അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള പദ്ധതിയിലാണ് നാസ. എന്നാൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ ഈ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരിൽ നിന്നും വിദഗ്ധരിൽ നിന്നും ശക്തമായ എതിർപ്പുകളാണ് ഉയരുന്നത്. നാസയുടെ ഈ നീക്കം ഗുരുതരമായ പാരിസ്ഥിതിക, നിയമപരമായ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്.
2000 മുതൽ പ്രവർത്തനസജ്ജമായ ഐ.എസ്.എസ് 2030ഓടെ ഭൂമിയിലെത്തിക്കാനാണ് നാസയുടെ തീരുമാനം. സ്പേസ് എക്സ് വികസിപ്പിച്ചെടുക്കുന്ന പ്രത്യേക യുഎസ് ഡീഓർബിറ്റ് വെഹിക്കിൾ ഉപയോഗിച്ച് നിലയത്തെ നിയന്ത്രിതമായി അന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിക്കുകയും, ബഹിരാകാശ പേടകങ്ങളുടെ ശ്മശാനം എന്നറിയപ്പെടുന്ന ദക്ഷിണ പസഫിക് സമുദ്രത്തിലെ പോയിന്റ് നെമോയിലേക്ക് പതിപ്പിക്കുകയുമാണ് നാസയുടെ പദ്ധതി. ജനവാസ മേഖലകളിലെ അപകടസാധ്യത ഒഴിവാക്കാനാണ് ലോകത്ത് കരയിൽ നിന്ന് ഏറ്റവും അകലെയുള്ള ഈ ഭാഗം തിരഞ്ഞെടുത്തത്. എങ്കിലും, ഈ പദ്ധതിക്കെതിരെ ദ ഓഷ്യൻ ഫൗണ്ടേഷൻ പോലുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകൾ
സമുദ്രം വിദൂരത്താണെന്നതുകൊണ്ട് അതിന് മൂല്യമില്ലെന്നോ അവിടെ പ്രശ്നങ്ങളില്ലെന്നോ അർത്ഥമില്ല എന്ന് ഓഷ്യൻ ഫൗണ്ടേഷൻ പ്രസിഡന്റ് മാർക്ക് സ്പാൽഡിംഗ് പറഞ്ഞു. നാസയും അന്താരാഷ്ട്ര ഏജൻസികളും വിശദമായ പാരിസ്ഥിതിക പഠനം നടത്തണമെന്നും, സമുദ്രത്തിൽ പതിക്കാൻ പോകുന്ന വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. വരുംകാലങ്ങളിൽ ബഹിരാകാശ നിലയങ്ങൾ ഉൾപ്പെടെയുള്ള കൂറ്റൻ വസ്തുക്കളെ സുരക്ഷിതമായും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും എങ്ങനെ നീക്കം ചെയ്യാം എന്നത് ആഗോള ബഹിരാകാശ വ്യവസായത്തിന് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.