സോളാര്‍ വീണ്ടും, സഭ സ്തംഭിച്ചു; സ്പീക്കറുടെ ഡയസിലും ഓഫിസിന് മുന്നിലും പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: സോളാര്‍ കേസ് അട്ടിമറിക്കുന്നുവെന്ന അടിയന്തര പ്രമേയം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമുയര്‍ത്തിയ ബഹളത്തില്‍ നിയമസഭ സ്തംഭിച്ചു. സ്പീക്കറുടെ വേദിയില്‍ കയറിയുള്ള പ്രതിഷേധത്തില്‍ ചര്‍ച്ച കൂടാതെ നടപടി പൂര്‍ത്തിയാക്കി. സ്പീക്കര്‍ വേദി വിട്ടതിന് പിന്നാലെ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തി. സ്പീക്കറുടെ ഓഫിസില്‍ പ്രതിപക്ഷ ധര്‍ണ സഭാചരിത്രത്തില്‍  അപൂര്‍വ നടപടിയുമായി.
അരമണിക്കൂറിലേറെ നീണ്ട സമരത്തിനു ശേഷം സ്പീക്കറും പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ബഹളം അവസാനിച്ചത്. കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നടന്ന വിവാദ സംഭവങ്ങള്‍ക്കു ശേഷം ആദ്യമായാണ് പ്രതിപക്ഷം അധ്യക്ഷവേദിയില്‍ കയറുന്നത്.
ബിജു രാധാകൃഷ്ണന്‍െറ സീഡിയാത്ര പൊലീസും ആഭ്യന്തരമന്ത്രിയും അറിഞ്ഞില്ളെന്ന് പറഞ്ഞ മന്ത്രി രമേശ് ചെന്നിത്തല സോളാര്‍ കമീഷനെ താക്കീത് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ്. കമീഷനെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കെ. സുരേഷ്കുറുപ്പ് അടിയന്തര പ്രമേയമായി നോട്ടീസ് നല്‍കിയെങ്കിലും മുമ്പ് പല രൂപത്തില്‍ സഭയില്‍ ഉന്നയിച്ചതായതിനാല്‍ ആദ്യ സബ്മിഷനായി അനുവദിക്കാമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍  പറഞ്ഞു. അടിയന്തര പ്രമേയമായിതന്നെ വേണമെന്ന നിലപാട് പ്രതിപക്ഷം കൈക്കൊണ്ടു.  
തങ്ങളുടെ ആവശ്യം ചട്ടവിരുദ്ധമല്ളെന്നും സഭയിലെ 65 അംഗങ്ങള്‍ ഉന്നയിക്കുന്ന ആവശ്യമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സബ്മിഷനില്‍ ആവശ്യമുള്ളത്ര സമയം നല്‍കാമെന്ന് അറിയിച്ച് സപീക്കര്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ നടുത്തളത്തിലേക്ക് കുതിച്ചു. സീറ്റിലേക്ക് മടങ്ങിയില്ളെങ്കില്‍ അടുത്ത നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന  മുന്നറിയിപ്പ് വകവെക്കാതെ എതിര്‍പ്പ് തുടര്‍ന്നു. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി അടുത്ത നടപടിയിലേക്ക് കടന്നതോടെ സ്പീക്കറുടേത് അന്യായമെന്ന് ആരോപിച്ച്  പ്രതിപക്ഷം അധ്യക്ഷവേദിയിലേക്ക് കയറി. വി. ശിവന്‍കുട്ടിയുടെയും വി.എസ്. സുനില്‍കുമാറിന്‍െറയും നേതൃത്വത്തില്‍ കെ.കെ. ലതിക, ബാബു എം. പാലിശ്ശേരി, ജെയിംസ് മാത്യു, ടി.വി. രാജേഷ്, കെ. അജിത്, കെ. കുഞ്ഞിരാമന്‍,  എ. പ്രദീപ്കുമാര്‍, സാജുപോള്‍, ചിറ്റയം ഗോപകുമാര്‍, വി. ചെന്താമരാക്ഷന്‍, പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരാണ്  മുദ്രാവാക്യം മുഴക്കിയത്.
 ഉപധനാഭ്യാര്‍ഥന പാസാക്കലും നഗരാസൂത്രണ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടലും ചര്‍ച്ച കൂടാതെ നടത്തി സഭ പിരിയുകയും ചെയ്തു. അതിനു ശേഷം സ്പീക്കറുടെ ഓഫിസിന് മുന്നില്‍ അരമണിക്കൂറോളം പ്രതിപക്ഷം കുത്തിയിരിപ്പ് തുടര്‍ന്നു. മറ്റ് അംഗങ്ങള്‍ക്കൊപ്പം ആദ്യം തറയിലിരിക്കാന്‍ തയാറായ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, പിന്നീട് ജീവനക്കാര്‍ എത്തിച്ച കസേരയിലിരുന്നു.
