ആസ്‌ട്രേലിയയില്‍ ട്വന്റി 20 ലോകകപ്പിന് ടോസ് ചെയ്യാനിറങ്ങുന്നതിന് മുമ്പ് ഇന്ത്യക്കിനി 13 മത്സരങ്ങളാണ് ടീം സെറ്റായോ എന്നറിയാന്‍ അവശേഷിക്കുന്നത്. എന്നിട്ടും ഇന്ത്യന്‍ ടീം അന്തിമ ഇലവനെ ഒരുമിച്ച് കളിപ്പിക്കാന്‍ ഇനിയും ശ്രമിക്കുന്നില്ല. ടീമിലുണ്ടാകുമെന്ന് കരുതപ്പെടുന്ന പ്രമുഖരെല്ലാം വിശ്രമത്തിലാണ്. ഇവരെല്ലാം വിശ്രമം കഴിഞ്ഞ് നേരെ ലോകകപ്പ് കളിക്കാനാണോ ഇറങ്ങുക എന്ന ചോദ്യമാണ് ക്രിക്കറ്റ് ആരാധകരും നിരീക്ഷകരും ചോദിക്കുന്നത്.
വെസ്റ്റിന്‍ഡീസിനെതിരായ അഞ്ച് മത്സര ട്വന്റി 20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ പുതിയ വിവാദങ്ങള്‍ ഇന്ത്യന്‍ ടീമിനെ പിന്തുടരുന്നുണ്ട്. സഞ്ജു സാംസണിനെ തഴഞ്ഞത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോള്‍, വിരാട് കോഹ്‍ലിയും ജസ്പ്രീത് ബുംറയുമൊക്കെ വിശ്രമ ജീവിതം നയിക്കുന്നതാണ് ചര്‍ച്ചയാകുന്നത്.
ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മുന്‍ നായകന്‍ വിരാട് കോഹ്‍ലി വിശ്രമം ചോദിച്ചു വാങ്ങിയതാണോ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ക്രിക്കറ്റ് പ്രേമികളടെ ചോദ്യം. ഫോം നഷ്ടമാകുന്നവരെ പുറത്താക്കുകയാണ് വേണ്ടത്, അല്ലെങ്കില്‍ ഫോം വീണ്ടെടുക്കാന്‍ അവസരം നല്‍കണം. ഇത് രണ്ടും കോഹ്‍ലിയുടെ കാര്യത്തില്‍ നടക്കുന്നില്ല. സമീപകാലത്ത് അദ്ദേഹം കളിച്ചത് നാല് ട്വന്റി 20 മത്സരമാണ്.
വിന്‍ഡീസ് പരമ്പരക്ക് ആറ് സ്പിന്നര്‍മാരെയാണ് ഉള്‍പ്പെടുത്തിയത്. ആര്‍. അശ്വിന്‍ 2021 ലോകകപ്പിന് ശേഷം ആദ്യമായി ടീമിലേക്ക് തിരിച്ചെത്തി. സമീപകാലത്ത് ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത അശ്വിന്‍ ലോകകപ്പ് ടീമിന്റെ ഭാഗമാണോ എന്ന ചോദ്യവും ഉയരുന്നു. മൂന്ന് ഫോര്‍മാറ്റിലും അധ്വാനിച്ചു കളിക്കുന്ന ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിക്കേണ്ടത് ട്വന്റി 20 ഫോര്‍മാറ്റിലായിരുന്നോ?. സമീപ കാലത്ത് മൂന്ന് ട്വന്റി 20 മത്സരം കളിച്ച ബുംറക്ക് മറ്റ് ഫോര്‍മാറ്റുകളില്‍ വിശ്രമം നല്‍കി ട്വന്റി 20യില്‍ കൂടുതല്‍ മത്സരങ്ങള്‍ നല്‍കുകയല്ലേ ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ചെയ്യേണ്ടത്! ഇങ്ങനെ ഇന്ത്യന്‍ ടീമംഗങ്ങളുടെ വിശ്രമത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അവിശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.