ധാക്ക: ഇന്ത്യ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിൽ കളിക്കില്ലെന്ന് ഉറപ്പിച്ച് ബംഗ്ലാദേശ്. രാജ്യത്തെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ ടീമിലെ മുഴുവൻ കളിക്കാരുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി ചേർന്ന് തീരുമാനമെടുത്തത്. തങ്ങളുയർത്തുന്ന സുരക്ഷാ ആശങ്കകൾ യഥാർഥമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നീതി കാണിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായും ആസിഫ് വ്യക്തമാക്കി.
“ലോകകപ്പിൽ കളിക്കാൻ ഞങ്ങളെല്ലാം ആഗ്രഹിച്ചു. കാരണം, നമ്മുടെ ക്രിക്കറ്റ് താരങ്ങൾ കഠിനാധ്വാനംകൊണ്ട് അത് നേടിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ സുരക്ഷാ പ്രശ്നങ്ങളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല, ആശങ്ക നിലനിൽക്കുന്നു. സുരക്ഷാ കാര്യത്തിൽ ഐ.സി.സി എന്ത് പറഞ്ഞാലും ക്രിക്കറ്റ് കൗൺസിൽ ഒരു രാജ്യമല്ലെന്ന് നമ്മൾ മനസ്സിലാക്കണം. ഇന്ത്യൻ സർക്കാറിന്റെ വിപുലീകൃത ഭാഗമായ ബി.സി.സി.ഐ സമ്മർദത്തിന് വഴങ്ങി ഞങ്ങളുടെ പ്രധാന താരങ്ങളിൽ ഒരാളെ (മുസ്തഫിസുർറഹ്മാൻ) പുറത്താക്കാൻ തീരുമാനിച്ച ഒരു രാജ്യത്ത് കളിക്കാൻ കഴിയില്ല” -ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
ലോകകപ്പ് വേദികളിൽ ബംഗ്ലാദേശ് താരങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ ഒരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് ബുധനാഴ്ച ചേർന്ന ഐ.സി.സി ബോർഡ് മീറ്റിങ്ങിൽ വിലയിരുത്തിയിരുന്നു. നിലവിലെ ഷെഡ്യൂൾ പ്രകാരംതന്നെ മത്സരങ്ങൾ നടക്കുമെന്നും കളി മാറ്റുന്നത് ടൂർണമെന്റിന്റെ നടത്തിപ്പിനെയാകെ ബാധിക്കുമെന്നും ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശ് ആവശ്യം. ഐ.സി.സി അവർക്ക് തീരുമാനമെടുക്കാൻ നൽകിയ സമയപരിധി അവസാനിച്ചതിനാൽ പകരം മറ്റൊരു ടീം ലോകകപ്പിൽ ഇറങ്ങിയേക്കും. നിലവിലെ റാങ്കിങ് പ്രകാരം സിംബാബ്വെക്കായിരിക്കും അവസരം.രങ്ങൾ നടക്കുമെന്നും, മത്സരങ്ങൾ മാറ്റുന്നത് ടൂർണമെന്റിന്റെ നടത്തിപ്പിനെയാകെ ബാധിക്കുമെന്നും ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ വരാനിരിക്കുന്ന സീസണിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഉടക്കുകയായിരുന്നു ബി.സി.ബി. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതായിരുന്നു മുസ്തഫിസിറിനെ. ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു തീരുമാനം. തങ്ങളുടെ താരത്തെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കിയതിലുള്ള അമർഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് അവർ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.