സയണിസ്റ്റ് വംശീയത മറനീക്കുമ്പോൾ

ഇസ്രായേലിനെ ജൂത രാഷ്ട്രമായി പ്രഖ്യാപിച്ച് വ്യാഴാഴ്ച പുലർച്ചെ നെസറ്റ് (പാർലമെൻറ്) പാസ്സാക്കിയ നിയമം ദൂരവ്യാപകമായ പ്രതിഫലനങ്ങൾ ഉണ്ടാക്കുന്നതാണെന്ന് സയണിസത്തിെൻറ ചരിത്രം അറിയുന്നവർക്ക് പ്രത്യേക ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട കാര്യമില്ല. പ്രസ്തുത നീക്കത്തിനെതിരെ ഫലസ്തീനികളുടെ വിഷയത്തിൽ സജീവമായി പ്രതികരിക്കാറുള്ള ചില മുസ്ലിം രാജ്യങ്ങളും സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ യൂറോപ്യൻ യൂനിയൻ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. ഇസ്രായേലിന് അകത്തും പുറത്തുമുള്ള ജൂത സംഘടനകൾ പോലും പുതിയ നിയമത്തിനെതിരെ രംഗത്തുവന്നു എന്നത് പ്രശ്നത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. ഇതൊഴിച്ച് നിർത്തിയാൽ, മനുഷ്യത്വ വിരുദ്ധമായ ഇസ്രായേൽ നടപടിക്കെതിരെ ആഗോള തലത്തിൽ ശകതമായ ഏതിർപ്പുകൾ ഉണ്ടായിട്ടില്ല. 

ഇസ്രായേൽ രാഷ്ട്രം എഴുപതാം വാർഷികം ആഘോഷിച്ച് അധിക നാൾ കഴിയും മുമ്പ് പാർലമെൻറിൽ അവതരിപ്പിച്ച ബില്ലിന് അനുകൂലമായി 62 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 55 എം.പിമാർ എതിർത്തു വോട്ടു ചെയ്തു. പ്രധാനമന്ത്രി നെതന്യാഹുവിെൻറ ലിക്കുഡ് പാർട്ടിയുടെ സ്ഥാപകനും മുൻ പ്രധാനമന്ത്രി മെനഹം ബെഗിെൻറ മകനുമായ ബെന്നി ബെഗിനും മറ്റൊരംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ലിക്കുഡ് നേതൃത്വത്തിൽ നിന്ന് താൻ ഇത്രത്തോളം പ്രതീക്ഷിച്ചില്ലെന്നും മനുഷ്യാവകാശ വിഷയങ്ങളിൽ നിന്ന് പാർട്ടി ബഹുദൂരം അകലുന്നുവെന്നതിെൻറ തെളിവാണിതെന്നും ബെന്നി തുറന്നടിക്കുകയുണ്ടായി. ഇസ്രായേലിെൻറ സ്ഥാപകർ വിഭാവനം ചെയ്ത ആശയങ്ങളിൽ നിന്നുള്ള പിന്മാറ്റമാണിതെന്നും ജനാധിപത്യത്തിനേൽക്കുന്ന തിരിച്ചടിയാണിതെന്നും അമേരിക്കയിൽ ജൂതസമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന അമേരിക്കൻ ജ്യൂയിഷ് കമ്മിറ്റി പറയുന്നു. വിവാദ ബില്ലിനെ സംബന്ധിച്ച ചർച്ച നടക്കുമ്പോൾ ഈ രാജ്യം എല്ലാവരുടേതുമാണ് എന്നെഴുതിയ പ്ലക്കാർഡുകളുമായി നെസറ്റിനു പുറത്ത് ഇസ്രായേലികൾ തന്നെ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. പാർലമെൻറിൽ അവതരിപ്പിക്കുന്നതിനു മുമ്പ് ക്യാബിനറ്റിൽ നടന്ന ചർച്ചയിൽ പോലും ബില്ലിനെ പൂർണമായും അംഗീകരിക്കാൻ മന്ത്രിമാർ തയ്യാറായിരുന്നില്ല. ഒടുവിൽ വോട്ടിനിട്ടപ്പോൾ 14 പേർ അനുകൂലിക്കുകയും 6 പേർ എതിർക്കുകയും ചെയ്തു.

