ബംഗളൂരു: നഗരത്തിലെ ബാഗലൂരിൽ റോഡരികിൽ ഒരു യുവാവ് ദീർഘനേരം അനക്കമില്ലാതെ സോംബിയെ പോലെ നിൽക്കുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന വിഡിയോ പുറത്തുവന്നതോടെ ബംഗളൂരുവിൽ വൻ ലഹരിമരുന്ന് ആശങ്ക പടരുന്നു. ലോകമെമ്പാടും ഭീതി പടർത്തുന്ന 'സോംബി ഡ്രഗ്' (സൈലാസിൻ) നഗരത്തിലും എത്തിയെന്ന തരത്തിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്. ചണ്ഡീഗഢിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ബംഗളൂരുവിലും ഇത് കണ്ടത്.
നിട്ടെ കോളജിന് സമീപമുള്ള റോഡരികിലാണ് യുവാവ് മണിക്കൂറുകളോളം യാതൊരു പ്രതികരണവുമില്ലാതെ ഒരേ നിൽപ്പ് നിൽക്കുന്നത്. പരിസരത്ത് നടക്കുന്ന കാര്യങ്ങളോടൊന്നും ഇയാൾ പ്രതികരിക്കുന്നില്ല. വിദേശ രാജ്യങ്ങളിൽ സോംബി ഡ്രഗ് ഉപയോഗിക്കുന്നവർ ഇത്തരത്തിൽ ബോധമില്ലാതെ നിൽക്കാറുള്ളതിനാൽ, ബംഗളൂരുവും 'ഉഡ്താ ബംഗളൂരു' ആയി മാറിക്കഴിഞ്ഞോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
മൃഗങ്ങൾക്ക് നൽകുന്ന സൈലാസിൻ മനുഷ്യർ ലഹരിക്കായി ഉപയോഗിക്കുമ്പോഴാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. ഇത് ഉപയോഗിക്കുന്നവർ മണിക്കൂറുകളോളം ബോധരഹിതരെപ്പോലെ ഒരേ നിൽപ്പ് നിൽക്കുകയും ശരീരത്തിന് പൂർണമായ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. ഈ ഭീകരമായ അവസ്ഥയെയാണ് 'സോംബി' എന്ന് വിളിക്കുന്നത്. എന്നാൽ, ഈ യുവാവ് ഇത്തരം ലഹരി ഉപയോഗിച്ചോ എന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
വിഡിയോ വൈറലായതോടെ യെലഹങ്ക പൊലീസ് സ്റ്റേഷൻ അധികൃതർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വിഡിയോ പങ്കുവെച്ച വ്യക്തിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചതായും പ്രദേശത്ത് പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ഇയാൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ അതോ ലഹരിമരുന്നിന്റെ സ്വാധീനത്തിലാണോ എന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ ഇത്തരം ലഹരിമരുന്നുകൾ പടരുന്നത് തടയാൻ രക്ഷിതാക്കളും പൊലീസും അതീവ ജാഗ്രത പാലിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയരുന്നുണ്ട്.
വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യെലഹങ്ക പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ചണ്ഡീഗഢിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. യുവാവിന്റെ ഈ അവസ്ഥക്ക് പിന്നിൽ ലഹരിമരുന്നാണോ അതോ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.