ലണ്ടൻ: സാധാരണ സിക്സർ അടിച്ചാൽ ബാറ്റ്സ്മാൻ ആഹ്ലാദം പ്രകടിപ്പിക്കും. പക്ഷേ, ഇംഗ്ലണ്ടിലെ ഇല്ലിങ്‍വർത്ത് സെന്‍റ് മേരീസ് ക്രിക്കറ്റ് ക്ലബിലെ ആസിഫ് അലി സിക്സ് അടിച്ച ശേഷം തലക്ക് കൈ വെച്ച് ക്രീസിൽ ഇരിക്കുകയാണ് ചെയ്തത്. കാരണം, ആസിഫ് അലിയുടെ കൂറ്റൻ അടിയിൽ തകർന്നത് സ്വന്തം കാറിന്‍റെ പിറകുവശത്തെ ചില്ലാണ്.
ഇംഗ്ലണ്ടിലെ യോർക്‌ഷെയറിൽ നടന്ന ക്ലബ് ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. സെന്‍റ് മേരീസ് ക്രിക്കറ്റ് ക്ലബും സോവര്‍ബി സെന്‍റ് പീറ്റേഴ്സ് ക്ലബും തമ്മിലായിരുന്നു മത്സരം. ഹാലിഫാക്സ് ക്രിക്കറ്റ് ലീഗിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു ഇത്.
ആസിഫ് അലിയുടെ സെന്‍റ് മേരീസ് ക്ലബ് തന്നെയാണു സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ കാറിന്‍റെ തകർന്ന ഗ്ലാസിന്‍റെ ചിത്രവും പുറത്തുവന്നതോടെ സംഭവം വൈറലായി. ആസിഫ് അലി 43 റൺസാണെടുത്തത്. ഈ ഇന്നിങ്സിനിടെയാണ് ഒരു ഷോട്ട് ബൗണ്ടറി കടന്ന് ആസിഫിന്‍റെ തന്നെ കാറിന്‍റെ ചില്ല് തവിടുപൊടിയാക്കിയത്. ഇതുകണ്ട് തലയിൽ കൈ വെച്ച് ക്രീസിൽ ഇരിക്കാനേ ആസിഫിനായുള്ളു. കൃത്യമായി അമ്പയർ സിക്സർ ആണെന്നറിയിച്ച് ഇരു കൈകളും ഉയർത്തുകയും ചെയ്തു. മത്സരത്തിൽ സെന്‍റ് മേരീസ് ടീം ഏഴു വിക്കറ്റിന് തോറ്റതും ആസിഫിന് ഇരട്ടി വേദനയായി.
2020 ആഗസ്റ്റിൽ അയർലൻഡിന്‍റെ രാജ്യാന്തര താരം കെവിൻ ഒബ്രയാൻ അടിച്ച പന്തും സ്വന്തം കാറിന്‍റെ ഗ്ലാസിൽ പതിച്ചിരുന്നു. ഡബ്ലിനിലെ പെംബ്രോക് ക്രിക്കറ്റ് ക്ലബിൽ കളിക്കുന്നതിനിടെയായിരുന്നു സംഭവം. തുടർന്ന് കാർ നേരെയാക്കിയ ശേഷമാണ് കെവിൻ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.