പാരമ്പര്യസംഗീതത്തിന്‍റെ ശ്രുതിഭംഗത്തിന്​ നൊബേൽ

പാട്ടുകാരനും പാട്ടെഴുത്തുകാരനുമായ ബോബ് ഡിലന്​ ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം.  അമേരിക്കന്‍ പരമ്പരാഗത സംഗീതത്തില്‍ തികച്ചും പുതിയ കാവ്യസത്ത നിറച്ച ഡിലന്​ ഇത് അര്‍ഹിച്ച നേട്ടം തന്നെയാണ്.

നോവലിസ്റ്റ് ടോണി മോറിസന് ശേഷം നോബല്‍ സമ്മാനം കിട്ടുന്ന ആദ്യ അമേരിക്കക്കാരന്‍ ആണ് എഴുപത്തഞ്ചുകാരനായ ബോബ്. സ്റ്റോക്ക്‌ഹോമില്‍ ഈ  സാഹിത്യ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം സര്‍പ്രൈസായിരുന്നു.സാധാരണയായി നൊബേലിനു പരിഗണിച്ചു വരുന്ന നോവല്‍,കഥ,കവിത എന്നിവയുടെയൊന്നും രീതിക്കുള്ളതായിരുന്നില്ല അദ്ദേഹത്തിന്റെ രചനകള്‍ ഒന്നും.

പതിനെട്ടംഗ സ്വീഡിഷ് അക്കാദമിയിലെ സ്ഥിരം സെക്രട്ടറിയായ സാറ ദാനിയസിന്റെ അഭിപ്രായത്തില്‍ ഇംഗ്ലീഷ് പാരമ്പര്യത്തില്‍ ഒഴിച്ചുകൂടാനാവാത്തത്രയും മഹത്വമുള്ള കവിയാണ് ബോബ്. ബോബിനെ താരതമ്യപ്പെടുത്തുന്നത് ഹോമറിനോടും സാഫോയോടുമാണ്. വാമൊഴിയായി പകര്‍ന്നവയാണ് ബോബിന്റെ കവിതകളിലേറെയും.

നാടുനീളെ സഞ്ചരിച്ച് പാട്ടുകള്‍ പാടിയിരുന്ന അമേരിക്കന്‍ ഗായകന്‍ വൂഡി ഗുത്രിയുടെ പാരമ്പര്യം പിന്തുടര്‍ന്നാണ് ബോബ് ന്യൂയോര്‍ക്ക് സംഗീതരംഗത്ത് ആദ്യമെത്തിയത്. 1961ലായിരുന്നു അത്. വൂഡി ഗുത്രിയെപ്പോലെ നാടന്‍/പ്രതിഷേധ വരികള്‍ ആയിരുന്നു അന്ന് ബോബിന്റെ സംഗീതത്തില്‍ മുങ്ങി പുറത്തേയ്‌ക്കൊഴുകിയത്. ഗ്രീന്‍വിച്ച് ഗ്രാമത്തില്‍ ക്ലബുകളിലും കഫേകളിലും ബോബിന്റെ ഗിറ്റാര്‍ ഗീതങ്ങള്‍ നിറഞ്ഞു. തുടക്കം മുതല്‍ക്കേ മനംമയക്കുന്ന വരികളും ഗൂഡാര്‍ത്ഥമുള്ള വരികളും ബോബിന്റെ പ്രത്യേകതയായിരുന്നു. കലാകാരന്മാരും വിമര്‍ശകരുമെല്ലാം ആ മനുഷ്യനെ അത്രമേല്‍ കൗതുകത്തോടെ വീക്ഷിക്കാന്‍ ഇത് കാരണമായി.

1963ല്‍ നാടോടി ബാന്‍ഡ് ആയ പീറ്റര്‍,പോള്‍,മേരി ഗ്രൂപ്പ് ആലപിച്ച ബോബിന്റെ 'Blowin' in the Wind,' എന്ന ഗാനം സൂപ്പര്‍ഹിറ്റായി. ബില്‍ബോര്‍ഡ് പോപ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്തെത്തി ആ ഗാനം. പിന്നീട് 1994ല്‍ 'ഗ്രാമി ഹാള്‍ ഓഫ് ഫെയിമി'ല്‍ ഇടംനേടി. 2004ല്‍ ലോകത്തിലെ എക്കാലത്തെയും മികച്ച അഞ്ഞൂറ് ഗാനങ്ങളിലൊന്നായി 'റോളിംഗ് സ്റ്റോണ്‍ 'മാഗസിന്‍ ഇത് തെരഞ്ഞെടുക്കുകയും ചെയ്തു.

കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നാടോടി സംഗീതത്തിന്റെ അടിത്തറയിളക്കി പുതുക്കിപ്പണിതു ബോബ്. പാട്ടുകള്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമാവുകയും കൂടുതല്‍ റോക്കെന്‍ റോള്‍ രീതിയിലേക്ക്​ മാറുകയും ചെയ്യുന്നത് അങ്ങനെയാണ്. 1965 ല്‍ ന്യൂപോര്‍ട്ട് നാടോടി ഫെസ്റ്റിവലില്‍ ഇലക്ട്രിക് റോക്ക് ബാന്‍ഡിനൊപ്പം അദ്ദേഹം കൂടിയത് ശുദ്ധവാദികളെ ചൊടിപ്പിച്ചു. വ്യക്തിപരമായ നേട്ടത്തിനു വേണ്ടി സംഗീതത്തെ വിറ്റു എന്നാരോപിച്ചായിരുന്നു ഇത്.

1966ല്‍ വുഡ്‌സ്റ്റോക്കിലെ തന്റെ വീടിനടുത്ത് വച്ചുണ്ടായ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടം ബോബിനെ പൊതുജീവിതത്തില്‍ നിന്നും മാറ്റി. പക്ഷേ പാട്ടെഴുത്തുകാരന്‍ എന്ന രീതിയില്‍ അദ്ദേഹം സ്വയം സമ്പുഷ്ടനാകുന്നത് ആ കാലത്താണ്. പോപ് മ്യൂസിക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമായി മാറാന്‍ ആ സമയത്തെ രചനകളാണ് അദ്ദേഹത്തെ സഹായിച്ചത്.

1975ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആല്‍ബം 'Blood on the Tracks' ബന്ധങ്ങളുടെ തകര്‍ച്ചകളുടെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി കണക്കാക്കുന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ 'Slow Train Coming' നിരൂപകര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. തന്റെ ക്രിസ്ത്യന്‍ മതവിശ്വാസത്തെ ഉദാത്തവല്‍ക്കരിക്കുന്ന ആ കൃതി അദ്ദേഹത്തിന് ഒരേസമയം ഒരുപാട് ആരാധകരെയും കടുത്ത വിമര്‍ശകരെയും നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ രണ്ടു ആല്‍ബങ്ങള്‍ ഫ്രാങ്ക് സിനാത്രയുടെ കാലത്തുള്ള പോപ് മ്യൂസിക് പോലെ ആവര്‍ത്തനവിരസതയുണ്ടാക്കുന്നു എന്നാണു നിരൂപകരുടെ അഭിപ്രായം.

1941 മേയ് 24 ന് ദുലുത്തിലാണ് ബോബ് ഡിലന്‍ ജനിക്കുന്നത്. വളര്‍ന്നത് ഹിബ്ബിംഗില്‍. കൗമാരപ്രായത്തിലേ ബാന്‍ഡുകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. വുഡി ഗുത്രി ആയിരുന്നു അന്ന് പ്രചോദനം. മോഡേണ്‍ കവിതകളും ഏറെ സ്വാധീനിച്ചു.

റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. ജനിച്ചത് ജൂതകുടുംബത്തിലാനെങ്കിലും ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്നു ബോബ്.

1962ല്‍ തന്റെ ആദ്യ ആല്‍ബമായ 'ബോബ് ഡിലന്‍' പുറത്തിറക്കുന്നതിനു വേണ്ടി പ്രൊഡ്യൂസര്‍ ജോണ്‍ ഹാമണ്ടുമായി കരാര്‍ ഉണ്ടാക്കി. അന്ന് ഇരുപത്തിരണ്ടു വയസായിരുന്നു ബോബിന്. 'When the Ship Comes In,' ,''Only a Pawn in Their Game,' തുടങ്ങിയ ഗാനങ്ങള്‍ ഒക്കെ വരുന്നത് അക്കാലത്താണ്.

ബോബ് പ്രതിനിധീകരിക്കുന്ന ഒരു സംഗീതപാരമ്പര്യത്തിന്റെ മുഴുവന്‍ തിരിച്ചറിയപ്പെടലാണിതെന്ന് അമേരിക്കന്‍ സംഗീത നിരൂപകനായ ഡേവിഡ് ഹജ്ടു പറഞ്ഞു. ഉയര്‍ന്ന കല ,കച്ചവട കല എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ അവസാനിക്കുകയാനിവിടെ.

''Bringing It All Back Home' and 'Highway 61 Revisited' (1965), 'Blonde On Blonde' (1966) and 'Blood on the Tracks' (1975), 'Oh Mercy' (1989), 'Time Out Of Mind' (1997), 'Love and Theft' (2001) and 'Modern Times' (2006) എന്നിവയാണ്  സ്വീഡിഷ് അക്കാദമി ജനപ്രിയ സംഗീതത്തിലെ മുത്തുകളായി എടുത്തു പറഞ്ഞത്.

 

Tags:    
News Summary - Bob Dylan wins Literature Nobel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.