കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ഇൗ മണ്ണിൽ ജനിച്ചുവീണവർ ഇന്ത്യക്കാരനാണെന്ന് തെളിയിക്കണമെന്ന് കൽപിക്കാൻ നരേന്ദ്ര മോദി ആരാണ്. അദ്ദേഹത്തിന് ആരാണ് ലൈസൻസ് നൽകിയത്. മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കൽപറ്റയിൽ യു.ഡി.എഫ് സംഘടിപ്പിച്ച ‘ഭരണഘടന സംരക്ഷണ റാലി’ക്ക് നേതൃത്വം നൽകിയശേഷം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ പൗരന്മാർ ഓരോരുത്തരും ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട സാഹചര്യമാണുള്ളത്. ഈ മണ്ണില്‍ ജനിച്ചു വീണ 130 കോടി ജനങ്ങള്‍ക്കും ആരുടെയും സര്‍ട്ടിഫിക്കറ്റിെൻറ ആവശ്യമില്ല. ഗാന്ധി ഘാതകനായ ഗോദ്സെയും മോദിയും ഒരേ ആശയത്തിൽ വിശ്വസിക്കുന്നവരാണ്. വെറുപ്പിെൻറ രാഷ്ട്രീയമാണ് ഇരുകൂട്ടരും പടർത്തിവിടുന്നത്. ചതിയനും ഭീരുവുമായ ഗോദ്സെക്ക് ഗാന്ധിജിയുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിഞ്ഞില്ല. അതുപോലെ മോദിക്കും ജനങ്ങളുടെ നേരെ നോക്കാൻ കഴിയുന്നില്ല. ഗോദ്സെക്ക് അയാളിൽ തന്നെ വിശ്വാസമുണ്ടായിരുന്നില്ല. മോദിക്കും അതാണ് സ്ഥിതി.
ഇപ്പോൾ രാജ്യത്തെ നയിക്കുന്ന മോദി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നു. ഗോദ്സെയുടെ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് പറയാനുള്ള തേൻറടം പോലും മോദിക്കില്ല. തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യയിൽ യുവാക്കൾക്ക് ഭാവിയില്ല. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പാകിസ്താനും പറഞ്ഞാൽ തൊഴിലവസരം ഉണ്ടാകില്ല. മോദി സംരക്ഷിക്കുന്നത് അദ്ദേഹത്തിെൻറ കൂട്ടാളികളെ മാത്രമാണ്. എല്ലാ തുറമുഖങ്ങളും അദാനിക്ക് വിറ്റു കഴിഞ്ഞു. ഭാരത് പെട്രോളിയവും എയര്‍ഇന്ത്യയും വില്പനക്ക് വെച്ചിരിക്കുന്നു. റെയില്‍വേയും സ്വകാര്യവത്കരിക്കുകയാണ്.
സാമ്പത്തിക വളർച്ചയിൽ ചൈനയുടെ മുന്നിൽ നിൽക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുന്നതിന് നിക്ഷേപം നടത്താൻ വികസിത രാജ്യങ്ങൾ തയാറാണ്. എന്നാൽ, ഇന്ത്യക്ക് എന്തുപറ്റിയെന്നാണ് അവർ ഇപ്പോൾ ചോദിക്കുന്നത്. വെറുപ്പിെൻറ രാഷ്ട്രീയം നിക്ഷേപത്തിന് ഗുണകരമല്ല. രാജ്യത്ത് യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നു. വെറുപ്പിെൻറ രാഷ്ട്രീയെത്ത പരാജയപ്പെടുത്താനുള്ള സമാധാനപരമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ പരിസരത്തുനിന്ന് പുതിയ ബസ്സ്റ്റാൻഡ് വരെ നടത്തിയ മാർച്ചിനു മുന്നിൽ രാഹുൽ നടന്നു. വൻ ജനാവലിയാണ് രാഹുലിനൊപ്പം അണിനിരന്നത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവർ സംസാരിച്ചു. പി.പി.എ. കരീം സ്വാഗതവും എൻ.ഡി. അപ്പച്ചൻ നന്ദിയും പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, പി.പി. ആലി, കെ.കെ. അബ്രഹാം, എ.പി. അനിൽകുമാർ, കെ.സി. റോസക്കുട്ടി ടീച്ചർ, പി.കെ. ജയലക്ഷ്മി, എന്‍. സുബ്രഹ്മണ്യന്, വി.വി. പ്രകാശ്, കെ.കെ. അഹമ്മദ് ഹാജി, പി.കെ. സമീർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.