തലക്കുമീതെ വെള്ളം വന്നാൽ അതിനും മീതെ തോണിയിറക്കണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ എന്നത്തെയും നിലപാട്. ഒരു ബോംബുണ്ടെന്ന് പറഞ്ഞാൽ അത് പൊട്ടില്ലെന്ന് ഉറപ്പിക്കും. പൊട്ടിയാൽ പൊട്ടിയ ബോംബിനെ ഇനി പേടിക്കേണ്ടതില്ലെന്ന ഭാവം. സോളാർ റിപ്പോർട്ട് എന്ന ബോംബ് അതിെൻറ എല്ലാ രൂക്ഷതയോടും കൂടി വ്യാഴാഴ്ച പൊട്ടി. അതിനാൽ ഇനി റിപ്പോർട്ട് എന്നതിനെ പേടിക്കേണ്ടതില്ലെന്നും നേരിടാനുള്ള വഴികൾ ചിന്തിച്ചാൽ മതിയെന്നതുമാണ് നിലപാട്. എതിരെവരുന്ന ആരോപണങ്ങൾ പാർട്ടിയെയോ മുന്നണിയെയോ പ്രസ്ഥാനത്തെയോ ബാധിക്കുന്നതായാൽപോലും ഈ നിസ്സാരവത്കരണമാണ് സ്ഥായീഭാവം. സോളാർ റിപ്പോർട്ടിനോടുള്ള പ്രതികരണവും മറിച്ചല്ല. നിസ്സാരവത്കരണം കൊണ്ട് ആരോപണമുക്തനാകാമെന്ന അമിതമായ ആത്മവിശ്വാസം. പക്ഷേ, ഇക്കുറി ഈ വിശ്വാസം കോൺഗ്രസിനെതിരായ ഒരു സൂനാമിയാകാതിരുന്നാൽ നല്ലതെന്നേ പറയേണ്ടൂ. പൊതുജനം ആരോപണങ്ങൾ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് കാരണം. യു.ഡി.എഫ് ഭരണത്തിെൻറ അവസാനനാളുകൾ ആവിധമായിരുന്നുവല്ലോ.
സോളാർ കേസിലെ അന്വേഷണ റിപ്പോർട്ടിലെ പരാമർശങ്ങളിൽ പലതും അതിന്മേൽ കേസ് അന്വേഷണത്തിന് മന്ത്രിസഭ നടപടിയെടുത്ത ദിവസം സൂചനകളായി പുറത്തുവന്നതാണ്. അതിലപ്പുറമായി വ്യാഴാഴ്ച പുറത്തുവന്നത്, ലൈംഗികാരോപണങ്ങളുടെ നിജസ്ഥിതികളാണ്. ആരോപണങ്ങളെ നിഷേധിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നതിനാൽ കോൺഗ്രസുകാരിൽ വലിയൊരുവിഭാഗം ഉമ്മൻ ചാണ്ടിക്കായി രക്ഷാകവചമൊരുക്കുന്നു. അതേസമയം, ഈ ആരോപണങ്ങളെ ‘ഗൗരവപൂർവം’ കാണുന്ന മുതിർന്ന, ജനപ്രിയ നേതാക്കളും പാർട്ടിയിലുണ്ട്. ഉമ്മൻ ചാണ്ടിയും ആരോപണവിധേയനായി എന്നതിൽ ആശ്വാസം കൊള്ളുന്നവരാണ് ഇതേ അവസ്ഥ നേരിടുന്ന മറ്റുള്ളവർ. അതിന് കാരണങ്ങൾ രണ്ടാണ്. ഉമ്മൻ ചാണ്ടി ഈവക ദുർബലവികാരങ്ങൾക്ക് അതീതനാണെന്ന് ജനം വിശ്വസിക്കും എന്നതാണ് അതിലൊന്ന്. ആരോപണത്തെ നേരിടാൻ പാർട്ടിയിലെ ഏറ്റവും ശക്തനായ നേതാവിനെതന്നെ മുന്നിൽ നിൽക്കാൻ കിട്ടി എന്നത് രണ്ടാമത്തെ കാരണം. അതിനാൽതന്നെ ഇതിനെ രാഷ്ട്രീയമായി നേരിടാൻ പാർട്ടിയെകൊണ്ട് തീരുമാനമെടുപ്പിക്കാനും കഴിഞ്ഞു.
