ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദി (77) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി കഴിയുകയായിരുന്നു. ഇന്ത്യൻ സ്പിൻ ഇതിഹാസമായി വിശേഷിപ്പിക്കപ്പെടുന്ന ബിഷൻ സിങ് ബേദി 1967നും 1979നും ഇടയിൽ 67 ടെസ്റ്റുകളിൽ നിന്ന് 266 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 10 ഏകദിന മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകളും സ്വന്തമാക്കി.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നറായി കരുതുന്ന ബേദി ഇന്ത്യയുടെ ആദ്യ ഏകദിന മത്സര വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്. 12 ഓവറിൽ 8 മെയ്ഡനടക്കം 6 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു. 1971ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ അജിത് വഡേക്കറുടെ അഭാവത്തില്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു.
1946 സെപ്റ്റംബർ 25ന് അമൃത്സറിലായിരുന്നു ബേദിയുടെ ജനനം. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടിയാണ് ബേദി കളിച്ചത്. 1970ൽ പദ്മശ്രീ പുരസ്കാരം നേടി. വിരമിച്ചതിനു ശേഷം ക്രിക്കറ്റ് പരിശീലകനായി. ക്രിക്കറ്റ് മത്സരങ്ങളിൽ കമന്‍റേറ്ററായും ബേദി പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.