പ്രമേഹം തിരിച്ചറിയുക, പ്രതിരോധിക്കുക

ഓരോ ദിനവും ഓരോ ഓർമപ്പെടുത്തലാണ്. അതിൽ ചിലത് ജീവിതത്തെതന്നെ ബാധിക്കുന്ന കാര്യങ്ങളാവുമ്പോൾ ആ ദിനങ്ങൾക്ക് പ്രാധാന്യമേറും. പ്രമേഹം എന്ന രോഗാവസ്ഥയെക്കുറിച്ചാണ് ഒാരോ നവംബർ14കളും ഒാർമപ്പെടുത്തുന്നത്. 1921ൽ ഇൻസുലിൻ കണ്ടുപിടിച്ച് പ്രമേഹരോഗ ചികിത്സയിൽ വിപ്ലവംകുറിച്ച സർ ഫെഡറിക് ബാൻറിങ് എന്ന കനേഡിയൻ ശാസ്ത്രജ്ഞെൻറ ജന്മദിനമായ നവംബർ 14 ആണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. 1923ൽ ഇൗ കണ്ടുപിടിത്തം നൊബേൽ സമ്മാനം നേടി. ഇൗ കണ്ടുപിടിത്തം തീർത്തും സൗജന്യമായി മനുഷ്യരാശിക്കു വിട്ടുകൊടുത്തു എന്ന മഹത്വവും ബാൻറിങ്ങിനുണ്ട്. മലയാളികളെ സംബന്ധിച്ച് നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല പ്രമേഹദിനം.

26 വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 1991ൽ ഒരു ചെറു ആഘോഷമായി ഇൻറർനാഷനൽ ഡയബറ്റിക് ഫെഡറേഷനാണ് (ഐ.ഡി.എഫ്) ആദ്യമായി ഈ ദിനം ആചരിച്ചത്. പിന്നീട് ലോകാരോഗ്യ സംഘടനയും യുനൈറ്റഡ് േനഷൻസും ഇതിൽ പങ്കുചേർന്നതോടെ ലോകമെങ്ങും ആചരിക്കപ്പെടുന്ന സുപ്രധാനമായ ദിനാചരണങ്ങളിലൊന്നായി ഇതുമാറി. വർധിച്ചുവരുന്ന പ്രമേഹമെന്ന വിപത്തിനെ പ്രതിരോധിക്കാൻ മനുഷ്യമനസ്സുകളെതട്ടിയുണർത്തുകയും അധികാരികൾക്ക് മു ന്നറിയിപ്പ് നൽകുകയുമാണ് ലോക പ്രമേഹദിനാചരണം ലക്ഷ്യമിടുന്നത്.

പ്രമേഹവും സ്ത്രീകളും
ലോകത്ത് പുരുഷന്മാർക്കുള്ള അത്ര തന്നെ സ്ത്രീകൾക്കിടയിലും പ്രമേഹരോഗ ബാധയുണ്ട്. എന്നാൽ, രോഗാവസ്ഥ തിരിച്ചറിയുന്നതിലും ചികിത്സ തേടുന്നതിലും സ്ത്രീകൾ വളരെ പിറകിലാണ്. ഇതു മനസ്സിലാക്കിയാണ് ലോകാരോഗ്യ സംഘടന ഇൗ വർഷത്തെ പ്രമേഹദിന മുദ്രാവാക്യം ‘സ്ത്രീകളും പ്രമേഹവും’ എന്നതാക്കിയത്. ‘ആരോഗ്യപൂർണമായ ഭാവിജീവിതം സ്ത്രീകളുടെയും അവകാശമാണ്’ (Women and diabetes - Our right to a healthy future) എന്ന് ഓർമപ്പെടുത്തുകയാണ് ഈ വർഷത്തെ ദിനാചരണത്തിെൻറ ലക്ഷ്യം. 

