പാകിസ്ഥാൻ ടീമിലെ യുവ ഫാസ്റ്റ് ബൗളർമാരെ കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് മുൻ നായകനും ഇതിഹാസ താരവുമായ വസീ അക്രം. പേസർമാർ ആഭ്യന്തര റെഡ് ബോൾ ക്രിക്കറ്റിനേക്കാൾ കൂടുതൽ ട്വന്റി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്ന പ്രവണതയെക്കുറിച്ചാണ് അക്രം ആശങ്ക പ്രകടിപ്പിച്ചത്.
ടി20 ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാക്കിസ്ഥാന്റെ സമീപകാല ടെസ്റ്റ് പരമ്പരയിൽ പേസർമാർ നിറം മങ്ങിയതിന് കാരണമായെന്ന് അദ്ദേഹം ക്രിക്കറ്റ് പാകിസ്താനോട് പ്രതികരിച്ചു. "നാല് ഓവർ മാത്രം പന്തെറിഞ്ഞാൽ കൂടുതൽ പണം" ലഭിക്കുമെന്ന് പേസർമാർക്ക് അറിയാമെങ്കിൽ, ദൈർഘ്യമേറിയ ഫോർമാറ്റുകൾ അവഗണിക്കുന്നത് എളുപ്പമാണെന്ന് അക്രം പറഞ്ഞു.
‘‘നസീം ഷാ, ഹാരിസ് റൗഫ്, വസീം ജൂനിയർ എന്നിവർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം. പാകിസ്താൻ സൂപ്പർ ലീഗ് (PSL) കൂടാതെ, ലോങ് ഫോർമാറ്റ് മത്സരങ്ങളടക്കം അവർ ഒരു വർഷത്തിൽ 1-2 ലീഗുകൾ കളിക്കണം. ശ്രദ്ധിക്കുക; ഞങ്ങൾക്ക് സമയമുണ്ടായിരുന്നെങ്കിൽ, ഞങ്ങൾ 4-ദിന മത്സരങ്ങൾ കളിക്കുമായിരുന്നു’’. - വസീം അക്രം പറഞ്ഞു.
സ്വന്തം തട്ടകത്തിൽ കഴിഞ്ഞ എട്ട് ടെസ്റ്റ് മത്സരങ്ങളിൽ ഒരു മത്സരം പോലും പാക്കിസ്ഥാൻ ജയിച്ചിട്ടില്ല. ഡിസംബറിൽ ബെൻ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടായിരുന്നു അവരെ വൈറ്റ് വാഷ് ചെയ്തത്.
വിദേശ പരിശീലകര്‍ പാക്കിസ്ഥാനിലേക്കു വരാൻ മടിക്കുന്നതിനെക്കുറിച്ചും മുൻ ക്യാപ്റ്റൻ പ്രതികരിച്ചു. ‘‘പാക്കിസ്ഥാൻ ബോർഡിൽ മാറ്റങ്ങൾ വരുമ്പോൾ പരിശീലക കരാറും അവസാനിക്കുമെന്ന് പലരും ഭയപ്പെടുന്നു. വിദേശ പരിശീലകർ പാക്കിസ്ഥാനിലേക്കു വരില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ പാക്കിസ്ഥാൻകാരായ പരിശീലകനെ നിയമിക്കണം’’– അക്രം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.