വാനം മേഘാവൃതം; അഹ്മദാബാദിൽ മഴ കളിക്കുമോ..?
അഹ്മദാബാദ് : ഇന്ത്യൻ പ്രിമിയർ ലീഗ് 2025 സീസണിലെ കലാശപ്പോരാട്ടത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കളി നടക്കുന്ന അഹമ്മദാബാദ് സ്റ്റേഡിയത്തിൽ മഴ പെയ്യുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. ഉച്ചക്ക് ശേഷം മഴ പെയ്ത വാർത്ത സ്പോർട്സ് വെബ്സൈറ്റായ സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്തിരുന്നു. ആകാശം ഇപ്പോഴും മേഘാവൃതമാണ്.
വൈകീട്ട് 7.30 ന് ഇതുവരെ കിരീടം ചൂടാത്ത റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും തമ്മിലാണ് ഫൈനൽ പോരാട്ടം. പഞ്ചാബ് കിങ്‌സ് ഇലവനും മുംബൈ ഇന്ത്യൻസും തമ്മിൽ ഇവിടെ നടന്ന രണ്ടാം ക്വാളിഫയർ പോരാട്ടം മഴ മൂലം വൈകിയാണ് തുടങ്ങിയത്. 135 മിനിറ്റാണ് അന്ന് കളി നീട്ടിവെച്ചത്. ഇന്നും സമാനമായ എന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം മഴ പെയ്യാനും സാധ്യത കൽപ്പിച്ചിട്ടുണ്ട്.
മഴ കാരണം മത്സരം നടന്നില്ലെങ്കിൽ ഫലത്തെ അത് എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കാം.
ഫൈനൽ ദിനത്തിൽ മഴ മൂലം കളി നടക്കാതെ വന്നാലും, തൊട്ടടുത്ത ദിവസം റിസർവ് ദിനമുണ്ട്. അതുകൊണ്ടുതന്നെ മഴ കാരണം ഫൈനൽ ഒറ്റയടിക്ക് ഇല്ലാതാവില്ല . അതേസമയം, റിസർവ് ദിനത്തിലും മഴ പെയ്ത് മത്സരം നടക്കാത്ത സാഹചര്യം വന്നാൽ ആർ.സി.ബിക്കാവും തിരിച്ചടി. അങ്ങനെ വന്നാൽ ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്സായിരിക്കും കിരീടം ചൂടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.