2016 ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കൊപ്പം ഋതബ്രത ബാനർജി (ഫയൽ ചിത്രം), പി ശ്രീരാമകൃഷ്ണൻ
മലപ്പുറം: മമത ബാനർജിയെ ഒറ്റപ്പെടുത്തി പശ്ചിമബംഗാൾ പ്രതിപക്ഷ നേതൃപദവി സ്വന്തമാക്കിയ തൃണമൂൽ നേതാവ് ഋതബ്രത ബാനർജിക്കെതിരെ സി.പി.എം നേതാവ് പി. ശ്രീരാമകൃഷ്ണൻ എഴുതിയ കുറിപ്പ് തിരിഞ്ഞുകൊത്തുന്നു. മുൻ സി.പി.എം നേതാവും എസ്.എഫ്.ഐ ദേശീയ സെക്രട്ടറിയുമായിരുന്നു ഋതബ്രത. അച്ചടക്കം ഇല്ലാത്ത, വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്തയാളായിരുന്നു അദ്ദേഹമെന്നും ഒന്നാം യു.പി.എ ഭരണത്തിന്‍റെ ആനുകൂല്യവും സ്വാധീനവും ഉപയോഗിച്ച് ലക്ഷ്വറി ജീവിതം ആസ്വദിച്ചിരുന്നുവെന്നും പി. ശ്രീരാമകൃഷ്ണൻ ഫേസ്ബുക് കുറിപ്പിൽ ആരോപിച്ചിരുന്നു. ശ്രീരാമകൃഷ്ണൻ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റായി ഡല്‍ഹിയിൽ പ്രവർത്തിക്കുന്ന സമയത്തായിരുന്നു അന്നത്തെ എസ്.എഫ്.ഐ ദേശീയ സെക്രട്ടറിയായിരുന്ന ഋതബ്രതയോടൊപ്പം പ്രവൃത്തിച്ചിരുന്നത്.
‘ഇങ്ങിനെ ഒരാൾ എങ്ങിനെ അഖിലേന്ത്യ സെക്രട്ടറിയായി പറയേണ്ട സമയത്ത് സഖാവ് പറഞ്ഞില്ല, ഇനിയെന്തിന് പറയുന്നു??’ എന്നാണ് ഒരാളുടെ ചോദ്യം. ഇയാൾ അന്ന് എങ്ങനെ എസ്.എഫ്.ഐയുടെ ദേശീയ സെക്രട്ടറിയായി? സഖാവിനെ നമിച്ചു, ആ കള്ളനെക്കുറിച്ച് ഇപ്പോഴെങ്കിലും തുറന്ന് പറഞ്ഞല്ലോ. ഇതുപോലെ വിജയരാഘവൻ സഖാവിന്റെയടക്കം വീരകഥകളും തുറന്നു പറഞ്ഞാട്ടെ. അതോ അയാളും പുറത്തിറങ്ങിയിട്ടേ സത്യം പറയുകയുള്ളോ?’ എന്ന് അടുത്ത കമന്റ്.
ഡല്‍ഹിയിലേക്ക് മാറുമ്പോള്‍ പാര്‍ട്ടി ഒരുക്കിയ പരിമിതമായ താമസസ്ഥലത്ത് ഒരു കൊച്ചു മുറിയില്‍ (അടുക്കള) താമസക്കാരനായി ചെല്ലുമ്പോള്‍ അവിടെ തന്‍റെ കൂടെ താമസക്കാരനായി വരേണ്ടിയിരുന്നത് അന്നത്തെ എസ്.എഫ്.ഐ സെക്രട്ടറി ആയിരുന്ന ബാനര്‍ജി ആയിരുന്നെന്നും മുറിയുടെ അവസ്ഥ കണ്ട് ഉറങ്ങാൻ ഇതിനേക്കാൾ നല്ലത് ടോയ്‌ലറ്റാണെന്ന് പറഞ്ഞ് അന്ന് ഇറങ്ങിപോയെന്നും ഫേസ്ബുക്ക് കുറിപ്പിൽ ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു.
