ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ
ഇന്ത്യ Vs പാകിസ്താൻ ട്വന്റി20 മുഖാമുഖം: ആകെ മത്സരം 13 ഇന്ത്യ 9 പാകിസ്താൻ 3 ടൈ 1 (ബൗൾ ഓട്ടിൽ ഇന്ത്യക്ക് ജയം) അവസാന മത്സരം: 2024 ലോകകപ്പ് (ജൂൺ ഒമ്പതിന് ന്യൂയോർക്കിൽ) -ഇന്ത്യക്ക് ആറ് റൺസ് ജയം.
ദുബൈ: ഏഷ്യ കപ്പ് ഫൈനലിനേക്കാൾ ആകാംക്ഷ നിറഞ്ഞൊരു മത്സരം ഞായറാഴ്ച നടക്കുന്നു. ഇന്ത്യയും പാകിസ്താനും ഒരിക്കൽക്കൂടി മുഖാമുഖമെത്തുമ്പോൾ പതിവിൽക്കവിഞ്ഞ വീറും വാശിയുമുണ്ട്. അനിവാര്യതയിൽ മാത്രം സംഭവിച്ചതാണ് ഇത്തവണത്തെ കളിയെന്നതുതന്നെ അതിന് പ്രധാന കാരണം. ഇരു രാജ്യങ്ങളും തമ്മിലെ കായിക ബന്ധം നിലച്ചിട്ട് വർഷങ്ങളായെങ്കിലും ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ ഏറ്റുമുട്ടാറുണ്ട്.
പഹൽഗാം ഭീകരാക്രമണത്തോടെ ഇനി ഒരു വേദിയിലും പാകിസ്താനെതിരെ കളിക്കരുതെന്ന അഭിപ്രായം പ്രമുഖരായ പല മുൻ താരങ്ങളും ഉയർത്തിയിരുന്നു. എങ്കിലും കേന്ദ്ര സർക്കാറിന്റെ പ്രത്യേക അനുമതിയോടെ ഇന്ത്യ ഒരിക്കൽക്കൂടി പാക് സംഘവുമായി കൊമ്പുകോർക്കുകയാണ്. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പഹൽഗാം ആക്രമണത്തിനും ഓപറേഷൻ സിന്ധൂറിനും ശേഷം നടക്കുന്ന ആദ്യ കളിയിൽ ജയം ഇരു ടീമിനും മുമ്പത്തേക്കാളധികം അഭിമാനപ്രശ്നമായിട്ടുണ്ട്. വിജയികൾക്ക് സൂപ്പർ ഫോറിലും ഇടമുറപ്പിക്കാം.
ഗ്രൂപ് ‘എ’യിലാണ് ഇന്ത്യയും പാകിസ്താനും. സൂര്യകുമാർ യാദവിനും സംഘത്തിനും ആദ്യ കളി യു.എ.ഇക്കെതിരെയായിരുന്നു. ദുർബലരോട് വലിയ മാർജിനിൽ ജയിക്കാനായി. മറുതലക്കൽ ഒമാനെ തകർത്ത് പാകിസ്താനും തുടങ്ങി. യു.എ.ഇയെ ഇന്ത്യ വെറും 57 റൺസിനാണ് എറിഞ്ഞത്. ഒമാനാവട്ടെ പാകിസ്താനോട് 67ന് പുറത്തായി. ഇന്ന് നടക്കുന്ന കളിയിൽ ഇരു ടീമിന്റെയും ആത്മവിശ്വാസം കൂട്ടാൻ ഈ ജയങ്ങൾ സഹായിച്ചിട്ടുണ്ട്. യു.എ.ഇക്കെതിരെ ഇന്ത്യ രംഗത്തിറക്കിയ പ്ലേയിങ് ഇലവനിലെ ഭൂരിഭാഗംപേരും മികച്ച പ്രകടനമാണ് നടത്തിയത്.
ആയതിനാൽ, നിർണായക മത്സരത്തിൽ പരീക്ഷണങ്ങൾക്ക് മുതിരാൻ സാധ്യതയില്ല. ബാറ്റർമാരായ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, സൂര്യകുമാർ, പേസർ ജസ്പ്രീത് ബുംറ, പേസ് ബൗളിങ് ഓൾ റൗണ്ടർ ശിവം ദുബെ, സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി തുടങ്ങിയവരെല്ലാം കരുത്തുകാട്ടി. മലയാളി താരം സഞ്ജു സാംസണിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിൽ മിന്നി.
സൽമാൻ ആഗ നയിക്കുന്ന പാകിസ്താൻ 93 റൺസിനാണ് ഒമാനെ തോൽപിച്ചത്. ബാബർ അഅ്സം, മുഹമ്മദ് റിസ്വാൻ തുടങ്ങിയ ലോകോത്തര ബാറ്റർമാരില്ലാതെയെത്തിയ ടീം സാഇം അയ്യൂബ്, മുഹമ്മദ് ഹാരിസ് ഉൾപ്പെടെയുള്ളവരിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ഇന്ത്യ-പാക് മത്സരങ്ങൾ സ്പിന്നർമാരുടെ പോര് കൂടിയാണ്. മുഹമ്മദ് നവാസ്, സാഇം അയ്യൂബ്, അബ്രാർ അഹ്മദ്, സുഫിയാൻ മുഖീം എന്നീ സ്പിന്നർമാരും പേസർമാരായ ഷഹീൻ ഷാ അഫ്രീദിയും ഫഹീം അഷ്റഫും ചേർന്നാണ് ഒമാനെ എറിഞ്ഞിട്ടത്.
ഇന്ത്യ ആതിഥ്യമരുളേണ്ട ഏഷ്യ കപ്പ് യു.എ.ഇയിലേക്ക് മാറ്റിയതുതന്നെ പാകിസ്താനുമായുള്ള ബന്ധം വഷളായതിനാലാണ്. ഇന്ത്യയിൽ കളിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതോടെയാണ് പുതിയ വേദി കണ്ടെത്തിയത്. മത്സരത്തിന്റെ ടിക്കറ്റ് വിൽപനയിൽ പഴയ ആവേശമുണ്ടായിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തലപ്പത്തുള്ളവർക്കുപോലും കളി നേരിട്ട് കാണാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, റിങ്കു സിങ്, ജിതേഷ് ശർമ.
പാകിസ്താൻ: സൽമാൻ ആഗ (ക്യാപ്റ്റൻ), സാഇം അയ്യൂബ്, സാഹിബ്സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ്, ഫഖർ സമാൻ, ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ ഷാ അഫ്രീദി, സൂഫിയാൻ മുഖീം, അബ്രാർ അഹ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.