തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പ് പടിവാതിലിലത്തെിനില്‍ക്കെ, യു.ഡി.എഫില്‍ കലഹവും അവിശ്വാസവും മൂക്കുന്നു. കോണ്‍ഗ്രസിലെ കലഹം ഒതുങ്ങിയപ്പോള്‍ ഘടകകക്ഷികളിലാണ് പോര് മൂക്കുന്നത്. ജെ.എസ്.എസ് നും ആര്‍.എസ്.പി ക്കും പിന്നാലെ മുന്നണി മാറ്റത്തിനൊരുങ്ങുന്ന  ജെ.ഡി.യുവിലാണ് ഒടുവില്‍ ഭിന്നത പുറത്തായത്. പാര്‍ട്ടി നിലപാടിനെതിരെ മന്ത്രി മോഹനന്‍ രംഗത്തു വന്നു. ജെ.എസ്.എസിലും ആര്‍.എസ്.പിയിലും തര്‍ക്കം രൂക്ഷമാണ്. കെ.എം. മാണിയുടെ രാജിയോടെ ഇടഞ്ഞ മാണിഗ്രൂപ് കോണ്‍ഗ്രസുമായി കൂടുതല്‍ അകലുകയാണ്.

കോണ്‍ഗ്രസിലെ അനൈക്യത്തിനെതിരെ ഘടകകക്ഷികള്‍ സോണിയയോട് പരാതിപ്പെട്ടതിനത്തെുടര്‍ന്നാണ് പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് വരുത്താന്‍ കോണ്‍ഗ്രസ് തയാറായത്. ഇക്കാര്യത്തില്‍ ഒരളവോളം വിജയിക്കാനുമായി. എന്നാല്‍, ഘടകകക്ഷികളിലെ പ്രശ്നങ്ങള്‍ സ്ഥിതി സങ്കീര്‍ണമാക്കിയിരിക്കുകയാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം മുന്നണിയുമായി അകല്‍ച്ചയിലായ ജെ.ഡി.യു നിലപാടാണ് ഏറെ പ്രശ്നമുണ്ടാക്കുന്നത്. മുന്നണിഘടനയില്‍ത്തന്നെ മാറ്റംവരുത്താവുന്ന നിലയിലേക്കാണ് ഇത് നീങ്ങുന്നത്.

 മുന്നണിബന്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി സി.പി.എമ്മുമായി ജെ.ഡി.യു ചര്‍ച്ചയും നടത്തിക്കഴിഞ്ഞു. ബദ്ധശത്രുക്കളായിരുന്ന പിണറായി വിജയനും വീരേന്ദ്രകുമാറും വേദിപങ്കിടാനും തയാറായി. ഭൂരിഭാഗം ജെ.ഡി.യു ജില്ലാകമ്മിറ്റികളും യു.ഡി.എഫ് വിടണമെന്ന അഭിപ്രായത്തിലാണ്. എന്നാല്‍, മന്ത്രി കെ.പി. മോഹനന്‍  യോജിക്കുന്നില്ല. പിണറായിയുടെ സ്നേഹം കാപട്യവും കുതന്ത്രവും വീരേന്ദ്രകുമാര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ഇന്നലെ തുറന്നടിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ കോഴിക്കോട്, കണ്ണൂര്‍ ജില്ലാകമ്മിറ്റികള്‍ മന്ത്രിക്കൊപ്പമാണ്. യു.ഡി.എഫ് വിടുന്നവരോടൊപ്പം മോഹനന്‍ ഉണ്ടാവില്ളെന്ന് ഉറപ്പായിട്ടുണ്ട്. പാര്‍ട്ടിയെ ഒരുമിച്ച് ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള വീരേന്ദ്രകുമാറിന്‍െറ മോഹത്തിന് ഇത് തിരിച്ചടിയാവും. എന്നാലും വീരേന്ദ്രകുമാറും കൂട്ടരും പോകുന്നത് മുന്നണി ഒറ്റക്കെട്ടാണെന്ന അവകാശവാദം പൊളിക്കും. തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് ഇടയാക്കുകയും ചെയ്യും.

ശക്തികേന്ദ്രമായ കൊല്ലത്ത് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടുന്നതിന്‍െറ ആഘാതത്തിലാണ് ആര്‍.എസ്.പി. പിണറായിയെ പങ്കെടുപ്പിച്ച് പാര്‍ട്ടി വിടുന്നവരുടെ യോഗവും ഇന്നലെ നടന്നു. പാര്‍ട്ടിയിലെ പ്രമുഖ നേതാവിന്‍െറ മകള്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു. വെള്ളാപ്പള്ളി ബന്ധത്തിന്‍െറപേരില്‍ ജെ.എസ്.എസിലും പിളര്‍പ്പ് ഉറപ്പായി.

വിദ്വേഷപ്രസംഗത്തിന്‍െറ പേരില്‍ ജാമ്യമെടുക്കാന്‍ വെള്ളാപ്പള്ളിയെ അനുഗമിച്ച ജെ.എസ്.എസ് നേതാവ് രാജന്‍ ബാബു ഇനി വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അദ്ദേഹത്തെ എതിര്‍ക്കുന്ന കെ.കെ. ഷാജു യു.ഡി.എഫില്‍ തുടരണമെന്നാണ് ആവശ്യപ്പെടുന്നത്. അതേസമയം, വെള്ളാപ്പള്ളിയുടെ പാര്‍ട്ടി നേതൃത്വത്തിലേക്ക്  രാജന്‍ബാബു എത്തിയാല്‍ എതിരാളികള്‍ അത് പ്രചാരണായുധമാക്കുമെന്ന ഭയം യു.ഡി.എഫിനുണ്ട്.

മാണിക്കെതിരെ ബാര്‍കോഴ ആരോപണം ഉയര്‍ന്നതുമുതല്‍ മാണിഗ്രൂപ്പും കോണ്‍ഗ്രസും സംശയത്തിലാണ്. മാണിക്ക് രാജിവെക്കേണ്ടിവന്നശേഷം അകല്‍ച്ച വര്‍ധിക്കുകയും ചെയ്തു. ഇരട്ടനീതിയെന്ന ആരോപണമാണ് കോണ്‍ഗ്രസിനെതിരെ തുടക്കംമുതല്‍ അവര്‍ ഉന്നയിക്കുന്നത്. ഇന്നലെയും അവര്‍ അത് ആവര്‍ത്തിച്ചു.മാണിക്കെതിരെ പരസ്യപ്രതികരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വെള്ളിയാഴ്ച ചേര്‍ന്ന മാണിഗ്രൂപ് കോട്ടയം ജില്ലാകമ്മിറ്റിയില്‍ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.