ഋതബ്രത ബാനർജി സി.പി.എം പരിപാടിയിൽ (ഫയൽ ചിത്രം)
‘ഒന്നാം യു.പി.എ ഭരണത്തിന്‍റെ ആനുകൂല്യവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം പല സ്ഥലങ്ങളിലായി അന്ന് ലക്ഷ്വറി ജീവിതം ആസ്വദിച്ച് താമസിച്ചു. അച്ചടക്കം ഇല്ലാത്ത, വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഋതബ്രത പിന്നീട് കാണുമ്പോള്‍ എല്ലാം തന്നെ പരിഹസിക്കുമായിരുന്നു. നീ ഇപ്പോഴും ആ തൊഴുത്തിലോ നായ്ക്കൂട്ടിലോ ആണോ താമസിക്കുന്നതെന്ന് ചോദിക്കും. നടപ്പിലോ ഇരിപ്പിലോ കമ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലൂടെ നുഴഞ്ഞ് കേറി ബംഗാളിലെ പ്രതിപക്ഷ പ്രതിരോധത്തിന്‍റെ മുഖമായി മാറിയിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഓരോ ജനതക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുക’ -എന്ന് പറഞ്ഞാണ് ശ്രീരാമകൃഷ്ണൻ കുറിപ്പ് അവസാനിപ്പിച്ചത്.
ഇതിന് താഴെ ഇടതുപ്രവർത്തകരും സഹയാത്രികരും രാഷ്ട്രീയ എതിരാളികളും അടക്കമുള്ളവർ കടുത്ത വിമർശനമാണ് ഉയർത്തിയത്. ‘2007ലല്ലേ സംഭവം... നീണ്ട 10 വർഷങ്ങൾക്കു ശേഷം 2017 ലാണ് പാർട്ടി മെമ്പർഷിപ്പിൽ നിന്നും പുറത്താക്കുന്നത്.. ഒന്നാം യുപിഎ സർക്കാരിന്റെ കാലഘട്ടത്തിൽ (2004 - 2009 ) ലക്ഷ്വറി ജീവിതം നയിച്ചപ്പോഴും, പിന്നെയും 8 വർഷം...നടപ്പിലോ ഇരിപ്പിലോ കമ്മ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാൾ.. പാർട്ടി എന്നാൽ സുഖിക്കുവാൻ ഉള്ള ഉപാധി ആയി കാണുന്നവർ ആണ് ഇപ്പോൾ പാർട്ടിയുടെ ഈ അവസ്ഥയ്ക്ക് കാരണം. ലളിത ജീവിതം നയിക്കണം എന്ന് അണികളെ മാത്രം ഉൾബോധിപ്പിച്ചാൽ പോര സ്വന്തം ജീവിതത്തിലും പകർത്തണം ഇ.എം.എസ് ആയിരിക്കണം മാതൃക.’
‘അങ്ങനെ ഒരാൾക്ക് എങ്ങനെ എസ്എഫ്ഐ ദേശീയ ജനറൽ സെക്രട്ടറി പദവിയിൽ എത്താൻ കഴിഞ്ഞു എന്നതായിരിക്കും ഈ പോസ്റ്റ് സ്നേഹത്തോടെ വായിക്കുന്ന ഒരാളുടെ മനസ്സിൽ ആദ്യം ഉയർന്നു വരുന്നത്.’ ‘ഇപ്പോൾ ഇത് പറയുന്ന സഖാവ് ഇത് പാർട്ടിക്ക് മുന്നിൽ നേരത്തെ പറയേണ്ടതല്ലേ? എങ്കിൽ അവൻ എംപി ആകുമായിരുന്നോ’
‘ഏതാനും വർഷം കഴിയുമ്പോൾ പിണറായിയെ കുറിച്ച് ഇതുപോലെ ഒരെഴുത്ത് ആരെങ്കിലും എഴുതും. ധാർഷ്ട്യവും ധൂർത്തും ധിക്കാരവും കാണിച്ച് സിപിഐ(എം) എന്ന പാർട്ടിയെ ഇല്ലാതാക്കിയ ഒരു മുഖ്യമന്ത്രിയുടെ കഥ.’ ‘ഇതു പോലുള്ള നിരവധി ബാനർജിമാർ കേരളത്തിലും ഉണ്ട് എന്ന തിരിച്ചറിവാണ് ഇപ്പോൾ ജനങ്ങൾ നൽകിയിരിക്കുന്നത്. അത് തിരിച്ചറിഞ്ഞ് പോയില്ലെങ്കിൽ അവർ പുതിയ മേച്ചിൽപ്പുറം തേടി പോകും എന്നതിൽ സംശയമില്ല. അപ്പോഴും ഇതുപോലെ പോസ്റ്റിട്ട് ഇരിക്കാം.’
’ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ റെമി മാർട്ടിൻ 700 ml ന്‍റെ വില 8220 രൂപയാണ് കാണിക്കുന്നത്.... ലളിത ജീവിതം നയിക്കുന്ന സഖാവ് സ്വപ്നയ്ക്ക് അയച്ചു എന്ന് ആരോപിക്കപ്പെടുന്ന ചിത്രത്തിലെ കുപ്പിയുടെ വില.... എന്തൊരു ആഡംബരമാണ് ഋതബ്രത ബാനർജിക്ക്....’
’ഇദ്ദേഹത്തിലുണ്ടായ മാറ്റം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല ഡൽഹിയിലെത്തിയശേഷം ഉണ്ടായ മാറ്റവുമല്ല . പശ്ചിമ ബംഗാളിൽ എസ്.എഫ്. ഐയിലൂടെ വളർന്നുവന്ന ഇദ്ദേഹത്തെ അന്നത്തെ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ പാർട്ടിക്ക് സാധിക്കാതെ പോയതാണ് ഏറ്റവും പ്രധാനപ്പെട്ട സ്വയംവിമർശന വിഷയമായി നാം കാണേണ്ടത്.
ഇത്തരം സ്വഭാവസവിശേഷതകളുള്ള ആളുകൾ കഴിഞ്ഞ കുറേ കാലങ്ങളായി പാർട്ടിക്കകത്ത് കടന്നുവരികയും പാർട്ടിയുടെ അന്തസ്സിനെയും അടിസ്ഥാന മൂല്യങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലുടനീളം പാർട്ടിക്ക് സ്വാധീനമുള്ള പല മേഖലകളിലും സംഭവിച്ച ഒരു ഗൗരവമായ പ്രതിഭാസമാണിത്.’
‘ഇത്തരം പ്രവണതകൾ പാർട്ടി പ്രവർത്തകരെ നിരാശപ്പെടുത്തുകയും പാർട്ടിയെ തന്നെ ദുർബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിൽനിന്നുള്ള ഒരു തിരിച്ചുനടത്തമാണ് ഇന്നത്തെ സമൂഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും അംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.’ ‘കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കുന്ന ഒരു വലിയ വിഭാഗം സമൂഹത്തിലുണ്ട്. അതിൽ മാധ്യമങ്ങൾ മാത്രമല്ല, സാധാരണ ജനങ്ങളും ഉൾപ്പെടുന്നു.’
"ഇടതുപക്ഷ പ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രതീക്ഷകൾക്ക് വിരുദ്ധമായ ഏതെങ്കിലും വ്യതിയാനം ഉണ്ടായാൽ സമൂഹം അതിനെ കൃത്യമായി ചോദ്യം ചെയ്യും . കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും ഉൾപ്പെടെ ഇടതുപക്ഷം നേരിട്ട തിരിച്ചടികൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇതുതന്നെയാണ് .’
"ഓരോ ജനതയ്ക്കും അവർക്ക് അർഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുക." എത്ര സത്യമായ വാക്കുകൾ. ഇയാൾ ഏത് യുവജന സംഘടനയുടെ അഖിലേന്ത്യാ നേതാവായിരുന്നെന്നാ പറഞ്ഞത്.....? ‘അയാൾ CPMന്‍റെ രാജ്യസഭാ അംഗമായിരുന്നില്ലേ? പിന്നീടല്ലേ അങ്ങേര് മമതയോടൊപ്പം പോയത് ? എവിടെ നിന്ന് കിട്ടുന്നു, ഇമ്മാതിരി സാധനങ്ങളെ? കണ്ണൂരിൽ AP അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിച്ചതും പാർട്ടി തന്നെയല്ലേ ? അയാളും ഇയ്യാളും തമ്മിൽ എന്ത് വ്യത്യാസം? ഇനി ഇങ്ങേരെ ബിജെപി മന്ത്രിസഭയിൽ കാണാം’
‘3,00,000 രൂപ മാസ വാടകയുള്ള വീട്ടിൽ താമസിക്കുന്നത് ആരാണ് സാറേ..’ ‘സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ ഇയാൾ അന്നേ പോയി. വലിയ സൗകര്യങ്ങൾ ലഭിച്ച പലരും പിന്നിട് കൂടുതൽ സൗകര്യം ലഭിക്കുന്ന സ്ഥലം കാണുമ്പോൾ നമ്മെ വിട്ട് അങ്ങോട്ട് പോയി. പല സൗകര്യങ്ങളും ലഭിക്കുന്നവർ ഇന്നും തുടരുന്നു.’