ഇൻസുലിൻ എന്ന ഹോർമോണിെൻറ ഉൽപാദനക്കുറവുകൊണ്ടോ പ്രവർത്തനശേഷിക്കുറവുകൊണ്ടോ രക്തത്തിൽ ഗ്ലൂക്കോസിെൻറ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ് പ്രമേഹം. അരി, ഗോതമ്പ്, കിഴങ്ങുവർഗങ്ങൾ എന്നിവ ദഹനശേഷം ഗ്ലൂക്കോസായി മാറുന്നു. ഈ ഗ്ലൂക്കോസ് ശരീരത്തിന് ലഭിക്കണമെങ്കിൽ മതിയായ അളവിൽ ഇൻസുലിൻ വേണം. ഇല്ലെങ്കിൽ ഇത് മൂത്രത്തിലൂടെ നഷ്ടപ്പെടുകയും രോഗിയുടെ ശരീരം ക്ഷീണിക്കുകയും ചെയ്യും. കുടുംബപാരമ്പര്യം പ്രമേഹത്തിന് പ്രധാനഘടകമാണ്. കൂടാതെ വ്യവസായവത്കരണം, അന്ധമായ പാശ്ചാത്യ ജീവിതരീതികളെ അനുകരിക്കൽ, അനാരോഗ്യകരമായ ഭക്ഷണരീതി, പൊണ്ണത്തടി, പുകവലി, മദ്യപാനം, മാനസികസംഘർഷങ്ങൾ എന്നിവയും പ്രമേഹം ബാധിക്കാൻ ഇടയാക്കുന്നവയാണ്.

പ്രമേഹം എത്രതരം
 പ്രമേഹം അഥവാ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്ന അവസ്ഥ എന്നത് ഒരു രോഗമല്ല, മറിച്ച് പല രോഗങ്ങളുടെ ലക്ഷണമാണ്. 
പൊതുവായി പ്രമേഹം നാലുതരമാണ്. 1. ടൈപ്-1, 2. ടൈപ്-2, 3. ഗർഭകാല പ്രമേഹം, 4. മറ്റുള്ളവ.

ടൈപ് 1: കൂടുതലും കുട്ടികളിലും കൗമാരക്കാരിലും കാണപ്പെടുന്നു. സ്വന്തം ശരീരത്തിലെ പ്രതിരോധശക്തിയിലെ ചില ന്യൂനതകൾ കാരണം ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങൾ മുഴുവൻ നശിക്കുകയും ഇൻസുലിൻ തീരെ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു. അതിനാൽതന്നെ ഇൻസുലിൻ കൊടുത്ത് മാത്രമേ ഇത് ചികിത്സിക്കാനാവൂ.

ടൈപ് 2: ചെറുപ്പക്കാരിലും പ്രായമുള്ളവരിലുമാണ് ഇത് കൂടുതലും ഉണ്ടാകുന്നത്. ഇൻസുലിെൻറ ഉൽപാദനക്കുറവും അതി െൻറ പ്രവർത്തന വൈകല്യവുമാണ് രോഗകാരണം. പലപ്പോഴും ഗുളികകൊണ്ട് ചികിത്സിക്കാവുന്ന ഈ രോഗത്തിനും ചിലപ്പോൾ ഇൻസുലിൻ ചികിത്സ വേണ്ടിവന്നേക്കാം. ചില മരുന്നുകൾ, പാൻക്രിയാസ് നീക്കംചെയ്യൽ, ജനിതക തകരാർ തുടങ്ങിയവയാണ് മറ്റു കാരണങ്ങൾ. ഗർഭകാലത്തുണ്ടാകുന്ന പ്രമേഹരോഗം പ്രസവശേഷം പൂർണമായും മാറാറുണ്ട്. എന്നാൽ, ചില രോഗികളിൽ ഇത് ടൈപ്^2 പ്രമേഹമായി തുടരാറുണ്ട്.

രോഗ ലക്ഷണങ്ങൾ
 അമിത ദാഹം, അമിത വിശപ്പ്, ഇടക്കിടെയുള്ള മൂത്രമൊഴിക്കൽ, അകാരണമായ മെലിച്ചിൽ, ശരീരക്ഷീണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഗുഹ്യഭാഗങ്ങളിലെ ചൊറിച്ചിൽ, മൂത്രത്തിലെ അണുബാധ, കാലുകളിലെ മരവിപ്പ്, ലൈംഗിക ശേഷിക്കുറവ്, മുറിവുകൾ ഉണങ്ങാൻ താമസമെടുക്കുന്ന അവസ്ഥ എന്നിവയും രോഗലക്ഷണങ്ങളാണ്. എന്നാൽ, ചിലയാളുകളിൽ ഒരു രോഗലക്ഷണവുമില്ലാതെ വളരെ യാദൃച്ഛികമായും രോഗം പ്രത്യക്ഷപ്പെടാറുണ്ട്.

