യുദ്ധങ്ങൾക്കും വേണം ലോക്ഡൗൺ
രാഷ്ട്രതന്ത്രജ്ഞരുടെയും സാമൂഹികശാസ്ത്രജ്ഞരുടെയും ഇന്നത്തെ ചിന്താവിഷയം കോവിഡ്-19ന് ശേഷം ലോകം എങ്ങനെയായിര ിക്കും എന്നാണ്. 'ന്യൂയോർക് ടൈംസി'ൽ കോളമിസ്റ്റ് തോമസ് ഫ്രീഡ്മാൻ അഭിപ്രായപ്പെട്ടത് ബി.സി, എ.ഡി, എന്നീ പരികൽപനക ൾ ഇനി 'ബിയോൺഡ് കൊറോണ, ആഫ്റ്റർ കൊറോണ' എന്നിങ്ങനെ അർഥം നൽകേണ്ടിവരുമെന്നാണ്. ഇത് ഏതുവരെ നീണ്ടു പോകുമെന്ന് ഗണിച് ചെടുക്കാൻ വൈദ്യശാസ്ത്രത്തിനു സാധ്യമല്ലെന്നത് മഹാമാരിയുടെ മുന്നിൽ ശാസ്ത്രം നിസ്സഹായമാണെന്നു വിളിച്ചറിയിക ്കുന്നു!
തിരിഞ്ഞു നോക്കുമ്പോൾ
ശാസ്ത്രത്തിെൻറ വ ികാസം മനുഷ്യനെ മഹത്ത്വവത്കരിച്ചു. കൊറോണ വൈറസിെൻറ രൗദ്രഭാവം ഒന്ന് പിന്തിരിഞ്ഞ് നോക്കാൻ മനുഷ്യനെ പ്രേരിപ് പിക്കേണ്ടതാണ്. 19ാം നൂറ്റാണ്ടിെൻറ രണ്ടാം പാദത്തിൽ ശാസ്ത്രം വല്ലാതെയൊന്നും പുരോഗതി പ്രാപിച്ചിരുന്നില്ല. ചാ ൾസ് ഡാർവിെൻറ ടെലിസ്കോപ്, കഴിവ് കുറഞ്ഞ ഒരു ഭൂതക്കണ്ണാടി മാത്രമായിരുന്നു. ജീവകോശങ്ങളുടെ ആന്തരികഘടന പൂർണമായി മനസ്സിലാക്കാൻ അത് സഹായകമായിരുന്നില്ല. എങ്കിലും, മനുഷ്യപുരോഗതിയെ അത് നിർണായകമായി സ്വാധീനിച്ചു. ശാസ്ത്രജ്ഞരുടെ പ്രവചനങ്ങൾ കേട്ട് അതിശയിച്ചുനിന്ന മനുഷ്യർ വെപ്രാളം പൂണ്ടു! ജർമൻ തത്ത്വചിന്തകനായിരുന്ന ഫ്രഡ്റിക് നീഷെ പ്രഖ്യാപിച്ചു, 'ദൈവം മരിച്ചുപോയെ'ന്ന്!
വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ ആധിപത്യത്തിന് പരസ്പരം മത്സരിക്കുന്ന കാലമായിരുന്നല്ലോ 20ാം നൂറ്റാണ്ട്. എന്നാൽ, അധികാര വടംവലികൾ നടന്നുകൊണ്ടിരുന്നപ്പോഴും ശാസ്ത്രം വളർന്നുകൊണ്ടേയിരുന്നു. ഓരോ അണുവിലും നിക്ഷിപ്തമായിരുന്ന അപരിമേയമായ ശക്തിരഹസ്യങ്ങൾ മനുഷ്യർ കണ്ടെത്തിക്കൊണ്ടിരുന്നു. ഇത് അവനെ അത്ഭുതപ്പെടുത്തി. എന്നാൽ, ഇതൊന്നുംതന്നെ, ഈ നിഗൂഢശക്തിയുടെ സ്രോതസ്സിലേക്ക് അവനെ നയിച്ചില്ല! മാനവിക ധർമങ്ങളോ, പ്രകൃതിയുടെ സന്തുലനമോ അവെൻറ ചിന്തകൾക്ക് വിഷയമായില്ല! പകരം, ഈ പുതിയ ജ്ഞാനവും സാങ്കേതികവിദ്യകളും പരസ്പരം കീഴ്പ്പെടുത്താനുള്ള ഉപാധി കളാക്കി മാറ്റി!