‘ഇതൊന്നും ആഗ്രഹിക്കാത്ത മഹാഭൂരിഭാഗം ഇവിടെയുണ്ട്. അവരാണ് പാർട്ടി. അല്ലാതെ നേതൃത്വത്തിലുള്ള ഈ ബാനർജിമാരല്ല. പക്ഷേ സഹിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും പറഞ്ഞിട്ടും തിരുത്താതെ പോകുന്നവരോട് ഇനിയും പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉറപ്പിച്ച് തീരുമാനമെടുത്ത ജനതയെ വിശ്വാസത്തിലെടുത്ത് അവരുടെ മനസ്സിൻ്റെ വിഷമം തീർക്കുന്ന നടപടികൾ കൈക്കൊണ്ടാൽ ഇനിയും നമുക്ക് മുന്നോട്ട് പോകാം. തിരുത്തേണ്ടവർ തിരുത്തുക മാത്രമല്ല വേണ്ടത്. അവർ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് നിന്ന് മാറി നിൽക്കട്ടെ. പുതിയ നേതൃത്വം വരട്ടെ. അല്ലാതെ സമ്മേളന കാലം വരട്ടെ എന്ന പതിവു പല്ലവി ആവർത്തിക്കാതിരിക്കട്ടെ‘
‘സഖാവിനെ നമിച്ചു. ആ കള്ളനെക്കുറിച്ച് ഇപ്പോഴെങ്കിലും തുറന്ന് പറഞ്ഞല്ലോ. ഇതുപോലെ വിജയരാഘവൻ സഖാവിൻ്റെയടക്കം വീരകഥകളും തുറന്നു പറഞ്ഞാട്ടെ. അതോ അയാളും പുറത്തിറങ്ങിയിട്ടേ സത്യം പറയുകയുള്ളോ?’ ‘2007 ലല്ലേ സംഭവം അല്ലേ പറഞ്ഞത്...നീണ്ട 10 വർഷങ്ങൾക്കു ശേഷം 2017 ലാണ് പാർട്ടി മെമ്പർഷിപ്പിൽ നിന്നും പുറത്താക്കുന്നത്.. ഒന്നാം യുപിഎ സർക്കാരിന്റെ കാലഘട്ടത്തിൽ (2004 - 2009 ) ലക്ഷ്വറി ജീവിതം നയിച്ചപ്പോഴും, പിന്നെയും 8 വർഷം...നടപ്പിലോ ഇരിപ്പിലോ കമ്മ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാൾ.. പാർട്ടി എന്നാൽ സുഖിക്കുവാൻ ഉള്ള ഉപാധി ആയി കാണുന്നവർ ആണ് ഇപ്പോൾ പാർട്ടിയുടെ ഈ അവസ്ഥയ്ക്ക് കാരണം. ലളിത ജീവിതം നയിക്കണം എന്ന് അണികളെ മാത്രം ഉൾബോധിപ്പിച്ചാൽ പോര സ്വന്തം ജീവിതത്തിലും പകർത്തണം EMS ആയിരിക്കണം മാതൃക.’
‘ബെസ്റ്റ്... അയാൾക്ക് നിങ്ങൾ മാർക്കിടുമ്പോൾ നിങ്ങളുടെ പ്രസ്ഥാനത്തിൻ്റെ സെക്രട്ടറിയായിരുന്നു എന്നുള്ളതുകൂടി മറക്കരുത്. അതുകൊണ്ട് ബംഗാളിലെ ജനതയ്ക്ക് അർഹമായ നേതൃത്വം കിട്ടിയെന്ന് പരിഹസിക്കുമ്പോൾ അതിനും എത്രയും മുമ്പ് എസ്എഫ്ഐക്ക് അർഹമായ നേതൃത്വം അദ്ദേഹത്തിലൂടെ ലഭിച്ചിരുന്നു എന്നുള്ളത് മറക്കാതിരുന്നാൽ നല്ലത്.’
‘ഇദ്ദേഹത്തെ മാതൃകയാക്കിയാണോ സഖാവ് സ്പീക്കർ ആയിരിക്കുമ്പോൾ അമ്പതിനായിരം രൂപയുടെ കണ്ണട അടിച്ചുമാറ്റിയത് ഗവൺമെന്റിൽ നിന്ന്?’
