‘‘നമ്മൾ ഇപ്പോഴും 80 ശതമാനേ പൂർത്തിയാക്കിയുള്ളൂ. ലക്ഷ്യം നേടണമെങ്കിൽ മുന്നിൽ രണ്ട് പര്യടനംകൂടിയുണ്ട്. ഇംഗ്ലണ്ടും ആസ്ട്രേലിയയും. അവരെക്കൂടി കീഴടക്കിയാലേ ബാക്കിയുള്ള 20 ശതമാനംകൂടി നേടാനാവൂ. അങ്ങനെയെങ്കിൽ നമ്മൾ വേൾഡ്ക്ലാസ് ആയിമാറും’’ -ദക്ഷിണാഫ്രിക്കൻ മണ്ണിലും വിജയരഥംപായിച്ച് വരുന്ന വിരാട് കോഹ്ലിയെയും സംഘത്തെയും ആരാധകർ അഭിനന്ദനങ്ങൾകൊണ്ട് വാരിപ്പുണരുേമ്പാൾ ആഘോഷങ്ങൾക്ക് സമയമായിട്ടില്ലെന്ന് ഒാർമപ്പെടുത്തുകയാണ് ഇന്ത്യൻ നായകൻ.
ദക്ഷിണാഫ്രിക്കയിൽ ഏകദിനവും ട്വൻറി20യും ജയിച്ചതോടെ ഉപഭൂഖണ്ഡത്തിലെ മാത്രം രാജാക്കന്മാരെന്ന് ഇന്ത്യയെ വിളിച്ചവർ വാക്കുകൾ വിഴുങ്ങിത്തുടങ്ങി. ‘വീട്ടിലെ പുലി, മറുനാട്ടിൽ പൂച്ച’ എന്ന് പരിഹസിച്ചവർക്കു മുന്നിൽ പുലിയെ മടയിൽ ചെന്ന് കീഴടക്കി മിടുക്കരെന്ന് കോഹ്ലി തെളിയിച്ചു. ദക്ഷിണാഫ്രിക്കൻ മണ്ണിലെ പരമ്പരജയങ്ങൾ നായകൻ വിരാട് കോഹ്ലി മുതൽ ഒാരോ കളിക്കാരനിലും ആത്മവിശ്വാസം നിറച്ചുകഴിഞ്ഞു. ബാറ്റിലും ബൗളിലും നാട്ടിൽ മാത്രം ശൗര്യംകാട്ടിയവർ അതേ വീറോടെ ദക്ഷിണാഫ്രിക്കൻ പിച്ചുകളെ കീഴടക്കിയപ്പോൾ എതിരാളികളും കൈയടിച്ചു തുടങ്ങി. ടെസ്റ്റ് പരമ്പരയിൽ 1-2ന് തോറ്റെങ്കിലും ഏകദിനവും (5-1) ട്വൻറി20യും (2-1) തൂത്തുവാരിയാണ് കോഹ്ലിപ്പട മിടുക്ക് തെളിയിച്ചത്. ശനിയാഴ്ചത്തെ അവസാര മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ജയം.
കളം ഭരിച്ച് ഇന്ത്യ
ജനുവരി അഞ്ചിന് തുടങ്ങി ഫെബ്രുവരി 24ന് അവസാനിച്ച ഒന്നരമാസത്തിലേറെ ദൈർഘ്യമേറിയ പരമ്പര. മൂന്ന് ടെസ്റ്റ്, ആറ് ഏകദിനം, മൂന്ന് ട്വൻറി20 -ആകെ 12 മത്സരങ്ങൾ. പരമ്പര വേർതിരിക്കുന്നതിന് പകരം മത്സരങ്ങളുടെ കണക്കെടുത്താൽ ഇന്ത്യ ജയിച്ചത് എട്ട് കളി. ദക്ഷിണാഫ്രിക്കക്ക് നാല് ജയവും. കേപ്ടൗണിലെയും സെഞ്ചൂറിയനിലെയും ആദ്യ രണ്ട് ടെസ്റ്റിൽ തോറ്റതൊഴിച്ചാൽ ജൊഹാനസ്ബർഗ് മുതൽ ഇന്ത്യയുടെ ജൈത്രയാത്രയായിരുന്നു. മൂന്നാം ടെസ്റ്റിൽ 63 റൺസിന് ജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്തു. പിന്നാലെ ഏകദിന പരമ്പരയിൽ കണ്ടത് ബാറ്റിലും ബൗളിലും ഇന്ത്യയുടെ അശ്വമേധം. വിരാട് കോഹ്ലി മൂന്ന് സെഞ്ച്വറി ഉൾപ്പെടെ റൺവേട്ട 500 കടത്തിയപ്പോൾ, ശിഖർ ധവാനും (323) രോഹിത് ശർമയും (170) മോശമാക്കിയില്ല.
ബൗളിങ്ങിൽ കൈക്കുഴയിലെ മിടുക്കുമായി കുൽദീപ് യാദവും (17 വിക്കറ്റ്) യുസ്വേന്ദ്ര ചഹലും (16) ദക്ഷിണാഫ്രിക്കൻ മണ്ണിലെ മൊഹാലിയും ഇൗഡൻഗാർഡനുമാക്കി മാറ്റി. എട്ടു വിക്കറ്റ് പ്രകടനവുമായി ജസ്പ്രീത് ബുംറയും തിളങ്ങി. ഏകദിനത്തിൽ അവസാനിപ്പിച്ചിടത്തുനിന്നായിരുന്നു ട്വൻറി20 തുടങ്ങിയത്. ഒരു അർധസെഞ്ച്വറിയുമായി ശിഖർ ധവാൻ ഇന്ത്യൻ ബാറ്റിങ്ങിനെ മുന്നിൽനിന്ന് നയിച്ചു. മനീഷ് പാണ്ഡെയും റെയ്നയും മോശമാക്കിയില്ല. ബൗളിങ്ങിൽ ഭുവനേശ്വർ കുമാർ (7 വിക്കറ്റ്) പരമ്പരയുടെ താരവുമായി മാറി.
ഇനിയുമുണ്ട് ദൂരം
2019 ഏകദിന ലോകകപ്പ് മനസ്സിൽ കണ്ടാണ് ഇന്ത്യയുടെ യാത്ര. ദക്ഷിണാഫ്രിക്കൻ മണ്ണിൽ വിജയക്കൊടിനാട്ടിയവർ സീനിയർ താരങ്ങളില്ലാതെ നേരെ ശ്രീലങ്കയിൽ ത്രിരാഷ്ട്ര പരമ്പര കളിക്കും.
ശേഷം അഫ്ഗാനിസ്താനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിനായി ഇന്ത്യൻ മണ്ണിൽ. ഇതുകഴിഞ്ഞാണ് രണ്ടാം ഘട്ട പര്യടനം. അയർലൻഡിൽ രണ്ട് ട്വൻറി20യും കളിച്ച് നേരെ ഇംഗ്ലണ്ടിൽ. മൂന്ന് വീതം ട്വൻറി20യും ഏകദിനവും അഞ്ച് ടെസ്റ്റ് മത്സരങ്ങളും. സെപ്റ്റംബറിൽ അവസാനിക്കുന്ന ഇൗ പരമ്പരക്കുശേഷമാണ് ആസ്ട്രേലിയയിലേക്കുള്ള യാത്ര. അപ്പോഴേക്കും പുതുവർഷവും ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുമാവും. കോഹ്ലിപ്പടക്ക് വിശ്രമിക്കാൻ സമയമില്ല; സഞ്ചരിക്കാൻ ഇനിയുമേറെ ദൂരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.