ഇവിടെയാണ് രാഷ്ട്രീയമായി നേരിടലിലെ ‘രാഷ്ട്രീയം’ കിടക്കുന്നത്. അത് രണ്ടുതവണ കേരളം കണ്ടതാണ്. രാജൻ കേസിലും ഐ.എസ്.ആർ.ഒ ചാരക്കേസിലും. ചാരക്കേസിൽപെട്ട ചില പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന കോടതി പരാമർശം വന്നപ്പോൾ അത് ‘ഗൗരവതരം’ എന്നും കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് ബന്ധപ്പെട്ടവരുടെ ചുമതലയാണെന്നും കരുണാകരനെതിരെ പ്രസ്താവിച്ചവരാണ് ഇന്നത്തെ സോളാർ കേസ് പ്രതികൾ. രാജൻ കേസിലും കെ. കരുണാകരൻ ഇതേ അവസ്ഥയെ തരണം ചെയ്തയാളാണ്. രണ്ടുതവണയാണ് അധികാരം നഷ്ടമായത്. അതിലുമൊക്കെ എത്രയോ നാറ്റമുള്ള കേസിലേക്കാണ് ഇപ്പോൾ കോൺഗ്രസിെൻറ നേതാക്കൾ എത്തിപ്പെട്ടിരിക്കുന്നത്.
ലൈംഗികാരോപണങ്ങൾ സംബന്ധിച്ച സരിത നായരുടെ ആരോപണങ്ങൾ അതേപടിയാണ് കമീഷൻ സ്വീകരിച്ചിട്ടുള്ളത്. ഈ ആരോപണങ്ങൾക്കുമേൽ കേസ് എടുക്കുന്നപക്ഷം പ്രതികളെ സുപ്രീംകോടതി വിധിപ്രകാരം അറസ്റ്റ് ചെയ്യേണ്ടിവരും. ഇത്തരമൊരു അറസ്റ്റ് രാഷ്ട്രീയമായി തങ്ങൾക്കും ഗുണം ചെയ്യില്ലെന്ന് സർക്കാർ സംശയിക്കുന്നുണ്ടാകാം. പണ്ട് മൊറാർജി ഭരണത്തിൽ ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോഴുണ്ടായതു പോലൊരു രാഷ്ട്രീയ തിരിച്ചടി പിണറായി വിജയൻ ആഗ്രഹിക്കുന്നുമില്ല. ഉമ്മൻ ചാണ്ടിയെപ്പോലെ ഉന്നതനായ നേതാവിനെ ലൈംഗികകുറ്റത്തിന് അറസ്റ്റുചെയ്യുന്ന അവസ്ഥ ഒഴിവാക്കാനായിരിക്കാം, വിദഗ്ധ നിയമോപദേശം തേടിയതും അതിെൻറ അടിസ്ഥാനത്തിൽ ലൈംഗികാരോപണങ്ങളിൽ കേസ് എടുക്കുന്നതിനെപറ്റി മൗനം പാലിക്കുന്നതും.