വളരെ സാധാരണമായ ചില പരിശോധനകളിലൂടെ പ്രമേഹരോഗ നിർണയംസാധ്യമാകും. രാവിലെ ആഹാരത്തിന് മുമ്പും ആഹാരശേഷം രണ്ടുമണിക്കൂർ കഴിഞ്ഞുമുള്ള രക്തപരിശോധനയിലൂടെയും HbA1C എന്ന പ്രത്യേക പരിശോധനയിലൂടെയും രോഗസാന്നിധ്യം എളുപ്പത്തിൽ കെണ്ടത്താം. എന്നാൽ, ഏതുതരം പ്രമേഹമാണ് എന്നു കെണ്ടത്താൻ മറ്റുചില പരിശോധനകളുടെ സഹായം വേണ്ടിവന്നേക്കും. പലപ്പോഴും രോഗബാധിതരിൽ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ കണ്ടെന്നുവരില്ല. മറ്റു ചിലപ്പോൾ അസാധാരണമായ ക്ഷീണം, മെലിച്ചിൽ, കൂടുതൽ മൂത്രമൊഴിക്കുക, അമിത ദാഹം, അമിത വിശപ്പ്, പൂപ്പൽ ബാധ, മൂത്രത്തിലെ അണുബാധ, മോണ പഴുപ്പ്, മുറിവുകളുണങ്ങാൻ വൈകൽ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടേക്കാം.

അറിയാം പ്രതിരോധിക്കാം 
ഇന്ന് കാണുന്ന പ്രമേഹരോഗികളിൽ ഒട്ടുമുക്കാൽ പേരിലും രോഗം പ്രതിരോധിക്കാൻ സാധിക്കുമായിരുന്നുവെന്നത് ഏറെ ദുഃഖകരമായ സത്യമാണ്. പാരമ്പര്യത്തെ പഴിചാരാതെ ആരോഗ്യകരമായ ഭക്ഷണരീതി, നിത്യവുമുള്ള വ്യായാമം, ശരീരം ഭാരംകൂടാതെ നോക്കുക, ലഹരി ഒഴിവാക്കുക, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളും പച്ചക്കറിയും ഫലവർഗങ്ങളും ഒക്കെ കഴിക്കുന്നത് ശീലമാക്കിയാൽ ജീവിതശൈലി രോഗമായ പ്രമേഹത്തിന് നമുക്ക് തടയിടാനാകും.
പ്രമേഹരോഗികൾക്കായി പ്രത്യേക ആഹാരമൊന്നുമില്ല. ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുക എന്നതാണ് പ്രധാനം. പ്രമേഹരോഗികൾ ഗോതമ്പു മാത്രമേ കഴിക്കാവൂവെന്നത് തെറ്റിദ്ധാരണയാണ്. അരിയിലും ഗോതമ്പിലും അടങ്ങിയിരിക്കുന്നത് അന്നജമാണ്. ദഹനത്തിനുശേഷം രണ്ടും ഗ്ലൂക്കോസായി മാറും. എന്നാൽ, ഗോതമ്പിലടങ്ങിയ തവിട് ഗ്ലൂക്കോസിെൻറ ആഗിരണത്തെ മന്ദീഭവിപ്പിക്കുമെന്നത് ഒരനുകൂല ഘടകമാണ്. എന്തായാലും പ്രമേഹരോഗികളും വീട്ടിലെ മറ്റെല്ലാ അംഗങ്ങളും അരി, ഗോതമ്പ്, ചോളം മുതലായ ധാന്യങ്ങളുടെ അളവ് ആഹാരത്തിൽ ഗണ്യമായി കുറക്കുന്നതാണ് ഉത്തമം.