ഇസ്രായേൽ ചരിത്രപരമായി ജൂതന്മാരുടെ ജന്മഭൂമിയാണെന്നും സ്വയം നിർണയാവകാശം ജൂതന്മാർക്ക് മാത്രം പരിമിതപ്പെടുമെന്നും നെസറ്റ് പാസ്സാക്കിയ ബില്ലിൽ വ്യകതമാക്കുന്നു. ബില്ലിലെ ഏറ്റവും അപകടകരമായ ഒരു വാചകം മയപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഘടനയിലെ മാറ്റം പോലും സയണിസ്റ്റ് വംശീയവാദികളുടെ ഉള്ളിലിരുപ്പ് വ്യകതമാക്കുന്നതാണ്. ദേശീയ താൽപര്യങ്ങൾക്ക് അനുഗുണമായി ജൂത കേന്ദ്രങ്ങൾ ഉണ്ടാക്കുമെന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജൂതന്മാർക്ക് ആവശ്യമായ ഭൂമി ഗവൺമെൻറ് ലഭ്യമാക്കിക്കൊടുക്കും അത് ഫലസ്തീനികളിൽ നിന്ന് നിയമവിരുദ്ധമായി പിടിച്ചെടുത്താണെങ്കിലും. ഹീബ്രു മാത്രമായിരിക്കും ഇനി ഇസ്രായേലിലെ ഔദ്യോഗിക ഭാഷ. നിലവിൽ ഔദ്യോഗിക ഭാഷകളിലൊന്നായ അറബിക്കിനെ പ്രസ്തുത പദവിയിൽ നിന്ന് നീക്കി. വൻ പ്രതിഷേധം ഭയന്ന് അറബിക്കിന് ’പ്രത്യേക പദവി’ നൽകിയിട്ടുണ്ട്. ജൂത മതവുമായി ബന്ധപ്പെട്ടവ ഇസ്രായേലിെൻറ ദേശീയ ചിഹ്നങ്ങളാക്കി.

ജറൂസലം നഗരം വിഭജിക്കുന്ന പ്രശ്നമില്ലെന്നും അത് ഇസ്രായേലിെൻറ തലസ്ഥാനമായിരിക്കുമെന്നും ബിൽ പ്രഖ്യാപിക്കുന്നു. 1967ലെ യുദ്ധത്തിൽ ജോർദാനിൽ നിന്ന് പിടിച്ചെടുക്കുകയും പിന്നീട് നിയമ വിരുദ്ധമായി ഇസ്രായേലിനോട് കൂട്ടിച്ചേർക്കുകയും ചെയ്ത കിഴക്കൻ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ പ്രതീക്ഷ പൂർണമായി തല്ലിക്കെടുത്തുന്നതാണ് പുതിയ നിയമം. അധിനിവേശ ജറൂസലമിനെ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന നിയമം 1980ൽ തന്നെ പാസ്സാക്കിയിരുന്നെങ്കിലും യു.എൻ പ്രമേയങ്ങളുടെ ലംഘനമായതിനാൽ ലോക രാജ്യങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്നാൽ, ട്രംപ് ഭരണകൂടം ജറൂസലമിനെ ഇസ്രായിൽ തലസ്ഥാനമായി അംഗീകരിക്കുകയും ആഘോഷപൂർവ്വം യു.എസ് എംബസി തെൽ അവീവിൽ നിന്ന് അവിടേക്ക് മാറ്റുകയും ചെയ്തതോടെ സയണിസ്റ്റ് ഭരണകൂടത്തിന് അത് കൂടുതൽ ധൈര്യം പകർന്നിട്ടുണ്ട്. 

എൺപതു ലക്ഷത്തിലേറെ വരുന്ന ഇസ്രായിലി ജനസംഖ്യയിൽ 18 ലക്ഷത്തിലേറെ വരും അറബികൾ. അതായത് 20 ശതമാനം. എന്നാൽ, കാലങ്ങളായി അറബ് വംശജരെ രണ്ടാംതരക്കാരായാണ് സയണിസ്റ്റ് ഭരണകൂടങ്ങൾ പരിഗണിച്ചു പോന്നിരുന്നത്. ഇസ്രായേലി പൗരമാരായ ഫലസ്തീനികളോടും അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങളോടും വിവേചനം കാണിക്കുന്ന 65 ലേറെ നിയമങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ട് എന്നറിയുമ്പോഴാണ് സയണിസ്റ്റ് ഭരണത്തിൽ ജൂതന്മാരല്ലാത്തവർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തിെൻറ വ്യാപ്തി ബോധ്യപ്പെടുക. മുസ്ലിംകളെ മാത്രമല്ല, ക്രിസ്ത്യാനികളെയും ദ്രൂസുകളെയും ബാധിക്കുന്നതാണ് പല നിയമങ്ങളും. മേൽപറഞ്ഞ നിയമങ്ങളിൽ 57 എണ്ണവും ഇസ്രായിലിലെ ഫലസ്തീൻ പൗരന്മാരെ ലക്ഷ്യമിടുന്നവയാണ്. അവയിൽ 31 എണ്ണവും നെസറ്റിലെ അറബ് എം.പിമാരെ നോക്കുകുത്തികളാക്കി കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഉണ്ടാക്കിയതാണ്.

