാറ്റര്‍ അപ്പാടെ ബാറ്റിങ് ശൈലി മാറ്റുമ്പോള്‍ ഫീല്‍ഡിങ് ക്രമീകരണം പിഴക്കുന്നു. ബാറ്റിങ്ങും ബൗളിങ്ങും ഫീല്‍ഡിങ്ങും ക്രിക്കറ്റില്‍ തുല്യ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഫീല്‍ഡിങ് നിഷ്‌കര്‍ഷകള്‍ വെച്ചതെല്ലാം പരിഹാസ്യമായി മാറുമെന്നും ക്രിക്കറ്റ് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബൗളര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവും ക്രിക്കറ്റില്‍ ഇല്ല. എല്ലാ പന്തും അതിര്‍ത്തി കടത്തുന്നത് കാണുവാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷക സമൂഹത്തെയാണ് ആധുനിക ക്രിക്കറ്റ് ലക്ഷ്യമിടുന്നത്. മുന്‍ ഇംഗ്ലണ്ട് ബാറ്റര്‍ കെവിന്‍ പീറ്റേഴ്‌സനാണ് സ്വിച്ച് ഹിറ്റ് കാര്യമായി പയറ്റി നോക്കിയതും പ്രചരിപ്പിച്ചതും.

Tags:    
News Summary - Is cricket only for batters? 'Switch hit' is not a good hit!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.