ദ്രാവിഡ് യുഗത്തില്‍ ഇന്ത്യ തകരുന്നു, കോച്ചായി അവര്‍ തിരിച്ചു വരട്ടെ, സോഷ്യല്‍ മീഡിയയില്‍ കലിപ്പ് തീര്‍ത്ത് ക്രിക്കറ്റ് ആരാധകര്‍

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയം കൈവിട്ട ഇന്ത്യന്‍ ടീമിനും കോച്ച് രാഹുല്‍ ദ്രാവിഡിനും സോഷ്യല്‍ മീഡിയയില്‍ കണക്കിന് കിട്ടുന്നുണ്ട്.

യുവക്രിക്കറ്റര്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡ് ഇക്കാലമത്രയും നടത്തിയ ആത്മാര്‍ഥ ശ്രമങ്ങളെല്ലാം സീനിയര്‍ ടീമിന്റെ പരിശീലകനായതോടെ വൃഥാവിലായി. തന്ത്രങ്ങളൊന്നും കൈയിലില്ലാത്ത പരിശീലകനാണ് ദ്രാവിഡെന്നും രവിശാസ്ത്രിയോ, ഗാരി കേസ്റ്റണോ തിരിച്ചുവരട്ടെയെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നു.

വിദേശത്ത് തുടരെ വിജയങ്ങള്‍ കൈവരിച്ച പരിശീലകനാണ് രവിശാസ്ത്രി. ഗാരി കേസ്റ്റന്‍ കോച്ചായിരുന്നപ്പോഴാണ് ടെസ്റ്റില്‍ ഇന്ത്യ നമ്പര്‍ വണ്‍ ആയത്. എന്നാല്‍, ദ്രാവിഡിന്റെ യുഗത്തില്‍ ഇന്ത്യ വട്ടപ്പൂജ്യമാണെന്ന് ഒരു യൂസര്‍ വിമര്‍ശിക്കുന്നു.

ടീമിന് പ്രചോദനമേകാന്‍ രാഹുല്‍ ദ്രാവിഡിന് ഒരു കാലത്തും സാധിച്ചിട്ടില്ല. കരീബിയന്‍ മണ്ണില്‍ നടന്ന 2007 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് ദ്രാവിഡായിരുന്നു. നോക്കൗട്ട് റൗണ്ട് കാണാതെ ഇന്ത്യ പുറത്തായി. ഇരുനൂറിന് മുകളില്‍ വിജയലക്ഷ്യം വെച്ചാല്‍ ഇന്ത്യ തോല്‍ക്കാറില്ല. 2006-07 സീസണ്‍ മുതല്‍ ഇതായിരുന്നു റെക്കോഡ്. എന്നാല്‍, അതും ദ്രാവിഡിന്റെ കാലത്ത് തിരുത്തപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ ജൊഹന്നസ്ബര്‍ഗ്, കേപ്ടൗണ്‍ ടെസ്റ്റുകളിലും ഇപ്പോള്‍ ഇംഗ്ലണ്ടിനോട് എഡ്ജ്ബാസ്റ്റണിലും.

അണ്ടര്‍ 19 ടീമുകളെ പരിശീലിപ്പിക്കുന്നത് പോലെയെല്ല സീനിയര്‍ ടീമിന്റെ അവസ്ഥയെന്ന് ദ്രാവിഡിന് ഇപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ടാകും. രവിശാസ്ത്രി എന്തായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന് ചെയ്തതെന്ന് ബി.സി.സി.ഐ തിരിച്ചറിഞ്ഞുവെങ്കില്‍ തെറ്റ് തിരുത്തണമെന്നും യൂസര്‍മാര്‍ ആവശ്യപ്പെടുന്നു.

ആദ്യ മൂന്ന് ദിവസം മേല്‍ക്കൈ നേടിയിട്ടും ഇന്ത്യ ഏഴ് വിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയത് തന്ത്രങ്ങളിലെ പിഴവാണ്. ടെസ്റ്റില്‍ വന്‍മതിലൊരുക്കിയിരുന്ന ദ്രാവിഡ് എന്തുകൊണ്ടാണ് ബാറ്റര്‍മാരോട് ക്രീസില്‍ കൂടുതല്‍ നേരം പിടിച്ചു നില്‍ക്കാനാവശ്യപ്പെടാതിരുന്നത്. വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. ഇംഗ്ലണ്ടിന് കൂടുതല്‍ ഓവര്‍ ബാറ്റ് ചെയ്യാന്‍ അവസരം നിഷേധിക്കുക എന്നതായിരുന്നു അവസാന ടെസ്റ്റ് തോല്‍ക്കാതിരിക്കാനുള്ള ബുദ്ധി. തന്ത്രമൊരുക്കേണ്ടത് പരിശീലകനാണ്. ദ്രാവിഡതില്‍ വലിയ പരാജയമായെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - India is collapsing in Dravid era?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.