യുദ്ധത്തിെൻറ മണ്ടത്തം
അറിയാനുള്ള തൃഷ്ണയും അന്വേഷണ വാഞ്ഛയും കൈമുതലായുള്ള ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങൾ നിഷ്കപടവും നിഷ്പക്ഷവുമാണ്. അത് മാനവികക്ഷേമത്തിനും പുരോഗതിക്കുമായി ഉപയോഗപ്പെടുത്തുകയാണ് ഭരണകൂടങ്ങളുടെ കടമ. എന്നാൽ, അവർ പരസ്പരം പട നയിച്ചു. അതുവരെ നേടിയ സാങ്കേതികവിദ്യകളത്രയും ഒന്നാംലോക യുദ്ധകാലത്ത് പടക്കോപ്പുകൾ നിർമിക്കാനായി അവർ ഉപയോഗപ്പെടുത്തി. 1899ൽ നെതർലൻഡ്സിലെ ഹേഗിൽ അന്നത്തെ മുൻനിരയിലുള്ള രാഷ്ട്രത്തലവന്മാരെല്ലാം ഒത്തുകൂടി സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്തിരുന്നു. ബ്രിട്ടൻ, റഷ്യ, അമേരിക്ക, ചൈന എന്നിവയുൾപ്പെടെ 26 രാഷ്ട്രങ്ങൾ ഇതിൽ ഒപ്പുവെക്കുകയുണ്ടായി. എന്നാൽ, യുദ്ധം വന്നപ്പോൾ എല്ലാ കരാറുകളും നൈതികമൂല്യങ്ങളും തിരസ്കരിക്കപ്പെട്ടു. ജനലക്ഷങ്ങൾ മരിച്ചുവീണു. കൂടുതൽ കൊന്നവർ വിജയികളായി! അങ്ങനെയുള്ള ഒരാഘോഷവേളയിലാണ് ഫിലഡെൽഫിയയിൽ സ്പാനിഷ് ഫ്ലൂ പടർന്നുപിടിച്ചത്. അമേരിക്കൻ പടയാളികളിൽ ആയിരങ്ങൾ മരണമടഞ്ഞു! ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും അത് വ്യാപിച്ചു. നമ്മുടെ ഗംഗാജലം മൃതദേഹങ്ങൾകൊണ്ട് നിറഞ്ഞിരുന്നുവത്രേ. എന്നാൽ, ഇതൊന്നും മനുഷ്യന് പാഠമായില്ല! അവൻ വീണ്ടും യുദ്ധം തുടരുകയായിരുന്നു. രണ്ടാം ലോകയുദ്ധം അണുബോംബുകളുടെ പരീക്ഷണവേദിയായി. ഹിരോഷിമയും നാഗസാക്കിയും വെന്തു വെണ്ണീരായി! കൂട്ടനശീകരണം സമാധാനത്തിനു പ്രേരകമായെന്നു പറയാം! ഐക്യരാഷ്ട്രസഭയും മറ്റു ലോകസംഘടനകളും നിലവിൽവന്നത് അങ്ങനെയാണല്ലോ. എന്നാൽ, ശാസ്ത്രം വീണ്ടും മുന്നോട്ടു കുതിച്ചു. കൃത്രിമബുദ്ധിയും ത്രീഡി പ്രിൻററും പൈലറ്റില്ലാ വിമാനങ്ങളും എല്ലാം അവൻ സ്വായത്തമാക്കി. പക്ഷേ, ചരിത്രകാരനായ പ്രഫ. ടോണി ജൂഡിത് വ്യക്തമാക്കുന്നതു പോലെ മനുഷ്യകുലത്തിനു 'സമൂഹമനസ്സ്' നഷ്ടപ്പെട്ടിരിക്കുന്നു. പഴയ പാഠങ്ങളൊക്കെ അവൻ വീണ്ടും മറന്നു! 'ഒന്നാമൻ താൻതന്നെ'യെന്നത് മുദ്രാവാക്യമാക്കി മാറ്റി! ലോകം മുഴുക്കെ നിരപരാധികളായ ആബാലവൃദ്ധം മനുഷ്യരെ കൊന്നൊടുക്കുന്നതിലായി പിന്നെ മത്സരം! അമേരിക്കയും റഷ്യയും ജൈത്രയാത്ര തുടരുകയായിരുന്നു. അപ്പോഴാണ് കോവിഡ്-19 ആഗതമായിരിക്കുന്നത്.
