ജില്ലാ സെക്രട്ടറിമാര്‍ക്ക് സീറ്റില്ല; സി.പി.എമ്മില്‍ ജനപിന്തുണയുള്ള എം.എല്‍.എമാര്‍ക്ക് വീണ്ടും അവസരം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടതില്ളെന്ന് സി.പി.എം. സിറ്റിങ് എം.എല്‍.എമാരില്‍ ജനപിന്തുണയുള്ളവര്‍ മത്സരിക്കണമെന്നും  തീരുമാനമായി. എല്ലാറ്റിനുമുപരി വിജയസാധ്യതയായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ മാനദണ്ഡം.  ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സോമപ്രസാദിനെ സ്ഥാനാര്‍ഥിയാക്കാനും ധാരണയായി. ബുധനാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വം യോഗത്തില്‍ ചര്‍ച്ചയായില്ല. ഈമാസം 11 മുതല്‍ 13 വരെ ചേരുന്ന സംസ്ഥാന നേതൃയോഗത്തിലാവും ഇക്കാര്യം പരിഗണിക്കുക.

രണ്ടു തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന പൊതുമാനദണ്ഡം ഇത്തവണയും  ബാധകമാക്കും. എന്നാല്‍, മതന്യൂനപക്ഷം, വനിതകള്‍, ദലിതുകള്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുണ്ടാവും. ജനറല്‍ സീറ്റില്‍ രണ്ട് തവണയിലധികം മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കണമെന്ന് ജില്ലാ കമ്മിറ്റികള്‍ തീരുമാനിക്കുകയാണെങ്കില്‍ അത് സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. നിലവിലെ എം.എല്‍.എമാരുടെ തുടര്‍ച്ച തീരുമാനിക്കുക ജനപിന്തുണയാവും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സ്ഥാനാര്‍ഥിത്വത്തിലും വിജയസാധ്യതയാവും മുഖ്യഘടകം. വനിതകള്‍ക്കും യുവാക്കള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍തന്നെ എല്ലാ ജില്ലാ കമ്മിറ്റികളും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഒരുക്കത്തിന്‍െറ നടപടിക്രമങ്ങളിലേക്ക് കടക്കും.

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷം മാത്രം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്നാല്‍ മതിയെന്നും ധാരണയിലത്തെിയിട്ടുണ്ട്.  അതിനുമുമ്പ് ഘടകകക്ഷികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കും. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് രാജ്യസഭാ സീറ്റില്‍ പരിഗണിക്കപ്പെടുന്ന കെ. സോമപ്രസാദ്. കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമാണ്.  രാജ്യസഭാ സീറ്റില്‍ സി.പി.ഐയും അവകാശവാദം ഉന്നയിച്ചിരിക്കുന്നതിനാല്‍ അവരുമായുള്ള ചര്‍ച്ചക്കുശേഷമാവും അന്തിമ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.