കിഴങ്ങുവർഗങ്ങളും ഗ്ലൂക്കോസിെൻറ അളവ് സാരമായിവർധിപ്പിക്കും. ഇവ കുറക്കുന്നതിനു പകരമായി ധാരാളം പച്ചക്കറികളും പയറുവർഗങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തണം. എണ്ണ, ഉപ്പ്, പൂരിത കൊഴുപ്പുകൾ, മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തവ, പഴച്ചാറുകൾ, ജൂസുകൾ, തേൻ, കോള പോലുള്ള മധുരപാനീയങ്ങൾ, വെണ്ണ, നെയ്യ് മുതലായവ കഴിവതും ഒഴിവാക്കണം. ആഹാരത്തിൽ ദിവസവും കുറച്ചു പഴങ്ങൾ ഉൾപ്പെടുത്തണം. നാരുള്ള ഭക്ഷണങ്ങളും പ്രമേഹപ്രതിരോധത്തിന് നല്ലതാണ്.

വേഗത്തിൽ നടക്കുക, ഓടുക, നീന്തുക, സൈക്കിൾ സവാരി, കായികവിനോദങ്ങൾ തുടങ്ങിയവയാണ് ഉത്തമ വ്യായാമരീതികൾ. ഇവയോടൊപ്പം യോഗപോലുള്ള ചില വ്യായാമരീതികളും കൂട്ടിച്ചേർക്കാം. പ്രമേഹരോഗികൾക്കായി പ്രത്യേക വ്യായാമമുറകൾ എന്നൊക്കെ പറയുന്നത് ശുദ്ധതട്ടിപ്പാണ്. ദിവസവും 45 മിനിറ്റെങ്കിലും വ്യായാമത്തിന് മാറ്റിവെക്കുക. വീട്ടിലെ മറ്റംഗങ്ങളെയും വ്യായാമത്തിന് പ്രേരിപ്പിക്കുന്നത് പല ജീവിതശൈലീ രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും. ആഹാരം കഴിച്ചയുടനെ വ്യായാമം നല്ലതല്ല. രാവിലെയോ വൈകീട്ടോ വ്യായാമത്തിലേർപ്പെടുന്നതാണ് ഉത്തമം.

കുട്ടികളുടെ ഭക്ഷണരീതി തൊട്ട് തുടങ്ങണം മാറ്റങ്ങൾ. മണത്തിലും രുചിയിലും ആകൃഷ്ടരായി കുരുന്നുകൾക്ക് നമ്മൾ സമ്മാനിക്കുന്ന ആഹാരപദാർഥങ്ങൾ പലപ്പോഴും എണ്ണയും കൊഴുപ്പും മധുരവും മറ്റ് അസംസ്കൃത പദാർഥങ്ങളും അടങ്ങിയവയാണ്. ഇതുതന്നെയാണ് പിന്നീട് ആ കുട്ടിയുടെ ‘ആഹാരശൈലി’യായി മാറുന്നതും. ജീവിതശൈലീരോഗങ്ങളുടെ അടിത്തറപാകുന്നതും വ്യായാമമില്ലാത്ത ജീവിതവും അതിലൂടെ നേടുന്ന പൊണ്ണത്തടിയും കൂടിച്ചേരുേമ്പാൾ കൗമാരപ്രായമാകുേമ്പാഴേക്കും രോഗങ്ങളുടെ വിത്തുകൾ മുളക്കുകയായി. ജീവിതത്തിെൻറ ഏറ്റവും നല്ല പ്രായത്തിലെത്തുേമ്പാഴേക്കും രോഗത്തിനും രോഗസങ്കീർണതകൾക്കും കീഴടങ്ങുന്നു. പിന്നീട് തെൻറ സമ്പാദ്യം മുഴുവനും ചികിത്സക്കായി െചലവഴിക്കുന്നു. അങ്ങനെ വീടിനും നാടിനും ഭാരമായി ശിഷ്ടജീവിതം നയിക്കേണ്ടിവരുന്ന ഒരു വിധിയിലേക്ക് ജീവിതം എത്തിച്ചേരുന്നു. ഇത്തരം ദുർവിധി മുന്നിൽ കണ്ടുകൊണ്ടാണ് പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കാൻ ഇത്തരം ദിനാചരണങ്ങൾ നടത്തുന്നത്. 

(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ)

Tags:    
News Summary - Diabetics - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.