‘എന്നെയും മക്കളേയും കണ്ടിട്ടില്ലാത്തവർ പോലും ആർത്തട്ടഹസിക്കുന്നു, അഴമേറിയ മുറിവാണ് സമ്മാനിച്ചത്’ -ജിജി മരിയോ

കൊച്ചി: നുണ പ്രചാരണങ്ങൾക്ക് ഇത്രയേറെ ആഘോഷവും സ്വാധീനവും ഉണ്ടെന്ന് മനസ്സിലാക്കി തുടങ്ങിയ ദിവസങ്ങളാണ് കടന്നുപോകുന്നതെന്ന് ഇൻഫ്‌ളുവൻസറും ധ്യാനകേന്ദ്രം നടത്തിപ്പുകാരിയുമായ ജിജി മരിയോ. ഫിലോക്കാലിയ ഫൗണ്ടേഷൻ എന്ന സംഘടനയുടെ നടത്തിപ്പുകാരായ ജിജിയും ഭർത്താവ് മാരിയോ ജോസഫും തമ്മിലുള്ള കുടുംബകലഹം ഒടുവിൽ കേസിൽ കലാശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജിജി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. ഒരിക്കലും തന്നെയും മക്കളേയും നേരിൽ കണ്ടിട്ടില്ലാത്തവർ പോലും അർത്തട്ടഹസിക്കുകയാണെന്നും തന്നിലെ നന്മയേയും ആത്മാർഥയേയും സ്നേഹത്തേയും വലിച്ചു കീറി കടിച്ചു പറിച്ച് ചോര കുടിക്കുകയാണെന്നും അവർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

ദാമ്പത്യ തകർച്ച നേരിടുന്ന നിരവധി പേർക്ക് ഇവർ കൗൺസിലിങ്ങും ധ്യാനവും നൽകി പ്രശസ്തി നേടിയ ഇരുവരും യുവാക്കൾക്കും ദമ്പതികൾക്കും വേണ്ടി ധ്യാനങ്ങൾ നടത്തുന്നതിനോടൊപ്പം നിർധനർക്ക് വീട് വെച്ചു കൊടുക്കുക തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ഭർത്താവ് മാരിയോ ജോസഫ് ഉപദ്രവിക്കുന്നതായി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു.

‘ആക്രോശവുമായി പതിയിരിക്കുന്ന കുറുനരികൾക്ക് നടുവിൽ തനിച്ചായി പോയ രണ്ട് മുയൽകുഞ്ഞുങ്ങളേയും ചേർത്ത് പിടിച്ചു നിൽക്കുന്ന പാവമൊരു അമ്മ മുയലിന്റെ അവസ്ഥ ആർക്കും ഇനി സംഭവിക്കരുതേ എന്ന പ്രാർത്ഥന മാത്രം. ഒരിക്കലും എന്റെ ജീവിതത്തിൽ നടക്കരുതെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്’ -ജിജി മരിയോ പറയുന്നു.

അതിനിടെ, ജിജി മരിയോക്ക് എതിരെ വെളിപ്പെടുത്തലുമായി ഭർത്താവ് മാരിയോ ജോസഫ് രംഗത്തുവന്നിരുന്നു. ജിജി നന്നായി മദ്യപിക്കുമെന്നും ഈസ്റ്റർ ദിനത്തിൽ രാത്രി കത്തിയുമായി തന്നെ കുത്താൻ ഓടി വന്നുവെന്നും മരിയോ ജോസഫ് പറഞ്ഞു. ‘ഒഴിഞ്ഞു മാറിയപ്പോൾ കൈക്കാണ് കുത്തേറ്റത്. പൊലീസിൽ പരാതി നൽകാൻ പോയപ്പോൾ നിങ്ങളുടെ പ്രസ്ഥാനം ഇപ്പോൾ വളർന്നുവരുന്ന ഒന്നാണെന്നും കേസ് ആയാൽ അതിനെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറഞ്ഞു. അതിനാൽ പരാതി നൽകിയില്ല. അതിന് ശേഷം വീട്ടിൽ കിടന്നുറങ്ങാൻ ഭയമായിരുന്നു. നിങ്ങളെ കൊന്നുകളഞ്ഞാലും മുസ്‌ലിം തീവ്രവാദികൾ കൊന്നതാണെന്നേ നാട്ടുകാർ പറയൂ...അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി പല തവണ തന്നോട് പറഞ്ഞിട്ടുണ്ട്’ -മാരിയോ ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.