‘34 വർഷം സിപിഎം ഭരിച്ചിട്ടു ഇത് പോലത്തെ പ്രോഡക്റ്റിനെ ഒക്കെ എം പി ആക്കി വിട്ട പാർട്ടിക്ക് ഒരു ഉത്തരവാദിത്തം ഇല്ല. ഇപ്പോൾ ജനത്തിന് അവർക്ക് യോജിച്ച നേതൃത്വം കിട്ടും എന്ന ഏതോ ഫിലോസഫി പറഞ്ഞു പോകുമ്പോൾ ഓർക്കുക താങ്കൾ ഒരു കമ്മ്യൂണിസ്റ്റ് ആണ്. പഴുത്തു പാകമായി വരുമ്പോൾ സംഭവിക്കുന്ന മാറ്റത്തിനു സിപിഎം വേണ്ട. ലഭിച്ച അവസരങ്ങൾ നന്നായി ഉപയോഗിച്ച് ഭരണത്തിൽ പങ്കാളിത്തം നേടി മുന്നോട്ട് പോയിരുന്നേൽ 3 ലോകസഭാ അംഗങ്ങളെ വെച്ച് മുന്നോട്ടു പോകേണ്ട ഗതികേട് വരില്ലായിരുന്നു 1996ൽ 13 ദിവസം ഭരിച്ച ബിജെപി എവിടെ എത്തി. പ്രധാനമന്ത്രി സ്ഥാനം കിട്ടിയിട്ട് വേണ്ടെന്ന് പറഞ്ഞ സിപിഎം എവിടെ എത്തി. 2004 ൽ അധികാരം കിട്ടിയപ്പോൾ മന്ത്രിസഭയിൽ ചേരാൻ ക്ഷണിച്ചപ്പോൾ പോയിരുന്നു എങ്കിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയെ പിടിച്ചു ജയിലിൽ ഇട്ടിരുന്നേൽ സിപിഎം എവിടെ എത്തിയേനെ’
‘ഇയാൾ അന്ന് എങ്ങനെ SFI യുടെ ദേശീയ സെക്രട്ടറിയായി? പാർട്ടി ഫ്രാക്ഷനല്ലേ തീരുമാനിക്കാറ്. അപ്പോ എന്തോ...? എവിടെയോ....?’
‘താങ്കളോട് അങ്ങനെ പറഞ്ഞിട്ടും പിന്നെയും എത്ര നാൾ അയാൾ സംഘടനയിൽ തുടർന്നു. രാജ്യസഭാ MP വരെയാക്കി പാർട്ടി . അതു വരെ വച്ച് കൊണ്ടിരുന്നു. കേരളത്തിലും ഇത് പരിശോധിക്കപ്പെടണം’
‘കമ്മ്യൂണിസ്റ്റ് രീതിയിൽ ജീവിക്കാത്ത അയാളെ അഖിലേന്ത്യാ സെക്രട്ടറി ആക്കിയത് ബി ജെ പി ക്കാരാണോ?’
‘പറയുന്നയാളുകൾ ഇപ്പോഴും പാർട്ടി ഓഫീസ്സുകളിൽ കടന്നുറങ്ങി പ്രവർത്തനം നടത്തുന്ന കാര്യം അഭിനന്ദനാർഹം തന്നെ’ 😃
‘ഈ അടുത്തകാലത്തു ചൂര മീൻ ആണ് ഉള്ളതെന്നറിഞ്ഞു ഭക്ഷണവും കഴിക്കാതെ ഒരു സഖാവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ആള് തന്നെയല്ലേ കേരളത്തിലെ പ്രതിപക്ഷ നേതാവ് ? താങ്കളുടെ കൺകണ്ട ദൈവം. അത്രയ്ക്കുണ്ടോ വൃത്തിയില്ലാത്തിടത്തു കിടന്നുറങ്ങാൻ പറ്റില്ല എന്ന് പറഞ്ഞുപോയ ചെറുപ്പക്കാരൻ? സ്വന്തം കണ്ണിലെ കുന്തം കാണാതെ മറ്റുള്ളവരുടെ മുഖത്തെ മുറിവ് നോക്കിപ്പോകുന്നതല്ല കമ്മ്യൂണിസം. അത് കണ്ണൂരിസമാണ്’
‘കേരളത്തിൽ എന്ത് വ്യത്യാസമാണ് ഉള്ളത്? പാർട്ടിനേതൃത്വം ഇന്ന് പാർട്ടിയുടെ തന്നെ ഭാഷയിൽ ബൂർഷ്വാ ജീവിതമല്ലേ നയിക്കുന്നത്? പിൻവാതിൽ നിയമനവും കൊലയും കൊലയും അഴിമതിയും കണ്ടിട്ടും നമ്മൾ പ്രബുദ്ധരെന്ന് നടിക്കുന്നു കൂടാതെ കപട മതേതര വാദവും ! സ്വയം തിരിഞ്ഞു നോക്കുന്നത് നല്ലതാണ് !’
