'നിങ്ങൾ എന്റെ അച്ഛനെ തല്ലിയ ആളല്ലേ, ഞാൻ മിണ്ടില്ല'; ശ്രീശാന്തിന്റെ മകളുടെ വാക്കുകൾ ഇന്നും തന്നെ വേട്ടയാടുന്നുവെന്ന് ഹർഭജൻ സിങ്

മുംബൈ: മുൻ ഇന്ത്യൻ പേസറും മലയാളിയുമായ എസ്.ശ്രീശാന്തിനെ കളിക്കളത്തിൽ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് മുഖത്തടിച്ച നിമിഷം മറ്റാര് മറന്നാലും മലയാളികൾ മറക്കാനിടയില്ല. ക്രിക്കറ്റിനും ഇന്ത്യൻ പ്രീമിയർ ലീഗിനും അതുണ്ടാക്കിയ ക്ഷീണം ചെറുതല്ല. പെട്ടെന്നുണ്ടായ വൈകാരിക പ്രതികരണത്തിന് ഒരുപാട് തവണ തെറ്റ് ഏറ്റുപറഞ്ഞിട്ടുള്ള ഹർഭജൻ സിങ് ആ അടി എത്രമാത്രം തന്നെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് തുറന്നുപറയുകയാണ്.

ഇന്ത്യൻ താരം ആർ. അശ്വിന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾക്ക് ശേഷം ശ്രീശാന്തിന്റെ മകളെ കണ്ടപ്പോൾ നേരിടേണ്ടി വന്ന ചോദ്യവും അത് തനിക്കുണ്ടാക്കിയ മാനസികാഘാതവും ഹർഭജൻ വെളിപ്പെടുത്തിയത്.

'എന്റെ ജീവിതത്തില്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ശ്രീശാന്തുമായുള്ള ആ സംഭവം. അന്ന് സംഭവിച്ചത് വലിയ പിഴവായിരുന്നു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഞാന്‍ ചെയ്തത്. ഒരു 200 തവണയെങ്കിലും ക്ഷമ പറഞ്ഞിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കു ശേഷവും അതുമായി ബന്ധപ്പെട്ടതും വല്ലാതെ വേദനിപ്പിക്കുന്നതുമായ ചില വൈകാരിക അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ശ്രീശാന്തിന്റെ മകളെ ഞാന്‍ ഒരിക്കല്‍ കണ്ടുമുട്ടിയിരുന്നു. അവളോടു ഞാന്‍ വളരെ സ്‌നേഹത്തോടെ സംസാരിക്കാന്‍ ആരംഭിച്ചു. എന്നാൽ അവൾ എന്നോട് ചോദിച്ചത്, നിങ്ങളെന്‍റെ അച്ഛനെ തല്ലിയ ആളല്ലേ, ഞാന്‍ നിങ്ങളോട് സംസാരിക്കാനില്ലെന്നായിരുന്നു. ആ വാക്കുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു. എന്നെക്കുറിച്ച് ആ കുഞ്ഞ് എന്തായിരിക്കും ധരിച്ചുവെച്ചിരിക്കുന്നത് എന്നോര്‍ത്ത് എന്‍റെ ഹൃദയം നുറുങ്ങി. അവള്‍ ഏറ്റവും മോശം ആളായിട്ടായിരിക്കും എന്നെ കാണുന്നത് അല്ലേ? അവളുടെ അച്ഛനെ തല്ലിയ ആളായാണ് ആ കുഞ്ഞ് എന്നെ കാണുന്നത്. എനിക്കു വിഷമം തോന്നി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ മകളോടു ഞാന്‍ ക്ഷമ ചോദിക്കുന്നു'- ഹര്‍ഭജന്‍ വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗിന് നാണക്കേടായ സംഭവം നടന്നത് 2008ലാണ്. മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കുമ്പോഴാണ് പഞ്ചാബ് കിങ്സ് താരമായിരുന്ന ശ്രീശാന്തിനെ ഹർഭജൻ തല്ലിയത്. തുടർന്ന് ഹർ‌ഭജനെ സീസണിലെ മറ്റു മത്സരങ്ങൾ കളിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Harbhajan Singh recalls Sreesanth's daughter confronting him: You hit my father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.