ദിസ്പുർ: അസമിലെ മാനസ് ദേശീയോദ്യാനത്തിൽ സഫാരി യാത്രക്കിടെ ടൂറിസ്റ്റ് ജീപ്പിനെ ആക്രമിച്ച് കാണ്ടാമൃഗം. ദേശീയോധ്യാനത്തിലെ ബൻസ്ബാരി റേഞ്ചിലാണ് സംഭവം. സഫാരി ജീപ്പിന് നേരെ പാഞ്ഞടുത്ത കാണ്ടാമൃഗം ജീപ്പ് മറിച്ചിടാനും ശ്രമം നടത്തി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വിഡിയോയിൽ തുറന്ന സഫാരി ജീപ്പിന് സമീപം ഒരു കാണ്ടാമൃഗം നിൽക്കുന്നത് കാണാം. നിമിഷങ്ങൾക്കുള്ളിൽ കാണ്ടാമൃഗം വാഹനത്തിന് നേരെ പാഞ്ഞെത്തി ശക്തിയിൽ ജീപ്പിലേക്ക് ഇടിക്കാനും മറിച്ചിടാൻ ശ്രമം നടത്തുകയും ചെയ്തു. വിനോദസഞ്ചാരികൾ ഭയന്ന് നിലവിളിച്ചതോടെ കാണ്ടാമൃഗം വീണ്ടും അക്രമാസക്തനായി. ജീപ്പ് ശക്തമായി കുലുക്കുകയും മറിച്ചിടാൻ ശ്രമം നടത്തുകയും ചെയ്തു. പിന്നീട് ഡ്രൈവർ ജീപ്പ് പതുക്കെ പിന്നോട്ടുനീക്കി കാണ്ടാമൃഗത്തെ അകറ്റുകയായിരുന്നു.
കാണ്ടാമൃഗത്തിന്റെ അതിക്രമത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. തുടർന്ന് ഡ്രൈവർ വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ചർച്ചകൾക്കും തുടക്കമായി. സഫാരി യാത്രകളിൽ മൃഗങ്ങളിൽനിന്ന് നിശ്ചിത അകലം പാലിക്കണമെന്നും മറ്റു പല വന്യമൃഗങ്ങളെയും പോലെ കാണ്ടാമൃഗങ്ങളും അവയുടെ ആവാസവ്യവസ്ഥയിൽ ഭീഷണി നേരിടുകയോ, അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യുമ്പോൾ ആക്രമണാത്മകമായി പ്രതികരിച്ചേക്കാമെന്നും അഭിപ്രായങ്ങൾ ഉയർന്നു. വിനോദസഞ്ചാരികളോടും സഫാരി നടത്തിപ്പുകാരോടും മൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും വീഡിയോകൾക്കോ ഫോട്ടോഗ്രാഫുകൾക്കോ വേണ്ടി അവയെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനും ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും മുന്നറിയിപ്പുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.