നിയമോപദേശത്തിൽ ‘പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കിൽ കേസ് എടുക്കാം’ എന്നാണ് പറഞ്ഞിട്ടുള്ളത്. കമീഷൻ റിപ്പോർട്ട് പ്രഥമദൃഷ്ട്യാ തെളിവായി എടുക്കാവുന്നതാണ്. എന്നാൽ, സർക്കാർ ഈ ലൈംഗികാരോപണത്തിൽ ക്രിമിനൽ കേസ് എടുക്കാതെ ഒഴിഞ്ഞുമാറുന്നതായാണ്, മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയിൽനിന്ന് മനസ്സിലാകുന്നത്. കേസ് കൊടുക്കാനുള്ള അവകാശം സരിത നായർക്ക് വിട്ടുകൊടുക്കുക എന്നതാണ് നിലപാട്. സർക്കാർ കേസ് എടുക്കാത്തപക്ഷം സരിതക്ക് കോടതിയിൽ പോകാനാകും. പോയാൽ സുപ്രീംകോടതി വിധിപ്രകാരം അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്യും. പക്ഷേ, കേസ് ഒരു കൃത്യമായ പര്യവസാനത്തിൽ എത്തണമെന്നില്ല. ഉമ്മൻ ചാണ്ടി സുപ്രധാനമായ ഒരു സ്ഥാനവും വഹിക്കുന്നില്ലെങ്കിലും കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും ശക്തനായ നേതാവാണ്. അത്തരമൊരു നേതാവിനെതിരായി ഉയരാവുന്നതിൽ ഏറ്റവും മോശമായ ആരോപണമാണ് ഉയർന്നിട്ടുള്ളത്.
അതും ഉമ്മൻ ചാണ്ടി നിയോഗിച്ച ജുഡീഷ്യൽ കമീഷൻതന്നെ അദ്ദേഹത്തിൽനിന്നുവരെ തെളിവെടുപ്പു നടത്തി തയാറാക്കിയ റിപ്പോർട്ടിന്റെ പിൻബലത്തോടെ. പാർട്ടിയിൽ മുറുമുറുപ്പുകളുണ്ട്. ഗ്രൂപ് ശക്തമാക്കി നിർത്തി അധികാരസ്ഥാനങ്ങൾ പങ്കുെവച്ചുപോരുന്ന കീഴ്വഴക്കം നേരത്തേതന്നെ വ്രണപ്പെടുത്തപ്പെട്ട അസ്വസ്ഥമനസ്സുകളിൽ എതിർപ്പുകൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃത്വം പാടെ മാറാതെ സരിത കേസ് എന്ന െഡമോക്ലിസ് വാൾ മുകളിൽനിന്ന് പോകില്ലെന്ന് കരുതുന്നവർ ചെറിയ വിഭാഗമല്ല. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇത് സമയത്തുകിട്ടിയ പിടിവള്ളിയാണ്. തോമസ് ചാണ്ടിക്കെതിരായ കൈയേറ്റ ആരോപണങ്ങളിൽ വലയുകയാണ് രണ്ടുമാസമായി സി.പി.എമ്മും ഭരണവും. മന്ത്രിയെ പിൻവലിച്ചാൽ അഴിമതിക്കാരും ക്രമക്കേടുകാരും ജാഥയായി പുറത്തുപോകുന്ന ഭരണമാണെന്ന ആരോപണമാണ് ഉണ്ടാവുക. സോളാർ റിപ്പോർട്ട് കത്തിനിൽക്കുന്നതിനാൽ ചാണ്ടിയിൽനിന്ന് തൽക്കാലം മാധ്യമശ്രദ്ധ നീങ്ങിക്കിട്ടും.
സോളാറിന്റെ ചൂടാറുംമുമ്പ് ചാണ്ടിയെ പിൻവലിച്ചാൽ വലിയ പരിക്കില്ലാതെ തടി രക്ഷിക്കുകയുമാകാം. അതുകൊണ്ട് ഇപ്പുറത്തെ ചാണ്ടിയുടെയും നാളുകൾ എണ്ണപ്പെട്ടുതുടങ്ങുകയാണെന്നാണ് കരുതേണ്ടത്. ഒരുപക്ഷേ, പ്രതിച്ഛായ മെച്ചപ്പെടുത്താനായി ഒരു അഴിച്ചുപണിക്കുപോലും മുഖ്യമന്ത്രി തയാറാവുകയും ചെയ്തേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.