തിരുവനന്തപുരം: നടക്കാനിരിക്കുന്ന ആറ് നിയമസഭാ ഉപതെരഞ്ഞടുപ്പുകളിൽ എൽ.ഡി.എഫ് സർക്കാറിനും മുന്നണിക്കും മുന്നിലുള്ള ആദ്യ പരീക്ഷണമാണ് പാലാ. കെ.എം. മാണിയെപോലൊരു അതികായെൻറ അഭാവത്തിലും കേരളാ കോൺഗ്രസിലെ പടലപ്പിണക്കത്തിനിടയിലും ലഭിച്ച സുവ ർണാവസരത്തെ എല്ലാ ഗൗരവത്തോടെയും കണ്ട് നേരിടാനാണ് തീരുമാനം.
ബുധനാഴ്ച ചേർന് ന എൽ.ഡി.എഫ് സംസ്ഥാന സമിതിയിൽ ഇത് മുൻനിർത്തിയുള്ള ധാരണയാണ് ഉരുത്തിരിഞ്ഞത്. ജയിക്കണമെന്ന നിലയിൽതന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് ഘടകകക്ഷികളും പ്രകടിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും തോറ്റ എൽ.ഡി.എഫിനുള്ള ആദ്യ കടമ്പയാണിത്. യു.ഡി.എഫിെൻറ കോട്ടയായ പാലായിൽ കെ.എം. മാണിയുടെ മരണശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ കേരള രാഷ്ട്രീയത്തിൽ അതൊരു വഴിത്തിരിവായി മാറും. ഇക്കാര്യം അറിയാവുന്ന എൽ.ഡി.എഫും സി.പി.എമ്മും ൈകമെയ് മറന്ന് പ്രചാരണരംഗത്ത് ഇറങ്ങും.
ഇതുവരെ പരാജയം രുചിക്കാത്ത പാലാ കൈവിട്ടാലുള്ള ഭവിഷ്യത്ത് യു.ഡി.എഫ് നേതൃത്വവും തിരിച്ചറിയുന്നുണ്ടെന്നതാണ് എൽ.ഡി.എഫിനുള്ള വെല്ലുവിളി.
മത്സരിക്കാൻ ബി.ജെ.പി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്നെ മത്സരിക്കും. സീറ്റ് ഒരു കാരണവശാലും എൻ.ഡി.എ ഘടകകക്ഷികൾക്ക് വിട്ടുനൽകരുതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലായിൽ ശക്തമായ മത്സരം കാഴ്ചവെച്ച ജില്ല പ്രസിഡൻറ് എൻ. ഹരിയെ തന്നെ മത്സരിപ്പിക്കണമെന്നും സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പ്രവർത്തകർ ആവശ്യപ്പെട്ടു.
കോട്ടയം ജില്ല കമ്മിറ്റിയും ഇൗ നിലപാട് ആവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹരി 24,821 വോട്ട് നേടിയിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യവും ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ട് വർധനയും പാലാ പിടിക്കാൻ സഹായകമാകുമെന്ന ആത്മവിശ്വാസവും പ്രവർത്തകർ പങ്കുവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസ് പാലായിൽ 26,533 വോട്ട് പിടിച്ചിരുന്നു.
ശക്തമായ ത്രികോണമത്സരം നടന്നാൽ 35,000-38,000 വോട്ട് നേടുന്നവർക്ക് ജയിക്കാനാകുമെന്നും അവർ പറഞ്ഞു. ആരു മത്സരിക്കണമെന്ന് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ശ്രീധരൻ പിള്ള അറിയിച്ചു. ആഗസ്റ്റ് 30ന് കൊച്ചിയിൽ ചേരുന്ന എൻ.ഡി.എ യോഗം തീരുമാനം എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.