യുദ്ധങ്ങൾ ലോകത്തിന് എന്നും ഒരുപാട് വേദനകളും സങ്കടങ്ങളുമാണ് നൽകുക. ഭൂമിയുടെ പല കോണുകളിൽ സംഭവിച്ച യുദ്ധങ്ങളുടെ കെടുതികൾ നേർകൺ പാർത്ത ലോകമൊട്ടുക്കുമുള്ള മനുഷ്യസ്നേഹികൾ ഇനിയുമൊരു യുദ്ധം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നതിനിടയിലും പുതിയൊരു യുദ്ധത്തിനുകൂടി സാക്ഷിയാവേണ്ടി വന്നു. യുദ്ധത്തിനുള്ള സാഹചര്യം തടയുന്നതിൽ പരാജയപ്പെട്ടു എന്നതാണ് ശരി. ഓരോ രാജ്യങ്ങൾക്കും തങ്ങളുടെ സുരക്ഷയും പരമാധികാരവും പരമപ്രധാനം തന്നെയാണ്.
തങ്ങളുടെ സുരക്ഷാ താൽപര്യങ്ങൾക്ക് അപകടം ഭവിക്കുന്ന സാഹചര്യം സ്വാഭാവികമായും റഷ്യയെയും അലട്ടുന്നുണ്ടായിരുന്നു. ശീതയുദ്ധാനന്തരം തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല, ഉറപ്പുകൾ പാലിക്കാൻ അമേരിക്കയോ നാറ്റോയോ തയാറാവുന്നില്ല എന്നത് ആ രാജ്യത്തെ നിരന്തരം ആകുലപ്പെടുത്തിയിരുന്നു. അത്തരം ആകുലതകളെയും ആശങ്കകളെയും സംബോധന ചെയ്യുവാൻ ശ്രമങ്ങളുണ്ടാവുന്നില്ല എന്നു വന്നതാണ് യുദ്ധം എന്ന കടന്നകൈ പ്രയോഗത്തിൽ കൊണ്ടെത്തിച്ചത്.
റഷ്യയുമായി താരതമ്യത്തിനുപോലും വകയില്ലാത്ത ശക്തിയാണ് യുക്രെയ്ൻ. യു.എസ്, നാറ്റോ സംഘങ്ങൾ നേരിട്ടിറങ്ങി യുദ്ധം ചെയ്യില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിൽ യുദ്ധത്തിന്റെ ജയതോൽവികൾ പ്രവചനീയവുമാണ്. എന്നാൽ, അതിന്റെ അനന്തരഫലങ്ങളും ഭവിഷ്യത്തുകളും നമുക്ക് ഇപ്പോൾ കണക്കുകൂട്ടിയെടുക്കാവുന്നതിൽ അപ്പുറമാവും. റഷ്യക്ക് മേൽ ചുമത്തപ്പെടുന്ന ഉപരോധങ്ങൾ അവരെ പിറകോട്ട് വലിപ്പിക്കാൻ കാരണമായേക്കുമെന്നല്ലാതെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നില്ല.
യുക്രെയ്നിലെ ഒളിസംഘങ്ങൾ പോരു തുടരാനുള്ള സാധ്യതയും കാണാതിരുന്നുകൂടാ. അസ്ഥിരമായ, അശാന്തി നിറഞ്ഞ സാഹചര്യം യുദ്ധത്തിൽ പങ്കാളികളാവുന്ന രാജ്യങ്ങൾക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ ഭീഷണിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യയും യുക്രെയ്നും നല്ല സുഹൃത്തുക്കളാണ്. കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ വീറ്റോ അധികാരം പ്രയോഗിച്ചതടക്കം റഷ്യ ദീർഘകാലമായി ഏതൊരവസ്ഥയിലും നമുക്കൊപ്പം നിന്ന ശക്തിയാണ്.
അവർ ദുർബലമാവുന്നതോ, ഇന്ത്യയോട് താൽപര്യമില്ലാത്ത രാജ്യങ്ങൾ അവരുമായി അടുക്കുന്നതോ നമുക്ക് ഒരു തരത്തിലും ഹിതകരമല്ല. നികത്താനാവാത്ത ആൾ-സ്വത്ത് നാശത്തിനു പുറമെ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും അതികഠിനമായിരിക്കും. എണ്ണവില ഇതിനകം തന്നെ ഉയർന്നുകഴിഞ്ഞു. കാർഷിക ഉൽപന്നങ്ങൾക്ക് വരുംദിവസങ്ങളിൽ വിലവർധന വന്നേക്കും.
യുക്രെയ്നിൽ ആയിരക്കണക്കിന് ഇന്ത്യൻ ചെറുപ്പക്കാർ പഠന-തൊഴിൽ ആവശ്യങ്ങൾക്കായി തുടരുന്നുണ്ട്, അതിൽതന്നെ ഏറ്റവുമധികം പേർ കേരളത്തിൽനിന്നുള്ളവരാണ്. സംഘർഷത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനൊപ്പം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്നതിനാണ് നിലവിൽ നാം പ്രഥമ പരിഗണന നൽകുന്നത്. കേരളത്തിൽനിന്നുള്ള വിദ്യാർഥികളെ തിരിച്ചെത്തിക്കുന്നതു സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയുമായി വിശദമായി സംസാരിച്ചിരുന്നു, പൂർണ പിന്തുണയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.
സിവിലിയന്മാരെ ഉന്നമിടുകയില്ല എന്ന് റഷ്യ അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ അവരെല്ലാം സുരക്ഷിതരാവും എന്ന പ്രതീക്ഷ നമുക്കുണ്ട്. കിയവ് ഉൾപ്പെടെയുള്ള സംഘർഷ മേഖലയിലുള്ളവരെ താരതമ്യേന പ്രശ്നരഹിതമായ പടിഞ്ഞാറൻ യുക്രെയ്നിലേക്ക് എത്തിക്കാനുള്ള മാർഗങ്ങൾ ആരായുന്നുണ്ട്. റോഡ്, റെയിൽ ഗതാഗതം സാധ്യമല്ലാത്തതും വ്യോമമാർഗം സുരക്ഷിതമല്ലാത്തതുമാണ് വലിയ പ്രതിബന്ധം. വൈകാതെ അതു തരണം ചെയ്യാനാവുമെന്നും അയൽ രാജ്യങ്ങൾവഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കഴിയുമെന്നും തന്നെയാണ് വിലയിരുത്തൽ.
വിനാശങ്ങൾ കുറയട്ടെയെന്ന് ആശിക്കുക. നമ്മുടെ കുട്ടികൾ സുരക്ഷിതരായി മടങ്ങിയെത്തുന്നതിനായി കാത്തിരിക്കുക.
(വിവിധ രാജ്യങ്ങളിലും അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്ന അംബാസഡർ വേണു രാജാമണി നിലവിൽ കേരള സർക്കാറിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി സേവനമനുഷ്ഠിക്കുകയാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.