ഇടയ്ക്ക് ഉച്ചത്തില്‍ വി.എസ് മുദ്രാവാക്യം വിളിച്ചുകൊടുത്തതും കൗതുകമായി. അഞ്ചരക്കോടി സോളാര്‍കോഴ എന്ന മുദ്രാവാക്യത്തിനിടെ,10 കോടി ബാര്‍കോഴ എന്ന് കൂട്ടിച്ചേര്‍ത്ത് വിളിച്ചുകൊടുക്കുകയായിരുന്നു വി.എസ്. ഇതോടെ ആവേശം ഇരട്ടിച്ച പ്രതിപക്ഷം മുദ്രാവാക്യംവിളി കടുപ്പിച്ചു. വരും ദിവസങ്ങളിലും ഇതേനിലപാട് തുടര്‍ന്നാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും വി.എസ് വ്യക്തമാക്കി.

സോളാര്‍ സമരം തുടരും, ഭയപ്പെടുത്തേണ്ട –വി.എസ്
തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷ സമരം തുടരുമെന്നും പിപ്പിടി കാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. 10 കോടിയുടെ ബാര്‍ കോഴക്കേസ്  ഉന്നയിക്കുന്നതിനെ ചെറുത്തുതോല്‍പ്പിക്കാനാണ് ഭരണപക്ഷം ശ്രമിച്ചത്. നയാപൈസ പോലും മോഷ്ടിക്കാത്ത സ്പീക്കറെ ഉപയോഗിച്ച് പ്രതിപക്ഷത്തിന്‍െറ വായ അടപ്പിക്കാനായിരുന്നു ശ്രമം.
നിയമസഭയില്‍ അടിയന്തര പ്രമേയം നിഷേധിച്ചതിലെ പ്രതിഷേധത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷം കാട്ടിയ കള്ളത്തരം തുറന്നുകാട്ടാനാണ് സഭയില്‍ പ്രതിപക്ഷം ശ്രമിച്ചത്. തെറ്റുകാരനല്ളെങ്കിലും ഭീഷണിപ്പെടുത്തി സ്പീക്കറെകൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുകയായിരുന്നു.
അടിയന്തര പ്രമേയവും സബ്മിഷനും പ്രതിപക്ഷത്തിന്‍െറ അവകാശമാണ്. ഇതു നിഷേധിക്കുക എന്ന അസാധാരണ നടപടിയാണ് സ്പീക്കറെക്കൊണ്ട് മുഖ്യമന്ത്രി ചെയ്യിച്ചത്.
സോളാര്‍ കേസിലെ അഞ്ചുകോടിയും ബാര്‍ കോഴക്കേസിലെ 10 കോടിയും പോലുള്ള അഴിമതികള്‍ അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത്.
കെ.പി.സി.സി യോഗം എന്നപോലെ നിയമസഭയെ കൈകാര്യം ചെയ്യിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്. സ്പീക്കര്‍ അത് അനുസരിക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് സെക്രട്ടറിമാര്‍ ചെയ്യുന്നത് പോലെയുള്ള നിലപാടാണ് സ്വീകരിച്ചത്.
അദ്ദേഹം വിളിച്ച യോഗത്തില്‍ നിലപാട് ന്യായീകരിക്കാനും സാധൂകരിക്കാനും സ്പീക്കര്‍ക്കായില്ളെന്നാണ് തങ്ങള്‍ക്ക് ബോധ്യമായത്. തുടര്‍ന്നുള്ള നിയമസഭാ നടപടികള്‍ പ്രതിപക്ഷം നിരീക്ഷിക്കും.
ഇതു തുടര്‍ന്നാല്‍ പോരാടാതെ നിവൃത്തിയില്ല. ഉമ്മന്‍ ചാണ്ടിയുടെ നേതാവായ സോണിയ ഗാന്ധി പാര്‍ലമെന്‍റില്‍ ബി.ജെ.പിയുടെ മുന്നില്‍ പ്രതിപക്ഷ അവകാശത്തിനായി നടുത്തളത്തിലിറങ്ങി ഇഴയുകയാണ്. ഞങ്ങള്‍ക്ക് അതു മനസ്സിലാകും. എന്നാല്‍, ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും മനസ്സിലാകുന്നില്ളെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.