ബംഗളൂരു: രജത് പട്ടീദാർ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കിയ കളിയിൽ ഇന്ത്യ എ ടീം വിജയത്തിനരികെ. ആദ്യ രണ്ടുമത്സരങ്ങളും സമനിലയിൽ പിരിഞ്ഞതിനൊടുവിലാണ് ഇന്ത്യക്ക് മുന്നിൽ ജയം അവസരമായി നിൽക്കുന്നത്.
രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെ കിരീടത്തിലെത്തിച്ച മികവുമായി ദേശീയ എ ടീമിൽ ഇടം കണ്ടെത്തിയ പട്ടീദാർ അസാമാന്യ പ്രകടനവുമായി സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ മൂന്നക്കത്തിന് ആറു റൺസ് അകലെ പുറത്തായ ഋതുരാജ് ഗെയ്ക്‍വാദ് മികച്ച കൂട്ടുനൽകി. പ്രിയങ്ക് പഞ്ചൽ (62), സർഫറാസ് ഖാൻ (63) എന്നിവരും തകർത്തടിച്ചു.
ഏഴു വിക്കറ്റ് നഷ്ടത്തിൽ 395 റൺസിൽ നിൽക്കെയായിരുന്നു ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. കൂറ്റൻ സ്കോർ പിന്തുടർന്ന് വീണ്ടും ബാറ്റെടുത്ത ന്യൂസിലൻഡ് ഒരു വിക്കറ്റിന് 20 റൺസ് എന്ന നിലയിലാണ്. അവസാന ദിവസം എതിരാളികളെ ചെറിയ സ്കോറിന്പുറത്താക്കാനായാൽ വിജയവും പരമ്പരയും ഇന്ത്യക്കൊപ്പമാകും.
ചിന്നസ്വാമി മൈതാനത്ത് നേരത്തേ രഞ്ജി ട്രോഫിയിൽ സെഞ്ച്വറി കണ്ടെത്തിയതിന്റെ ആഘോഷം പുതുക്കിയാണ് പട്ടീദാർ 135 പന്തിൽ 109 റൺസ് എടുത്തത്. മൂന്നു മാസത്തിനിടെ ഇതേ മൈതാനത്ത് മൂന്നാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി. രണ്ടാഴ്ച മുമ്പ് ന്യൂസിലൻഡ് എ ക്കെതിരായിരുന്നു മറ്റൊരു ശതകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.