‘തല’മാറിയ ചെന്നൈക്ക് വിജയത്തുടക്കം; ആർ.സി.ബിക്കെതിരെ ആറ് വിക്കറ്റ് ജയം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 17ാം എഡിഷന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ആറ് വിക്കറ്റ് ജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് വഴങ്ങി 170 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ എട്ട് പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനിൽക്കെ ചെന്നൈ വിജയം സ്വന്തമാക്കുകയായിരുന്നു.

അപ്രതീക്ഷിതമായി ഇന്നലെ നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോണിക്ക് പകരം റുതുരാജ് ഗെയ്‌ക്‌വാദാണ് സിഎസ്‌കെയെ ഇന്ന് നയിച്ചത്. ചെന്നൈക്കായി രചിൻ രവീന്ദ്ര 15 പന്തുകളിൽ മൂന്ന് വീതം സിക്സും ഫോറുകളുമടക്കം 35 റൺസെടുത്തു. ശിവം ധുബെ 28 പന്തുകളിൽ 34 റൺസെടുത്ത് പുറത്താകാതെ നിന്നു. ധുബെയും രവീന്ദ്ര ജദേജയും ചേർന്നായിരുന്നു ആതിഥേയർക്ക് സീസണിലെ ആദ്യ ജയം നേടിക്കൊടുത്തത്. ജദേജ 17 പന്തുകളിൽ 25 റൺസെടുത്ത് പുറത്താകാതെ നിന്നു.

25 പന്തുകളിൽ 48 റൺസെടുത്ത അനുജ് റാവത്താണ് ആർ.സി.ബിയുടെ ടോപ് സ്കോറർ. ദിനേഷ് കാർത്തിക് 26 പന്തുകളിൽ 38 റൺസെടുത്തു. നായകൻ ഫാഫ് ഡുപ്ലെസി 23 പന്തിൽ എട്ട് ബൗണ്ടറികളടക്കം 35 റൺസെടുത്തു.

ആറോവർ പിന്നിട്ടപ്പോൾ 42 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ബംഗളൂരു. ബംഗ്ലാദേശ് താരം മുസ്ഥഫിസുർ റഹ്മാനാണ് നാല് ആർ.സി.ബി ബാറ്റർമാരെ കൂടാരം കയറ്റിയത്. 23 പന്തിൽ എട്ട് ബൗണ്ടറികളടക്കം 35 റൺസെടുത്ത ഫാഫ് ഡുപ്ലെസിയൊണ് താരം ആദ്യം മടക്കിയത്. പിന്നാലെ രജത് പഠിദാറിനെയും സംപൂജ്യനാക്കി ധോണിയുടെ കൈകളി​ലെത്തിച്ചു. കൂറ്റനടിക്കാരനായ ഗ്ലെൻ മാക്സ്വെല്ലിനെ റൺസെടുക്കാനനുവദിക്കാതെ ദീപക് ചാഹറും പുറത്താക്കി. 12-ാമത്തെ ഓവറിൽ മുസ്ഥഫിസുർ തന്നെ വിരാട് കോഹ്‍ലിയെ (20 പന്തുകളിൽ 21) രചിൻ രവീന്ദ്രയുടെ കൈകളിലെത്തിച്ചു. കാമറൂൺ ഗ്രീനും (18) ബംഗ്ലാദേശ് താരത്തിന്റെ ഇരയായിരുന്നു.

Tags:    
News Summary - IPL 2024, Chennai Super Kings vs Royal Challengers Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.