‘‘എന്നെന്നേക്കും കളിക്കാൻ പോകുന്നില്ല’’- നിലപാട് അറിയിച്ച് സെഞ്ചൂറിയൻ കോഹ്ലി
നീലക്കുപ്പായത്തിൽ 14 വർഷം പിന്നിടുന്നതിനിടെ കോഹ്ലി കുറിക്കാത്ത റെക്കോഡുകൾ അപൂർവം. ഏറ്റവുമൊടുവിൽ സ്വന്തം നാട്ടിൽ 20ാം സെഞ്ച്വറിയെന്ന അപൂർവ നേട്ടവും ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ കുറിച്ചു. പ്രായം 34ൽ നിൽക്കെ പുതിയ ചരിത്രങ്ങൾക്കരികെയാണ് ഇന്ത്യയുടെ സൂപർ താരം.
ചൊവ്വാഴ്ച ഗുവാഹിതിയിൽ 87 പന്തിൽ കുറിച്ച 113 റൺസിന്റെ കരുത്തിലായിരുന്നു ഇന്ത്യ എതിരാളികൾക്ക് എത്തിപ്പിടിക്കാനാവാത്ത വൻടോട്ടൽ ഉയർത്തിയത്. ചേസ് ചെയ്ത ലങ്ക പാതിവഴിയിൽ കാലിടറി വീഴുകയും ചെയ്തു.
ഇതേ കുറിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കോഹ്ലി വലിയ പ്രസ്താവനകൾ നടത്തിയത്: ‘‘വല്ലതും വ്യത്യസ്തമായുണ്ടായോ എന്ന് എനിക്കറിയില്ല. എന്റെ ഒരുക്കവും ഉദ്ദേശ്യവും പതിവിൻപടി തന്നെയായിരുന്നു. മനോഹരമായാണ് ബാറ്റു വീശിയതെന്ന് ഞാൻ കരുതുന്നു. ഞാൻ സ്ഥിരമായി കളിക്കാറുള്ള അതേ രീതിപോലെ തന്നെയായിരുന്നു ഇതും. 25-30 റൺസ് അധികം വേണമെന്ന് എനിക്ക് തോന്നി.
രണ്ടാം പകുതിയിൽ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു... ശരിയായ കാരണങ്ങൾക്കു വേണ്ടികളിക്കുന്നുവെന്നാകണം. ഓരോ കളിയും അവസാനത്തേതാണെന്ന ചിന്തയിൽ വേണം ഇറങ്ങാൻ. കളി ഇനിയും മുന്നോട്ടുപോകും. ഞാൻ പക്ഷേ, എന്നെന്നും കളിച്ചുകൊണ്ടേയിരിക്കില്ല’’- കോഹ്ലി പറഞ്ഞു.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന സചിന്റെ റെക്കോഡിനരികെയുള്ള കോഹ്ലിക്ക് വരുംനാളുകളിൽ കൂടുതൽ തിളങ്ങാനായാൽ 50 എണ്ണമെന്ന ചരിത്രവും സ്വന്തം പേരിലാക്കാം. സചിൻ 49 സെഞ്ച്വറികളും കോഹ്ലി 45 സെഞ്ച്വറികളുമാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ് ഏകദിന കരിയറിൽ ആകെ നേടിയത് 30 സെഞ്ച്വറികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.