‘കൈവെച്ച ഒറ്റയൊരുത്തനും നേരാംവണ്ണം പെൻഷൻ വാങ്ങില്ല, എല്ലാം ഓർമയിൽ ഉണ്ടാകും... ഓർത്തോർത്ത് മറുപടി പറയിക്കും’

കൊച്ചി: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും വടകര എം.പിയുമായ ഷാഫി പറമ്പിൽ അടക്കമുള്ളവർക്കെതിരെ പേരാമ്പ്രയിൽ പൊലീസ് നടത്തിയ മർദനത്തിന് ഓർത്തോർത്ത് മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ‘എല്ലാം ഓർമ്മയിൽ ഉണ്ടാകും... ഓർത്തോർത്ത് മറുപടി പറയിക്കും. അത് ഏത്ര നക്ഷത്രം തോളിൽ ചുമക്കുന്ന കാക്കിയിട്ട കള്ള സഖാവായാലും’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘തല്ലി തോൽപ്പിക്കാമെന്ന് വ്യാമോഹിക്കുന്ന സി.പി.എമ്മിന്റെ തെരുവ് തെമ്മാടികളുടെ തോളിൽ കയ്യിട്ട്, കോൺഗ്രസിന്റെ സമരപ്പട്ടാളത്തെ കൈവച്ച ഒറ്റൊരുത്തനും നേരാംവണ്ണം പെൻഷൻ വാങ്ങില്ല... മാറിയ കോൺഗ്രസ്സിനെ ആറ് മാസങ്ങൾക്കപ്പുറം നിങ്ങൾ കാണേണ്ടി വരും കാക്കി സഖാക്കളെ’ -ജിന്റോ ജോൺ തുടർന്നു.

കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ ലാത്തിചാർജിലാണ് ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റത്. പ്രതിഷേധക്കാരെ മുഖാമുഖം നിന്ന് നേരിട്ട പൊലീസ് ലാത്തികൊണ്ട് ഷാഫിയുടെ തലക്കും മുഖത്തും മർദിക്കുകയായിരുന്നു. മൂക്കിന് സാരമായി പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അഞ്ചുദിവസം വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ പേരാമ്പ്രയിൽ യു.ഡി.എഫ് ഹർത്താലായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി.കെ. പ്രമോദും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വ്യാഴാഴ്ച പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും വി.കെ. പ്രമോദിനെതിരെയുള്ള കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും പേരാമ്പ്രയിൽ പ്രകടനം നടത്തി. ആദ്യം നടന്ന സി.പി.എം പ്രകടനം മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പിന്നീട് വന്ന യു.ഡി.എഫ് പ്രകടനം ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. സ്റ്റാൻഡിൽ നിലയുറപ്പിച്ച സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമില്ലാതിരിക്കാനാണ് പൊലീസ് തടഞ്ഞത്. എന്നാൽ, പിരിഞ്ഞു പോകാൻ യു.ഡി.എഫ് പ്രവർത്തകർ തയാറായില്ല. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

ഗ്രനേഡ് കൈയില്‍നിന്ന് പൊട്ടി വടകര ഡിവൈ.എസ്.പി സി. ഹരിപ്രസാദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയമാണ് ഷാഫി പറമ്പിലും കെ. പ്രവീൺ കുമാറും കെ.എം. അഭിജിത്തും എത്തുന്നത്. പിന്നീട് തുടർച്ചയായി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയുംചെയ്തു. എം.പിയെ കൂടാതെ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, കെ.പി.സി.സി മെംബര്‍ സത്യന്‍ കടിയങ്ങാട്, ഡി.സി.സി സെക്രട്ടറി പി.കെ. രാഗേഷ്, കെ.കെ. വിനോദന്‍, കുറുക്കന്‍ കുന്നുമ്മല്‍ അഷ്‌റഫ്, ഫിനാന്‍ മാക്കത്ത്, സജീര്‍ പന്നിമുക്ക്, നിയാസ് തുളുനടത്തില്‍, ഷാജി ആനാലി എന്നിവര്‍ക്കും പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.

ഡോ. ജി​​ന്റോ ജോൺ എഴുതിയ കുറിപ്പ് വായിക്കാം:

എല്ലാം ഓർമ്മയിൽ ഉണ്ടാകും... ഓർത്തോർത്ത് മറുപടി പറയിക്കും. അത് ഏത്ര നക്ഷത്രം തോളിൽ ചുമക്കുന്ന കാക്കിയിട്ട കള്ള സഖാവായാലും. ആറ് മാസങ്ങൾ കഴിഞ്ഞാൽ പിന്നെ പിണറായി പോലീസിന്റെ കാക്കിക്കുള്ളിലെ ചുവന്ന കളസം ഇക്കാലമത്രയും ചെയ്തു പോയതോർത്ത് കരയുമ്പോൾ വായിൽ തിരുകാൻ മാത്രം കൊള്ളാം.

അയ്യപ്പന്റെ സ്വർണ്ണം കട്ട കള്ളസഖാക്കളെ കാണുമ്പോൾ കാരണഭൂതന് സ്തുതി പാടുന്ന പോലീസിന് ശബരിമലയിലെ സഖാക്കളുടെ സ്വർണ്ണക്കൊള്ള മറയ്ക്കാൻ കോൺഗ്രസ്‌ രക്തം വേണമെങ്കിൽ നിങ്ങൾ തോറ്റുപോകും. കാരണഭൂതന്റെ കുറുവ സംഘത്തിന് കാവലിരുന്ന് കിട്ടുന്ന പണം കൊണ്ട് കഞ്ഞിപ്പശ മുക്കുന്ന കാക്കിയുടെ ബലം പോരാതെ വരും. ഇത് ബ്രിട്ടനോട് മുട്ടി നിന്ന് രാജ്യം സൃഷ്ടിച്ച ധീരരുടെ ചോര സിരകളിലോടുന്ന കോൺഗ്രസ്‌ പോരാളികൾ.

തല്ലി തോൽപ്പിക്കാമെന്ന് വ്യാമോഹിക്കുന്ന സിപിഎമ്മിന്റെ തെരുവ് തെമ്മാടികളുടെ തോളിൽ കയ്യിട്ട് കോൺഗ്രസ്സിന്റെ സമരപ്പട്ടാളത്തെ കൈവച്ച ഒറ്റൊരുത്തനും നേരാംവണ്ണം പെൻഷൻ വാങ്ങില്ല... മാറിയ കോൺഗ്രസ്സിനെ ആറ് മാസങ്ങൾക്കപ്പുറം നിങ്ങൾ കാണേണ്ടി വരും കാക്കി സഖാക്കളെ.

Tags:    
News Summary - dr jinto john against police attack shafi parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.