‘ബംഗാളിലെ പാർട്ടി സംഘടനാ സംവിധാനത്തിന് പറ്റിയ പാളിച്ചയുടെ കാരണം എന്തായിരുന്നു എന്ന് സഖാവ് പിഎസ് ഈ പോസ്റ്റിലൂടെ പറയുന്നു.. തിരിച്ചറിയാൻ ഒരുപാട് വൈകുന്നു!! കേരളത്തിലും...’
‘ഈ പറഞ്ഞതിൽ ഒരു ചെറിയ പ്രശ്നമുണ്ടല്ലോ സഖാവേ അങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് എസ്എഫ്ഐ എന്ന ഒരു വിപ്ലവ വിദ്യാർത്ഥി സംഘടനയുടെ അഖിലേന്ത്യ സെക്രട്ടറിയായി തീരുമാനിച്ചത് ?’
‘അന്നേ അങ്ങനെയായ ഒരാളെ അന്നൊന്നും ആരും തിരുത്തുകയോ, താങ്കൾ പറയുന്ന രീതിയിൽ "ഒന്നാം യു.പി.എ ഭരണത്തിന്‍റെ ആനുകൂല്യവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം പല സ്ഥലങ്ങളിലായി ലക്ഷ്വറി ജീവിതം ആസ്വദിച്ച് താമസിച്ചപ്പോഴും അച്ചടക്കം ഇല്ലാത്ത, വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്ത അയാളെ നേർവഴിക്ക് നടത്താൻ നേതൃത്വം ശ്രമിക്കുകയോ (അതോ ശ്രമിച്ച് പരാജയപ്പെടുകയോ) ചെയ്തു എന്നതും ഒരു വിഷയമാണ്. ഇനി നമ്മൾ തിരുത്താൻ തുടങ്ങേണ്ടത് ഇവിടെനിന്നൊക്കെ ആണ്.
sfi അഖിലേന്ത്യ സെക്രട്ടറി ആയില്ലേ, ഈ സ്വഭാവം വച്ചിട്ട്. .. അപ്പോൾ ഇനി തിരിച്ചു cpm ലേക്ക് വരുമ്പോൾ ഈ പറഞ്ഞതൊക്കെ മാറ്റി പറയുമോ! !!!’
‘ഇയാൾ എങ്ങിനെ എസ്എഫ്ഐ അഖിലേന്ത്യ സെക്രട്ടറിയായി ?🤔 അത് അറിഞ്ഞാൽ പാർട്ടി ബംഗാളിൽ ഇങ്ങിനെ ആയി എന്നറിയാം’
‘ഒന്നാം യു പി എ യുടെ ആനുകൂല്യം പറ്റിയ, ധാർഷ്ട്യം ഉള്ള വിനയം തൊട്ടു തീണ്ടിയിട്ടില്ലാത്ത എസ് എഫ് ഐ അഖിലേന്ത്യാ സെക്രട്ടറി !!! ബംഗാളിൽ 220 ൽ നിന്ന് 0 ൽ എത്തിയ ഒരു കാരണം സഖാവ് പറഞ്ഞു’
‘2017 വരെ പാർട്ടി ഇയാൾക്ക് സ്ഥാനമാനങ്ങൾ നൽകിത്തന്നെയാണ് പരിഗണിച്ചത്. ഈ കാര്യമൊക്കെ അന്ന് പറയേണ്ടവർ മൗനം പാലിച്ചിട്ട് ഇപ്പോൾ വിമർശിക്കുന്നതിൽ അർത്ഥമില്ല.’
‘ഇവിടെയും തെറ്റു ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ തയ്യാറാകാതെ നിൽക്കുകയല്ലേ പാർട്ടി.’