2020 മാർച്ചിൽ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആഗോള വ്യാപകമായ വെടിനിർത്തലിനു ആഹ്വാനം ചെയ്യുകയുണ്ടായി. 'വൈറസിെൻറ രൗദ്രഭാവം യുദ്ധത്തിെൻറ മണ്ടത്തം വ്യക്തമാക്കുന്നു' എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. നമ്മുടെ യുദ്ധങ്ങൾക്ക് ലോക് ഡൗൺ പ്രഖ്യാപിക്കാൻ സമയമാെയന്നും അദ്ദേഹം കുറിച്ചു. എന്നാൽ, അത് ചെവിക്കൊള്ളാൻ ആരും -പ്രത്യേകിച്ച് ഡോണൾഡ് ട്രംപ്- തയാറായില്ല. ഇപ്പോൾ അമേരിക്കയിൽ കോവിഡ് മരണം നാൽപതിനായിരവും കടന്നിരിക്കുന്നു.
കോവിഡ്-19, ലോകക്രമത്തിൽ പരിവർത്തനം വരുത്താൻ പോകുന്നുവെന്നാണ് ഹാർവഡിലെ പ്രഫസറായ സ്റ്റീഫൻ വാൾട്ട് അമേരിക്കയിലെ 'ഫോറിൻ പോളിസി' മാസികയിൽ എഴുതിയത്. ലോകത്തിെൻറ കേന്ദ്രം ന്യൂയോർക്കിൽനിന്നു ബെയ്ജിങ്ങിലേക്ക് മാറുമെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാഷ്ട്രങ്ങൾ കൂടുതൽ പരിഗണന നേടും.
യൂറോപ്യൻ യൂനിയെൻറ ശിഥിലീകരണം
വ്യാപനം ലോകവ്യാപകമായിരിക്കെത്തന്നെ, ജനങ്ങളെ രാജ്യാതിർത്തികളിൽ തളച്ചിടുന്നുവെന്നതാണ് കോവിഡിെൻറ ഒരു പ്രത്യേകത. ഇത് യൂറോപ്യൻ യൂനിയനിലെ ഉത്തര-ദക്ഷിണ രാഷ്ട്രങ്ങളെ പരസ്പരം നിസ്സഹകരണത്തിനു പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2008ലെ 'സാമ്പത്തികമാന്ദ്യം' മുതലേ ഇത് പ്രകടമായിരുന്നു. സാമ്പത്തിക, സാമൂഹിക, ആരോഗ്യമേഖലകളിൽ അവർ പരസ്പരം വിദ്വേഷപൂർണമായ നടപടികളിൽ വ്യാപൃതരായിരിക്കുന്നു. യൂനിയൻ വിട്ടുപോകണമെന്ന ബ്രിട്ടെൻറ തീരുമാനവും ഇതോടു ചേർത്തുവായിക്കേണ്ടതാണ്. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ ദക്ഷിണനിരയിലെ രാഷ്ട്രങ്ങളെ അപേക്ഷിച്ച് സ്കാൻഡിനേവിയൻ രാഷ്ട്രങ്ങളും ജർമനിയും കോവിഡിെൻറ മഹാവ്യാപനം തടുത്തുനിർത്തുന്നതിന് വേറിട്ട സമീപനം സ്വീകരിച്ചിരിക്കുന്നു. കോവിഡിെൻറ വ്യാപനം പ്രഖ്യാപിക്കപ്പെട്ടപ്പോൾതന്നെ യൂറോപ്യൻ യൂനിയൻ കമീഷൻ രാജ്യങ്ങളുടെ അതിർത്തികൾ അടച്ചു. അപ്പോൾതന്നെ ജർമനി ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഇറ്റലിക്കും സ്പെയിനിനും മറ്റും നൽകിവന്ന ആരോഗ്യ പരിപാലന സാമഗ്രികൾ വരെ നൽകുന്നത് നിർത്തിവെച്ചു. ഇവിടങ്ങളിലൊക്കെയുള്ള തീവ്ര വലതുപക്ഷ കക്ഷികൾ ഇതു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെ ഉൾക്കൊണ്ടാവാം 'ചാറ്റം ഹൗസി'െൻറ ഡയറക്ടർ റോബിൻ നിബ്ലറ്റ് ആഗോളീകരണ നയങ്ങൾ അവസാനിച്ചെന്ന് അഭിപ്രായപ്പെട്ടത്. ഏതായാലും, ലോകം ഒരു പുതുയുഗപ്പിറവിക്കു കാതോർക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.