അറബികളായ പൗരന്മാരെ ഇസ്രായിലിൽ നിന്ന് പുറത്താക്കാൻ പല പദ്ധതികളും കാലങ്ങളായി ആവിഷ്കരിച്ചുവരികയാണ് തീവ്ര വലതുപക്ഷ ഗവൺമെൻറുകൾ. ചില ഇൻസെൻറീവുകൾ വാഗ്ദാനം ചെയ്ത് ഫലസ്തീനികളായ പൗരന്മാരെ വെസ്റ്റ്ബാങ്കിലേക്കോ ഗസ്സയിലേക്കോ കയറ്റി അയക്കാനുള്ള പദ്ധതികൾ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി ലിബർമാൻ രണ്ടു വർഷം മുമ്പ് മുന്നോട്ടുവെച്ചിരുന്നു. ഫലസ്തീനികളെ ജന്മനാട്ടിൽ നിന്ന് പുറത്താക്കി സൈനിക ശകതിയോടെ 1948ൽ നിലവിൽ വന്ന ഇസ്രായേൽ അതിെൻറ ’സ്വാതന്ത്ര്യ പ്രഖ്യാപന’ത്തെയാണ് പുതിയ നിയമത്തിലൂടെ റദ്ദു ചെയ്തിരിക്കുന്നത്. ജനാധിപത്യം ഉയർത്തിപ്പിടിക്കുമെന്നും മതം, ജാതി, ലിംഗം എന്നിവക്ക് അതീതമായി തുല്യത ഉറപ്പുവരുത്തുമെന്നുമുള്ളന്ന പ്രസ്തുത പ്രഖ്യാപനം കാറ്റിൽ പറത്തിയ നടപടിക്കെതിരെ ആദ്യം ശബ്ദിക്കേണ്ടത് ഇസ്രായേൽ പിറവിക്ക് പച്ചക്കൊടി കാട്ടിയ യു.എന്നും അതിനു പിന്തുണ നൽകിയ രാജ്യങ്ങളുമാണ്. ഇതെഴുതുന്നതുവരെ അവയൊന്നും സയണിസ്റ്റ് വഞ്ചനക്കെതിരെ പ്രതികരിച്ചിട്ടില്ല. ഗസ്സയിൽ ഫലസ്തീനികളെ കൊല്ലുന്ന പതിവ് പരിപാടി വെള്ളിയാഴ്ചയും ഇസ്രായിൽ തുടർന്നപ്പോൾ ’ഇരു വിഭാഗവും സംയമനം പാലിക്കണ’മെന്ന പതിവ് പ്രസ്താവന മാത്രമാണ് യു.എൻ പുറപ്പെടുവിച്ചത്.

അടിക്കുറിപ്പ്: 2019ലെ തെരഞ്ഞെടുപ്പോടെ ഇന്ത്യയെ ’ഹിന്ദു പാക്കിസ്ഥാൻ’ ആക്കി മാറ്റാനാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂരിെൻറ പ്രസ്താവനയിൽ ഒരു തിരുത്ത് ആവശ്യമുണ്ട്. ഇസ്രായേലിലെ സയണിസ്റ്റുകളോടാണ് ഇന്ത്യയിലെ ബി.ജെ.പിയെ സമീകരിക്കേണ്ടത്. രാജ്യത്തെ ഫലസ്തീനി പൗരന്മാരെ പുറത്താക്കാൻ പദ്ധതികൾ മെനയുന്ന സയണിസ്റ്റുകൾക്കും അവരുടെ ഭീകരനായ ഭരണാധികാരി നെതന്യാഹുവിനും പൂർണമായും സാമ്യതകൾ ഉള്ളത് സംഘ്പരിവാറിനോടും നരേന്ദ്ര മോദിയോടുമാണ്. അവരാണ് ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങൾക്കും അവകാശങ്ങൾക്കും മേൽ തൃശൂലവുമായി പാഞ്ഞടുക്കുന്നത്. അവരാണ് മുസ്ലിംകളുടെ നെഞ്ചകത്തിലൂടെ രഥമുരുട്ടാൻ അവസരം കാത്തിരിക്കുന്നത്.

Tags:    
News Summary - Jewish State Satanist Israeli Palestinian -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.