‘അത്തരം ഒരാളെ എസ് എഫ് ഐ യുടെ സെക്രട്ടറിയായി വളർത്തിക്കൊണ്ടുവന്ന നമ്മുടെ പാർട്ടിയുടെ ദീർഘവീക്ഷണം! കൈയടിക്കുക തന്നെ വേണം.’
‘പറയേണ്ട സമയത്ത് പറയാതെ അച്ചടക്കം കൊണ്ടാണ് പറയാത്തതാണ് എന്ന് വീമ്പിളിക്കുന്നതാണ് കമ്യൂണിസ്റ്റ് രീതി പാർട്ടിയിൽ ഉള്ളപ്പോൾ അയാൾ ചെയ്യുന്ന എല്ലാ വൃത്തികേടുകൾക്കും കൂട്ടുപിടിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് രീതി പുറത്താക്കുകയോ അയാൾ സ്വയം പുറത്തുപോവുകയോ ചെയ്താൽ പണ്ടു സംഭവിച്ചതെല്ലാം വിളിച്ചു പറയലാണ് കമ്മ്യൂണിസ്റ്റ് രീതി’
‘ലോക്കൽ / ഏരിയ / ജില്ല / സംസ്ഥാന കമ്മിറ്റികളിൽ ഏതെങ്കിലും ഒന്നിൽ പ്രവർത്തിക്കാതെ എങ്ങനെ ദേശീയ പ്രസിഡന്റ് or സെക്രട്ടറി ആയി?’
‘ഇങ്ങനെ ഉള്ള ഇവൻ മാത്രമേ അന്ന് ബംഗാളിൽ ഉണ്ടായിരുന്നുള്ളൂവോ SFI സെക്രട്ടറി ആയി തിരഞ്ഞെടുക്കാൻ.’
‘ഇദ്ദേഹം ബുദ്ധദേബിന്റെയും സാക്ഷാൽ യെച്ചൂരിയുടെയും വേണ്ടപ്പെട്ട ആളായിരുന്നു. പലരെയും മറികടന്നാണ് അദ്ദേഹത്തിന് രാജ്യസഭാ എം പി സ്ഥാനം കിട്ടിയതെന്ന് കേട്ടിട്ടുണ്ട്. പിന്നെ ആഡംബരത്തിന്റെ കാര്യം. അദ്ദേഹത്തിന് വാച്ചായിരുന്നത്രേ ദൗർലഭ്യം. കണ്ണടയുടെ പേരിലായിരുന്നല്ലോ താങ്കൾക്ക് കിട്ടിയ പഴി. പാർട്ടി വിടേണ്ടി വരും പലരുടെയും യഥാർത്ഥ മുഖം ജനത്തിന് അറിയാൻ.’
‘പറയേണ്ട കാലത്ത് നിങ്ങൾ ഒന്നും പറഞ്ഞില്ല.. എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി, രാജ്യസഭാ എംപി എന്നിങ്ങനെ എല്ലാം പാർട്ടി കൊടുത്തു....’
‘നടപ്പിലും ഇരിപ്പിലും കമ്മ്യൂണിസ്റ്റ് രീതി ദർശിക്കാൻ കഴിയാതിരുന്ന ഒരാൾ എന്ന പ്രസ്താവന ശരിയെങ്കിൽ അയാൾ ചെറിയ മുറിയിൽ ഉറങ്ങിയില്ല എന്നതല്ലല്ലോ, എസ്എഫ്ഐയുടെ ബംഗാൾ ഘടകവും കടന്ന് അഖിലേന്ത്യ സെക്രട്ടറിയാക്കി സിപിഐ എം ചുമതല നൽകി എന്നതിലല്ലേ അത്ഭുതം. റിതബ്രതയ്ക്കൊപ്പം അക്കാലത്ത് കേരള SFI നേതാക്കൾ അഭിമാനത്തോടെ എടുത്ത ഫോട്ടോകൾ ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്. കനയ്യ കുമാറും ഋതബ്രതയുമൊക്കെ ഇനിയുമുണ്ടിവിടെ. ഇനിയുള്ള കാലം അവർ കൂടുകയും ചെയ്യും. ഇത്തരക്കാർ പോയി എന്നതിലല്ല നിലനിൽക്കുന്നു എന്നതിനെകുറിച്ച് ആശങ്കപ്പെടുക.’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.