ജിജി മരിയോയുടെ ഫേസ്ബുക് കുറിപ്പ്

നിലവിലുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പ്രേത്യേക കാര്യം അറിയിക്കുകയാണ്.. എന്റെയോ മക്കളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് Social Media കളിൽ പല Videos and Audios Clipings പ്രചരിക്കപ്പെടുന്നത്. ആര് വഴിയാണ് പ്രചരിപ്പിച്ചതെന്ന യാതൊരു അറിവും ഞങ്ങൾക്കില്ല... അത്തരം videos And audios പ്രചരിക്കുന്നതിൽ അതിതീവ്ര വേദനയും ഖേദവും ഉണ്ട്...🙏🙏🙏 ( അതിനെതിരെ Cyber സെല്ലിൽ Complaint കൊടുക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞിട്ടുള്ളത്. Anoop എന്ന വ്യക്തിയാണ് പ്രചരിപ്പിച്ചതെന്ന അറിവ് മാത്രം കിട്ടി. Anoop Karichery )

എന്നും എല്ലാവരോടും നന്ദിയും കടപ്പാടുംസ്നേഹവും മാത്രം...🙏❤️❤️

എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് തന്നെ മനസിലാക്കാൻ കഴിയാത്ത ആഘാതങ്ങളുടെ യഥാർഥ്യങ്ങളിലേക്ക് ഞാൻ ഊളിയിട്ട് കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ചുറ്റും നിൽക്കുന്നവരെയും ചങ്ക് പറിച്ചു സ്നേഹിച്ചവരെയും തിരിച്ചറിയുന്ന നിമിഷങ്ങളാണ്. ആ തിരിച്ചറിവ് ഒരു അഗ്നിപർവ്വതം പോലെ ഹൃദയത്തെ പൊട്ടിച്ചു കൊണ്ടിരിക്കുന്നു.

ചില യഥാർഥ്യങ്ങൾ ഉണ്ടാക്കിയ മുറിവുകൾ നിലയ്ക്കാത്ത ചോര പ്രവാഹമൊലിക്കുന്ന അഴമേറിയ മുറിവാണ് സമ്മാനിച്ചത്.

ജീവിതത്തിലെ വേദനകളിലും നഷ്ട്ടങ്ങളിലും തിരസ്‌കരണങ്ങളിൽ നിന്നും ഉടലെടുത്ത എന്റെ ജീവിതമാണ് ഞാൻ പഠിപ്പിച്ചതും പ്രസംഗിച്ചതും. അതിലൊരു കളങ്കവുമില്ലയെന്നുള്ള എന്റെ നിലപാടിൽ ഇപ്പോഴും ഞാൻ ഉറച്ചു തന്നെയാണ് നിൽക്കുന്നത്.

സത്യമല്ലാത്ത ആരോപണങ്ങളുടെയും കുറ്റപെടുത്തലുകളുടെയും നടുവിൽ ചാപ്പ കുത്തി എല്ലാവരും ആഘോഷിക്കുന്നതിന്റെ ഇടയിലും അമ്മയും രണ്ട് പെൺമക്കളും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുതലായി കാണുന്നു.

നുണ പ്രചാരണങ്ങൾക്ക് ഇത്രയേറെ ആഘോഷവും സ്വാധീനവും ഉണ്ടെന്ന് മനസ്സിലാക്കി തുടങ്ങിയ ദിവസങ്ങൾ. ഒരിക്കലും എന്നെയും മക്കളേയും നേരിൽ കണ്ടിട്ടില്ലാത്തവർ പോലും അർത്തട്ടഹസിക്കുന്നു. എന്നിലെ നന്മയേയും ആത്മാർഥയേയും സ്നേഹത്തേയും വലിച്ചു കീറി കടിച്ചു പറിച്ച് ചോര കുടിക്കുന്നു.

ആക്രോശവുമായി പതിയിരിക്കുന്ന കുറുനരികൾക്ക് നടുവിൽ തനിച്ചായി പോയ രണ്ട് മുയൽകുഞ്ഞുങ്ങളേയും ചേർത്ത് പിടിച്ചു നിൽക്കുന്ന പാവമൊരു അമ്മ മുയലിന്റെ അവസ്ഥ ആർക്കും ഇനി സംഭവിക്കരുതേ എന്ന പ്രാർത്ഥന മാത്രം. 🙏.

ഒരിക്കലും എന്റെ ജീവിതത്തിൽ നടക്കരുതെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്.

വേദനകളുടെയും അപമാനങ്ങളിടെയും ആഴം എത്ര വലുതാണെങ്കിലും എന്റെ ആത്മാവിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. സത്യത്തിന്റെ ജ്വാല എന്നിൽ ഇപ്പോഴും അഗ്നിയായി സ്ഫുരിക്കുന്നുണ്ട്..

ഇനി എന്റെയും മക്കളുടെയും മുന്നിൽ എന്താണ് കാത്തിരിക്കുന്നത് എന്ന് നിച്ഛയം ഇല്ലെങ്കിലും സത്യത്തിന്റെ ജ്വാലയിൽ നിന്നും ഞാൻ ധൈര്യം കണ്ടെത്തി കൊണ്ടിരിക്കുന്നു.

കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്ന ഈ പോരാട്ടങ്ങളുടെയും അപമാനങ്ങളുടെയും ആരോപണങ്ങളുടെയും ഇടയിലും എന്റെ നിലപാടിൽ ഉറച്ച് തല ഉയർത്തി നിൽക്കാൻ ദൈവം ശക്തി തരുന്നുണ്ട്...

ആരൊക്കെ കൈവിട്ടാലും തള്ളിപ്പറഞ്ഞാലും കുറ്റപെടുത്തിയാലും ദൈവം കൈവിടില്ല എന്ന വിശ്വാസം മാത്രമാണ് കൈമുതൽ..🙏🙏🙏

Tags:    
News Summary - Philokalia Foundation Gigi Mario facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.