വാഷിങ്ടൺ: അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ആദ്യമായി മനുഷ്യൻ ചന്ദ്രനുചുറ്റും യാത്രക്കൊരുങ്ങുന്നു. ഇതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആർട്ടെമിസ് II ഏപ്രിൽ മാസം ആദ്യ ആഴ്ചകളിൽതന്നെ വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു. ബഹിരാകാശ യാത്രയിലെ പുതിയ നാഴികക്കല്ലാവാനൊരുങ്ങുകയാണ് ഈ യാത്ര. വർഷങ്ങളുടെ പരീക്ഷണങ്ങൾക്കു ശേഷമാണ് യു.എസ് ബഹിരാകാശ ഏജൻസി ഇപ്പോൾ മനുഷ്യരാശിയുടെ ഭാവിയുടെ ഗതിതന്നെ നിർണയിക്കുന്ന വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ബഹിരാകാശ യാത്രയിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രക്കുമുള്ള ഒരുക്കംകൂടിയാകും ഈ ദൗത്യമെന്ന് നാസ പറയുന്നു.
2026 ഏപ്രിൽ 1ന് ലോഞ്ച് വിൻഡോ തുറക്കാനാണ് നാസ പദ്ധതിയിട്ടിരിക്കുന്നത്. വിക്ഷേപണത്തിന്റെ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാലാവസ്ഥക്കനുസരിച്ചായിരിക്കും ദൗത്യത്തിന്റെ തീയതി തീരുമാനിക്കുക. ഏകദേശം 10 ദിവസം ദൗത്യത്തിനു വേണ്ടിവരും. നാല് ബഹിരാകാശയാത്രികർ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് ഭൂമിയിലേക്ക് മടങ്ങുന്നതാണ് പദ്ധതി. 1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം ചന്ദ്രനിലേക്കുള്ള ആദ്യ സംഘമായിരിക്കും ഇത്.
കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39ബിയിലാണ് വിക്ഷേപണം നടക്കുക. നാസയുടെ ഇതുവരെയുള്ള ഏറ്റവും ശക്തമായ റോക്കറ്റ് കൂടിയായ സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) വിക്ഷേപിക്കുന്നത് ഇവിടെനിന്നാണ്. റീഡ് വൈസ്മാൻ ആണ് ദൗത്യത്തിന്റെ കമാൻഡർ. വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷ്യലിസ്റ്റ്), ജെറമി ഹാൻസെൻ (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവരാണ് ദൗത്യത്തിലെ മറ്റംഗങ്ങൾ. എസ്.എൽ.എസ് റോക്കറ്റ് വഹിക്കുന്ന ഓറിയോൺ ബഹിരാകാശ പേടകത്തിലാകും ഇവർ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുക.
ദീർഘകാലത്തേക്ക് മനുഷ്യ ബഹിരാകാശ യാത്രക്ക് ആവശ്യമായ സംവിധാനങ്ങൾ വിലയിരുത്തുക എന്താണ് ഈ ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. ജീവൻ രക്ഷാ സംവിധാനങ്ങെളക്കുറിച്ചുള്ള പഠനം, ഡീപ് സ്പേസ് നാവിഗേഷൻ, റേഡിയേഷൻ എക്സ്പോഷർ കൈകാര്യം ചെയ്യൽ എന്നിവയെല്ലാം പഠനത്തിന് വിധേയമാകും. ദൗത്യത്തിനായുള്ള അന്തിമ തയാറെടുപ്പുകൾ നടക്കുകയാണെന്ന് നാസ അധികൃതർ അറിയിച്ചു. നാസ എൻജിനീയറിങ് വിഭാഗം നിർണായക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.